ഹാഫിസ് സയീദ് കശ്മീരിൽ ഇറക്കുന്നത് കോടികൾ: ലക്ഷ്യം കലാപം!! എൻഐഎ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
മുംബൈ ഭീകരമാക്രമണത്തിൻറെ സൂത്രധാരൻ കൂടിയായ ഹാഫിസ് സയീദിന്‍റെ പേരിൽ കേസെടുത്തിട്ടുണ്ട്
ദില്ലി: ജമ്മു കശ്മീരിൽ ഹാഫിസ് സയീദ് ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപയെന്ന് ദേശീയ അന്വേഷണ ഏജൻസി. ഭീകരവാദ ഫണ്ടിംഗ് സംബന്ധിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിനിടെയാണ് കണ്ടെത്തൽ. ജമാഅത്ത് ഉദ് ദവ തലവൻ ഹാഫിസ് സയീദ് കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് വേണ്ടി 50 കോടിയോളം രൂപയാണ് ചെലവഴിച്ചതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തൽ. കഴിഞ്ഞ ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ ബർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീർ താഴ്വരയിൽ സംഘർഷങ്ങളുണ്ടാക്കുന്നതിനായി ചെലവഴിച്ച പണത്തിന്‍റെ കണക്കാണ് എൻഐഎ വെളിപ്പെടുത്തിയിട്ടുള്ളത്.
എൻഐഎയുടെ കണ്ടെത്തലോടെ മുംബൈ ഭീകരമാക്രമണത്തിൻറെ സൂത്രധാരൻ കൂടിയായ ഹാഫിസ് സയീദിന്‍റെ പേരിൽ കേസെടുത്തിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗിനെക്കുറിച്ച് അന്വേഷണം നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശനിയാഴ്ചയാണ് കേസിൽ ഹാഫിസ് സയീദിനെക്കൂടി കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

എന്‍ഐഎയും കേന്ദ്ര ഇൻറലിജന്‍സ് ഏജന്‍സികളും സംയുക്തമായാണ് കശ്മീര്‍ താഴ്വരയിൽ ഭീകരവാദ പ്രവര്‍ത്തനത്തിന് അതിര്‍ത്തി വഴി പണമെത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. കശ്മീരിൽ അടുത്ത കാലത്തായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് എൻഐഎയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്.
പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജമാഅത്ത് ഉദ് ദവയുടെ പ്രവർത്തനങ്ങള്‍ യുഎൻ പ്രമേയങ്ങൾ ലംഘിക്കുന്നതാണെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ചൂണ്ടിക്കാണിച്ചതോടെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ ഹാഫിസ് സയീദിനെയും നാല് കൂട്ടാളികളെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. തുടർന്ന് ഭാര്യാ സഹോദരാണ് സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇതിനിടെയാണ് എൻഐഎയുടെ വെളിപ്പെടുത്തൽ.












Click it and Unblock the Notifications