ഗുജറാത്തിൽ കനത്ത മഴ; മരണം 7 ആയി; പല ജില്ലകളും വെള്ളപ്പൊക്കത്തിൽ; മുന്നറിയിപ്പ്
ഡൽഹി: കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഗുജറാത്തിലെ പല പ്രദേശങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. തിങ്കളാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരം ഏഴുപേർ മരിച്ചതായി സ്ഥിരീകരിച്ചത്.
അണക്കെട്ടുകളും നദികളും കവിഞ്ഞൊഴുകി റോഡുകളിലേക്കും വീടിനുള്ളിലേക്കും വെള്ളം കയറി. അതേസമയം, ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇനി വരുന്ന അഞ്ച് ദിവസങ്ങളിൽ പല ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിമിന്നൽ, മുങ്ങിമരണം, കെട്ടിടങ്ങൾ ഇടിഞ്ഞുവീണുമാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ ഒന്ന് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മരണസംഖ്യ 63 ആയി മാറിയെന്ന് സംസ്ഥാന ദുരന്ത നിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് 9000 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. 468 പേരെ മോശം സാഹചര്യത്തിൽ നിന്നും രക്ഷപ്പെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ഗുജറാത്തിലെ ഡാങ്, നവസാരി, താപി, വൽസാദ് എന്നീ ജില്ലകളെയും മധ്യ ഗുജറാത്തിലെ പഞ്ച്മഹൽ, ഛോട്ടാ ഉദേപൂർ, ഖേഡ എന്നീ ജില്ലകളെയുമാണ് മഴ ബാധിച്ചത്. പ്രളയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്ത് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി. ഇതിന് പുറമെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ വിളിച്ച് സ്ഥിതി ഗതികൾ അന്വേഷിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ സേനയെയും (എൻഡിആർഎഫ്) ദുരിത ബാധിത പ്രദേശങ്ങളിലെ രക്ഷാ പ്രവർത്തനത്തിനായി ചുമലപ്പെടുത്തിട്ടുണ്ടെന്ന് അമിത് ഷായും പറഞ്ഞു. അതേസമയം, വൽസാദ് ജില്ലയിലെ അംബിക നദിയുടെ തീരത്ത് കുടുങ്ങിയ 16 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) സുരക്ഷിതരാക്കി.
അതേസമയം , ചന്ദോദ്, ഏകതാ നഗർ എന്നിവടങ്ങളിലെ ട്രാക്കുകൾ വെളളം കയറിയതിനെ ട്രെയിൻ ഗതാഗതം തടസപ്പെട്ടുവെന്ന് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച 219 മില്ലിമീറ്റർ മഴ അഹമ്മദാബാദ് നഗരത്തിൽ പെയ്തതായാണ് റിപ്പോർട്ട്. ശക്തമായ പെയ്തിറങ്ങിയ മഴയിൽ ജനവാസ മേഖലകളിൽ അടക്കം വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് അഹമ്മദാബാദിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
Recommended Video