15 കോടിയുടെ ഹെറോയിനുമായി അഞ്ച് പേർ പിടിയിൽ: കാപ്സ്യൂളുകൾ വയറ്റിലൊളിപ്പിച്ച നിലയിൽ
ദില്ലി: 15 കോടിയുടെ ഹെറോയിനുമായി അഞ്ച് അഫ്ഗാൻ പൌരന്മാർ ദില്ലിയിൽ അറസ്റ്റിൽ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് വൻതോതിൽ ഹെറോയിൻ പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 15 കോടിയോളം മൂല്യമുള്ള ഹെറോയിനാണ് പിടിച്ചെടുത്തത്. കസ്റ്റംസ്, എക്സൈസ്, ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ എന്നിവർ സംയുക്തമായാണ് ഹെറോയിൻ പിടിച്ചെടുത്തത്. അറസ്റ്റിലായ അഞ്ച് അഫ്ഗാൻ പൌരന്മാർക്കുമെതിരെ ഹെറോയിൻ കള്ളക്കടത്തിന് കേസെടുത്തിട്ടുണ്ട്. 18-നും 29നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.
ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് ഹെറോയിനുമായി അഞ്ച് അഫ്ഗാൻ പൌരന്മാർ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. കാണ്ഡഹാറിൽ നിന്ന് കാബൂൾ വഴി ദില്ലിയിലെത്തുന്ന വിമാനത്തിൽ ഹെറോയിൻ കള്ളക്കടത്ത് നടക്കുന്നുവെന്നാണ് രഹസ്യ വിവരം ലഭിച്ചത്. പരിശോധനക്കിടെ 370 കാപ്സ്യൂളുകളാണ് കുറ്റവാളികളിൽ നിന്ന് കണ്ടെടുത്തത്.

. പരിശോധനക്കിടെ പിടിക്കപ്പെടാതിരിക്കാൻ ക്യാപ്സ്യൂളുകൾ വിഴുങ്ങുകയായിരുന്നു. തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് വയറ്റിൽ കാപ്സ്യൂളുകളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ഹെറോയിൻ പുറത്തെടുക്കുകയും ചെയ്തുു. അഫ്ഗാൻ- നൈജീരിയൻ ഹെറോയിൻ ശൃംഖലയിൽപ്പെട്ട ഒരാളെ ദില്ലിയിൽ വെച്ച് പിടികൂടിയതിന് പിന്നാലെയാണ് പുതിയ സംഭവം. ഇതോടൊണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് അഫ്ഗാൻ പൌരന്മാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിബി ദില്ലി വിമാനത്താവളത്തിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തിരുന്നു. അഫ്ഗാൻ പൌരന്മാർ എത്തിയ ഉടൻ തന്നെ പിടികൂടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications