നിത്യോപയോഗ സാധനങ്ങളുടെ വില കുറയും; ചെറുകിട വ്യവസായങ്ങൾ കരുത്താർജ്ജിക്കും, കാരണം ഇതാണ്...
ദില്ലി: ജിഎസ്ടി സ്ലാബ് പരിഷ്ക്കരണം വരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. നിലവിൽ 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ളവയുടെ നിരക്കാണ് കുറയ്ക്കുന്നത്. നികുതി നിരക്ക് കുറയുന്നതോടെ ഇവയുടെ ഉപഭോഗം കൂടുകയും ചെയ്യും . ഇതോടെ ചെറുകിട വ്യവസായങ്ങൾ കരുത്താർജ്ജിക്കും എന്നാണ് വിലയിരുത്തൽ. ചെറുവ്യവസായ സംരംഭങ്ങളുടെ ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്.
ഗുവാഹട്ടിയില്‍ നവംബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റിങ്‌സ്, സിമെന്റ്, സീലിങ് ഫാന്‍, വാച്ച്, ഓട്ടോമൊബൈല്‍സ്, പുകയില ഉത്പന്നങ്ങള്‍, പോഷക പാനീയങ്ങള്‍, വാഹന ഭാഗങ്ങള്‍, പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, പ്ലൈവുഡ് തുടങ്ങിയവയ്ക്കുള്ള 28 ശതമാനം നികുതി നിരക്കാണ് പുനഃപരിശോധിക്കുന്നത്.
കടുത്ത വെല്ലുവിളി
ചെറുവ്യവസായ സംരംഭങ്ങളുടെ ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. അതുകൊണ്ട് ത്നനെ കടുത്ത വെല്ലുവിളിയാണ് വിപണിയിൽ നേരിടേണ്ടി വന്നത്.
ധനമന്ത്രാലയത്തിന് വിയോജിപ്പ്
ആഢംബര ഉത്പന്നങ്ങളല്ലാത്തവ ഉയര്‍ന്ന ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തുന്നതില്‍ ധനമന്ത്രാലയത്തിനും വിയോജിപ്പുണ്ട്.
ഏറ്റവും വലിയ പരിഷ്‌കരണ നടപടി
ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയായിട്ടാണ് വിദഗ്ധര്‍ കാണുന്നത്.
ഏകീകൃത നികുതി സമ്പ്രദായം
ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് എന്ന ജി എസ് ടി വിഭാവനം ചെയ്യുന്നത്. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജി ഡി പിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ജി ഡി പി നിരക്കില്‍ 1 ശതമാനം സംഭാവന പ്രതീക്ഷിക്കുന്നു.
നികുതികൾ കടക്ക് പുറത്ത്
കേന്ദ്രവാറ്റ്, സംസ്ഥാനവാറ്റ് എന്നിവ ഇനി ഉണ്ടാകില്ല. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, മെഡിക്കല്‍ എക്സൈസ് ഡ്യൂട്ടി, ടെക്സ്റ്റൈല്‍സ് എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, പ്രത്യേക അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സര്‍ചാര്‍ജുകള്‍ തുടങ്ങിയ കേന്ദ്ര നികുതികള്‍ ഇല്ലാതാകും.
വില കുറയും
കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ജി എസ് ടിയില്‍ ലയിക്കും എന്നതാണ് പ്രധാന പ്രത്യേകത. ഒരു ഉല്‍പ്പന്നത്തിന് ഒന്നിലധികം നികുതി വേണ്ട എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. നികുതി ഭാരം കുറയുന്നതോടെ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു.
ജിഎസ്ടി എന്തിന്?
സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി - ഇതാണ് ജി എസ് ടി അനുകൂലികളുടെ പ്രധാന പോയിന്റ്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതിനിരക്ക് വരുന്നത് സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വാണിജ്യ- വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നികുതി ശൃംഖല വിപുലമാകും
നികുതി സംവിധാനം സുഗമമാവുന്നതോടെ നികുതി ശൃംഖല കൂടുതല്‍ വിപുലമാവുകയും നികുതിവെട്ടിപ്പ് പരമാവധി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഉല്‍പാദനച്ചെലവു കുറഞ്ഞ് കയറ്റുമതി കൂടുന്നതോടെ ജി ഡി പി കൂടും. സംസ്ഥാനാന്തര നികുതികള്‍ ഒഴിവാക്കുന്നതോടെ സാധനങ്ങള്‍ക്ക് വില കുറയും - ഇതൊക്കെയാണ് പ്രതീക്ഷകള്‍.