നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച 8 ഹിന്ദു മഹാസഭ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു!
അഹമ്മദാബാദ്: രാഷ്ട്രപിതാവ് ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലാണ് സംഭവം. ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായത്. ഗാന്ധിജിയെ വെടിവെച്ച് കൊന്ന ഗോഡ്സെയെ ആഘോഷിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടുത്തിടെ രംഗത്ത് വന്നിരുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിൽ വെച്ചാണ് ഗാന്ധി ഘാതകന്റെ ജന്മദിനം ആഘോഷിക്കപ്പെട്ടത് എന്നതും ഞെട്ടലുണ്ടാക്കുന്ന സംഭവമാണ്.
മതസ്പർദ്ധ വളർത്തുന്ന പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് സൂറത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സൂറത്തിലെ ഒരു ക്ഷേത്രപരിസരത്തായിരുന്നു ഗോഡ്സെയുടെ ജന്മദിനാഘോഷം നടന്നത്. വിളക്ക് കത്തിച്ചും പാട്ട് പാടിയും ആഘോഷം നടന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പും സമാനമായ സംഭവം രാജ്യത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗോഡ്സെയുടെ പേരില്‍ രാജ്യത്ത് കനത്ത വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഈ ആഘോഷവും അറസ്റ്റും വാർത്തയാകുന്നത് എന്നതും ശ്രദ്ധേയമാണ്. നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി എന്ന് തമിഴ്നാട്ടിലെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ ആരോപിച്ചിരുന്നു. ഇതിനെതിരെ കമൽ ഹാസനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉണ്ടായി. തുടർന്നുണ്ടായ കേസിൽ കോടതി കമലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നാഥുറാം ഗോഡ്‌സേയെ പിന്തുണച്ച് ബി ജെ പി നേതാക്കളും വിവാദ പ്രസ്താവനകള്‍ നടത്തുകയുണ്ടായി. ഗോഡ്സെ രാജ്യസ്നേഹിയാണ് എന്നായിരുന്നു ബി ജെ പി നേതാലും ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള പാർട്ടി നേതാക്കൾ രംഗത്ത് വരികയും ചെയ്തു. സംഭവം വിവാദമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഗ്യയെ തള്ളിപ്പറയുകയും ഉണ്ടായി.












Click it and Unblock the Notifications