'ഞാൻ കരുതിയത് മോദി പരുക്കനായ ആളാണെന്നാണ്; പക്ഷേ..' കണ്ണീരോർമ്മ പങ്കിട്ട് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മനുഷ്യത്വവും കരുണയുമുള്ള നേതാവെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് താന്‍ കരുതിയിരുന്നത് എന്നാൽ മനുഷ്യത്വവും കരുണയും പ്രധാനമന്ത്രി തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബി ആസാദിനെ ഓര്‍ത്ത് പ്രധാനമന്ത്രി കണ്ണീരണിഞ്ഞ സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുമ്പോഴാണ് അദേഹത്തിന്റെ പരാമർശം.
'വിരമിക്കല്‍ ചടങ്ങിനിടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ടുനോക്കൂ, താന്‍ വിരമിക്കുന്നതിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, മറ്റൊരു സംഭവത്തെ കുറിച്ച് ഓര്‍ത്താണ് അദ്ദേഹം വികാരാധീനനായത്. സംഭവം ഇതാണ്, 2006ല്‍ ഗുജറാത്തില്‍ നിന്ന് കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ ഏതാനും വിനോദസഞ്ചാരികള്‍ ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് താന്‍ കശ്മീരിന്റെ മുഖ്യമന്ത്രിയും മോദി സാഹിബ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു.
വിവരമറിയാന്‍ അദ്ദേഹം തന്നെ വിളിച്ചെങ്കിലും ദാരുണമായ ആ സംഭവത്തെക്കുറിച്ച് ഓര്‍ത്ത് താന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. താന്‍ കരയുന്നത് ഫോണിലൂടെ അദ്ദേഹം കേള്‍ക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോവുമ്പോഴെല്ലാം താന്‍ കരയുകയായിരുന്നു. അദ്ദേഹം അത് ടിവിയിലൂടെ കണ്ടിട്ടുണ്ടാവാം.
പിന്നേയും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തനിക്ക് സംസാരിക്കാന്‍ പറ്റിയില്ല. എങ്കിലും അദ്ദേഹം നിത്യവും വിളിച്ചുകൊണ്ടേയിരുന്നു.' ഗുലാം നബി ആസാദ് പറഞ്ഞു.മോദി ജി പരുക്കനായ ഒരാളായിരുന്നുവെന്നാണ് താന്‍ കരുതിയിരുന്നത്. ഭാര്യയോ മക്കളോ ഒന്നും ഇല്ലാത്തതിനാല്‍ അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യില്ലെന്നാണ് താന്‍ കരുതിയിരുന്നത്.
എന്നാല്‍ ആ ധാരണ തെറ്റി, അദ്ദേഹം മനുഷ്യത്വത്തോടെ പെരുമാറി' ഗുലാം നബി ആസാദ് പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാനുള്ള സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം തനിക്ക് നല്‍കിയത്. കോണ്‍ഗ്രസിന് തന്നോട് എക്കാലവും നീരസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു
2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുല്‍ നടത്തിയ 'ചൗക്കിദാര്‍ ചോര്‍ ഹേ' മുദ്രാവാക്യത്തിൽ താൻ വിയോജിച്ചിരുന്നെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്.രാജിക്ക് പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക. രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ