സ്വര്‍ണ നികുതി കൂടി, പോരാത്തതിന് യുഎസിന്റെ താരിഫും; ഇന്ത്യന്‍ ആഭരണ മേഖല പ്രതിസന്ധിയില്‍
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നയം ഇന്ത്യയിലെ ആഭരണ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചേക്കും. ആഗസ്റ്റ് 7 മുതല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു എസ് 25% താരിഫ് ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്. ഇത് മൂലം ഇന്ത്യയിലെ ആഭരണ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആഭ്യന്തര സ്വര്‍ണ ഇറക്കുമതി തീരുവയും വര്‍ധിച്ചുവരുന്ന മെറ്റീരിയല്‍ ചെലവുകളും ആണ് ഇതിന് കാരണം.
ഇത് മേഖലയുടെ ലാഭ ക്ഷമതയെ ഞെരുക്കുകയും കയറ്റുമതി ആക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ് യു എസ്. ഈ മേഖലയുടെ വിദേശ വരുമാനത്തിന്റെ 25% ത്തിലധികം സംഭാവന ചെയ്യുന്നു. യു എസിന്റെ വ്യാപാര നയങ്ങളുടെ പുനഃക്രമീകരണവും താരിഫും യു എസ് വിപണിയില്‍ ഇന്ത്യന്‍ ആഭരണങ്ങളെ കൂടുതല്‍ ചെലവേറിയതാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അങ്ങനെ വന്നാല്‍ ഡിമാന്‍ഡും മാര്‍ജിനുകളും ഒരുപോലെ കുറയും. ഉയര്‍ന്ന ഇറക്കുമതി തീരുവയും കുതിച്ചുയരുന്ന സ്വര്‍ണ വിലയും ഇന്ത്യയിലെ ആഭരണ ബിസിനസിന് ആഴത്തിലുള്ള വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു എന്ന് ജയ്പൂര്‍ ആസ്ഥാനമായുള്ള ഇന്ത്യയിലെ മുന്‍നിര ആഭരണ ബ്രാന്‍ഡുകളിലൊന്നായ ജുവല്‍ സാഗയുടെ സ്ഥാപക സോണാല്‍ സവന്‍സുഖ പറഞ്ഞു.
'ഇത് ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും കരകൗശല വിദഗ്ധര്‍ മുതല്‍ വന്‍കിട ജ്വല്ലറികള്‍ വരെയുള്ളവരുടെ ലാഭ വിഹിതം കുറയ്ക്കുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഇത് കരിഞ്ചന്തയെ പോലും പ്രോത്സാഹിപ്പിച്ചേക്കാം. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ആഗോളതലത്തില്‍ മത്സര ക്ഷമത നിലനിര്‍ത്തുന്നതിന്, തീരുവ കുറയ്ക്കുകയും നൈപുണ്യ വികസനം, നവീകരണം എന്നിവയെ പിന്തുണയ്ക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും വേണം,' സവന്‍സുഖ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തിയതിനാല്‍ ഇന്ത്യന്‍ ജ്വല്ലറികള്‍ വളരെക്കാലമായി ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍ നേരിടുന്നു. നിലവില്‍ സ്വര്‍ണ്ണത്തിന് 15% ആണ് തീരുവ. പുതിയ യു എസ് താരിഫ് പ്രാബല്യത്തില്‍ വരുന്നതോടെ കയറ്റുമതിക്കാര്‍ക്ക് ചെലവ് ഇരട്ടിയാകും. ഇത് ആഗോള ആഡംബര, പൈതൃക ആഭരണ വിപണികളില്‍ ഇന്ത്യയുടെ സ്ഥാനം ഇല്ലാതാക്കുമെന്ന് പലരും ഭയപ്പെടുന്നു.
ഫൈന്‍ സില്‍വര്‍ ജുവല്‍സിന്റെ സ്ഥാപകയായ നേഹ ചേലാനി, തന്റെ കമ്പനിയുടെ ബിസിനസ് മോഡല്‍ ഇതിനകം മാറിക്കൊണ്ടിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. ന്യായമായ ഒരു പരിഹാരം ഉണ്ടാകുന്നതുവരെ തങ്ങള്‍ മറ്റ് അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിലേക്ക് ശ്രദ്ധ തിരിച്ചു വിടുകയാണ് എന്നും ഇതുപോലുള്ള വ്യാപാര തടസങ്ങള്‍ നിരാശാജനകമാണ് എന്നും ചേലാനി പറഞ്ഞു.
അതേസമയം ഈ മേഖലയിലെ പലര്‍ക്കും, സ്വാശ്രയത്വത്തിനും സര്‍ഗ്ഗാത്മകതയ്ക്കുമുള്ള ഒരു വഴിത്തിരിവായും ഈ നിമിഷം കാണപ്പെടുന്നു. ഇന്ത്യയുടെ അതുല്യമായ കരകൗശല വൈദഗ്ദ്ധ്യം നിലനിര്‍ത്തുന്നതിലും പൊരുത്തപ്പെടുത്തലിലും വ്യവസായത്തിന്റെ ദീര്‍ഘകാല ആരോഗ്യം അടങ്ങിയിരിക്കുന്നുവെന്ന് മിറാസ ജുവല്‍സിലെ ക്രിയേറ്റീവ് ഡയറക്ടര്‍ ഋഷി ജെയിന്‍ പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ രത്‌നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്തു. അതില്‍ സിംഹഭാഗവും യു എസിലേക്കായിരുന്നു. എന്നാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, നിയന്ത്രണ അനിശ്ചിതത്വം, അസ്ഥിരമായ ആഗോള ഡിമാന്‍ഡ് എന്നിവയാല്‍ കയറ്റുമതി സമീപ പാദങ്ങളില്‍ മന്ദഗതിയിലായി.
മത്സര ക്ഷമത നിലനിര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ ഇറക്കുമതി നയം പുനഃക്രമീകരിക്കാനും കയറ്റുമതി പ്രോത്സാഹനങ്ങള്‍ ശക്തിപ്പെടുത്താനും ഭാവിയിലെ ആഘാതങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്ന ഉഭയ കക്ഷി വ്യാപാര ചര്‍ച്ചകള്‍ നടത്തം എന്നും വ്യവസായ പ്രമുഖരും അസോസിയേഷനുകളും ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications