സ്വതന്ത്ര്യ ദിനത്തില്‍ ആക്രമണ പദ്ധതി; കശ്മീരില്‍ നാല് പേര്‍ അറസ്റ്റില്‍, ലക്ഷ്യം പ്രധാന നഗരങ്ങള്‍
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തുവെന്ന് പോലീസ്. ജയ്‌ശെ മുഹമ്മദുമായി ബന്ധമുള്ള നാല് പേരെ അറസ്റ്റ് ചെയ്തു. പാകിസ്താനില്‍ നിന്ന് നിരവധി ആയുധങ്ങള്‍ ഡ്രോണ്‍ വഴി അതിര്‍ത്തി കടക്കുന്നു എന്നാണ് സംശയിക്കുന്നത്. ഇവ ശേഖരിക്കാനെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ജയ്‌ശെ മുഹമ്മദിന്റെ ആളുകള്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ആഗസ്റ്റ് 15ന് മുമ്പ് ജമ്മുവില്‍ ബോംബുകള്‍ സ്ഥാപിക്കാനായിരുന്നുവത്രെ പദ്ധതി. അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു. ബോംബ് സ്ഥാപിച്ച മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതത്രെ.
പുല്‍വാമയിലെ പ്രിച്ചൂവില്‍ വച്ച് മുന്‍തസിര്‍ മന്‍സൂര്‍ എന്ന വ്യക്തിയെ ആണ് ആദ്യം അറസ്റ്റ് ചെയ്തത്. ഒരു പിസ്റ്റള്‍, വെടിയുണ്ടകള്‍, രണ്ടു ചൈനീസ് ഗ്രനേഡ് എന്നിവയാണ് ഇയാളില്‍ നിന്ന് കിട്ടിയത്. കശ്മീരിലേക്ക് ആയുധങ്ങളുമായി എത്തിയ ട്രക്കും പിടികൂടി. മുന്‍തസിറില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബാക്കി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പാകിസ്താനിലെ ജെയ്ശ് കമാന്റര്‍ മുനാസിര്‍ എന്ന ഷാഹിദ് ആണ് ആയുധങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. പഞ്ചാബിലെയും മറ്റു അതിര്‍ത്തി മേഖലകളിലെയും പ്രദേശങ്ങളില്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ ശേഖരിക്കാനായിരുന്നുവത്രെ നിര്‍ദേശം.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
പാനിപ്പത്തിലെ എണ്ണ ശുദ്ധീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങളും പാകിസ്താനിലെ ജെയ്ശ് കമാന്റര്‍ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലയാവരില്‍ ഒരാള്‍ ഇതിന്റെ വീഡിയോ പാകിസ്താനിലെ സംഘങ്ങള്‍ക്ക് കൈമാറി. പിന്നീട് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മുമ്പ് അറസ്റ്റിലായി. അറസ്റ്റിലായ മറ്റൊരു വ്യക്തിക്ക് നല്‍കിയ ചുമതല ജമ്മുവില്‍ എത്താനായിരുന്നു. ബൈ്ക്ക് വാങ്ങി ജമ്മുവില്‍ ആക്രമണം നടത്താനും ഇയാള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഡ്രോണ്‍ വഴി ബോംബുകള്‍ അയച്ചു തന്നുവെന്നും തൗസീഫ് അഹമ്മദ് ഷാ എന്ന ഷോപ്പിയാനിലെ യുവാവ് പോലീസിനോട് സമ്മതിച്ചത്രെ.
പുല്‍വാമയില്‍ നിന്നുള്ള ജഹാംഗീര്‍ അഹമ്മദ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. പഴം കച്ചവടക്കാരനായ ഇയാള്‍ ജെയ്ശിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്വതന്ത്ര്യദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. രാജ്യതലസ്ഥാനവും രാജ്യത്തെ പ്രധാന നഗരങ്ങളും അതീവ സുരക്ഷയിലാണ്. സുപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടക്കാന്‍ പാകിസ്താനില്‍ നിന്നുള്ള സംഘങ്ങള്‍ പദ്ധതിയിടുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.












Click it and Unblock the Notifications