ആ പഴയ ഇന്ത്യയെ ഞങ്ങൾക്ക് തിരികെ തരൂ, പുതിയ ഇന്ത്യയെ നിങ്ങൾ തന്നെ വെച്ചുകൊള്ളുക, ഗുലാം നബി ആസാദ്
ദില്ലി: പുതിയ ഇന്ത്യയിൽ മനുഷ്യൻ മനുഷ്യനെ ശത്രുവായി കാണുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം രാജ്യസഭയിൽ ഉന്നയിക്കുന്നതിനിടെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമർശം.
നിങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയെ ഞങ്ങൾക്ക് ആവശ്യമില്ല, സമാധാനവും സാംസ്കാരിക വൈവിധ്യവുമുള്ള പഴയ ഇന്ത്യയെ ജനങ്ങൾക്ക് തിരിച്ച് നൽകണമെന്ന് ബിജെപിയോട് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. പഴയ ഇന്ത്യയിൽ ആക്രമണങ്ങളോ ആൾക്കൂട്ട കൊലപാതകങ്ങളോ ഇല്ല. എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

പുതിയ ഇന്ത്യയിൽ ജനങ്ങൾ പരസ്പരം ശത്രുക്കളായി മാറിയിരിക്കുന്നു. കാട്ടിലെ വന്യമൃഗങ്ങളെയല്ല പേടിക്കാനുള്ളത്, മറിച്ച് രാജ്യത്തെ മനുഷ്യരെയാണ്. ഹിന്ദുവും മുസ്സീമും സിഖുകാരും ക്രിസ്ത്യാനികളും ഒന്നിച്ച് ജീവിച്ചിരുന്ന ആ പഴയ ഇന്ത്യയെ തിരിച്ച് നൽകൂവെന്നും ആസാദ് രാജ്യസഭയിൽ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റ പ്രചാരണത്തിൽ പ്രധാനമന്ത്രി ഉന്നയിച്ച് പ്രധാന മുദ്രാവാക്യമായിരുന്നു പുതിയ ഇന്ത്യ നിർമിക്കുമെന്നത്.
ജാർഖണ്ഡിൽ മുസ്ലീം യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസംഗം. 24 വയസുള്ള തബ്രീസ് അൻസാരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അക്രമികൾ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും യുവാവിനെകൊണ്ട് ജയ്ശ്രീറാം എന്നും പാകിസ്ഥാൻ മൂർദാബാദ് എന്നും വിളിപ്പിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ആൾക്കൂട്ട കൊലപാതകത്തിന്റെയും ആക്രമണങ്ങളുടെയും ഫാട്കറിയായി ജാർഖണ്ഡ് മാറിയിരിക്കുകയാണെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
ബിജെപിയുടെ അധാർമ്മിക പ്രവർത്തനങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യത്തിനൊപ്പം പ്രതിപക്ഷം ഉണ്ടാകും എന്നാൽ അത് കാണാൻ ജനങ്ങൾ ബാക്കിയുണ്ടാവണമെന്നും ആസാദ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications