കോൺഗ്രസ് കോട്ട തകർക്കാൻ ഗ്ലാമർ താരത്തെ രംഗത്തിറക്കി ബിജെപി; ഇനി ഗ്ലാമർ പോരാട്ടം...
ചണ്ഡീഗഢ്: ഹരിയാനയിലെ നിയമസഭ പോരാട്ടത്തിന് ഗ്ലാമർ താരത്തെ ഇറക്കിയിരിക്കുകയാണ് ബിജെപി. ടിക്ക് ടോക്കിലെ ഗ്ലാമർ താരം സോനാലി ഫോഗറ്റിനാണ് ബിജെപി മത്സരിക്കാൻ ടിക്കറ്റ് കൊടുത്തിരിക്കുന്നത്. അദംപൂർ മണ്ഡലത്തിൽ നിന്നാണ് സോനാലി ജനവിധി തേടുന്നത്. ജാട്ട് സമുദായക്കാർക്ക് മേൽകൈയുള്ള മണ്ഡലമാണ് അദംപൂർ. ടിക് ടോക്കിൽ നിരവധി ആരാധകർ സോനാലിക്കുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലത്തെ ഇളക്കി മറിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
ഒക്ടോബർ 21നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ലാണ് ഹരിയാനയിൽ ബിജെപി ആദ്യമായി അധികാരത്തിൽ എത്തുന്നത്. 47 സീറ്റുകളായിരുന്നു ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസും ഐഎൽഎൽഡിയും നേരിടുന്ന പ്രതിസന്ധികൾ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്തിൽ പത്ത് സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ഹരിയാനയിലെ ബിജെപി നേതൃത്വം.

ജൻ ലാലിന് സ്വാധീനമുള്ള മണ്ഡലം
മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകൻ കുൽദീപ് ബിഷ്ണോയിയാണ് സോനാലിക്ക് എതിരെ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. ഭജൻലാലിന്റെ ശക്തി കേന്ദ്രമാണ് രാജസ്ഥാൻ-ഹരിയാന അതിർത്തിയിലുള്ള അദംപൂർ മണ്ഡലം. ഭജൻലാൽ എട്ട് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു മകനും ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്. അവിടെയാണ് ഒരു ഗ്ലാമർ താരത്തെ നിർത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള പരീക്ഷണം ബിജെപി നടത്തുന്നത്.

മനോഹർ ലാൽ ഖട്ടാർ കർണാലിൽ
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കർണാൽ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കു്നത്. അടുത്തിടെ ബിജെപിയിൽ ചേർന്ന ഗുസ്തി താരം യോഗേശ്വർ ദത്ത് ബറോഡയിൽ നിന്നും മത്സരിക്കും. മുൻ ഹോക്കി ക്യാപ്റ്റൻ സന്ദീപ് സിംഗ് പേഹോവയിൽ നിന്നും ഗുസ്തി താരം ബബിത ഫാഗോട്ട് ദാദ്രിയിൽ നിന്നുമാണ് ജനവിധി തേടുന്നത് . അടുത്തിടെ ബിജെപിയിൽ ചേർന്നവരാണ് ഇരുവരും. ബിജെപി അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്.

ഭരണ തുടർച്ച ലക്ഷ്യം
ഹരിയാനയിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. 90 അംഗ നിയമസഭയിൽ 75 സീറ്റുകൾ സ്വന്തമാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. മനോഹർ ലാൽ ഖട്ടാർ തന്നെയാണ് ഇക്കുറിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. അതേസമയം ഹരിയാനയിൽ കോൺഗ്രസിലെ വിഭാഗീയത നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉട
ൻ തന്നെ മൂർച്ഛിച്ചു. എങ്കിലും സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു.

84 പേരുടെ ലിസ്റ്റ് പുറത്ത് വിട്ടു
84 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. മത്സരിക്കുന്നവരില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ള എല്ലാ സിറ്റിംഗ് എംഎല്‍എമാരുമുണ്ട്. മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡ അദ്ദേഹത്തിന്‍റെ മണ്ഡലമായ ഗര്‍ഹി സംപ്ല കിലോയയില്‍ തന്നെയാണ് മത്സരിക്കുന്നത്. മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല കൈതാള്‍ മണ്ഡലത്തിലും മത്സരിക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്‍റെ മക്കളായ കുല്‍ദീപ് വിഷ്ണോയിയും സഹോദരനും ഉപമുഖ്യമന്ത്രിയുമായ ചന്ദര്‍ മോഹനും ഹിസാറിലും പഞ്ച്കുളയിലും മത്സരിക്കും.

പ്രതിഷേധവുമായി തെരുവിൽ
ഭന്‍സിലാലിന്‍റെ മകനും മരുമകളും ഇത്തവണ കളത്തിലിറങ്ങുന്നുണ്ട്. മകന്‍ ബാദ്രയിലും മരുമകള്‍ തോഷം സീറ്റിലുമാണ് ജനവിധി തേടുന്നത്. ഹരിയാന കോണ്‍ഗ്രസ് നേതാവ് ശെല്‍ജയുടെയും മുന്‍ സംസ്ഥാന യൂണിറ്റ് നേതാവ് അശോക് തന്‍വാറിന്‍റെയും പേരുകള്‍ ആദ്യ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ഇതിനിടയില്‍ തന്റെ പേര് നിഷേധിച്ചെന്നും സീറ്റുകള്‍ ഹൈക്കമാന്‍ഡ് അടുപ്പക്കാര്‍ക്ക് വില്‍ക്കുകയാണെന്നും ആരോപിച്ച് അശോക് തന്‍വാര്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കവേയാണ് തന്‍വീര്‍ നേതൃത്വത്തിന് എതിരെ തെരുവിലേക്ക് ഇറങ്ങിയിരുന്നത്.

കോടികൾ വാങ്ങി സീറ്റ് മറിച്ചു
കോടികള്‍ വാങ്ങി ഹരിയാന കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വില്‍പന നടത്തി എന്നാണ് ആക്ഷേപം. ഹരിയാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി ചെയര്‍മാന്‍ കൂടിയായ ഹൂഡ, സംസ്ഥാനത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, പിസിസി അധ്യക്ഷ കുമാരി ശെല്‍ജ എന്നിവരെ ഉന്നമിട്ടാണ് തന്‍വറിന്റെ ആക്രമണം. ഭൂപീന്ദര്‍ ഹൂഡ പണം വാങ്ങിയും പാര്‍ട്ടിയിലെ തന്റെ ഇഷ്ടക്കാര്‍ക്കുമായി സീറ്റ് വീതം വെപ്പ് നടത്തിയെന്നും തന്‍വര്‍ ആരോപിക്കുന്നു. അഞ്ച് കോടി രൂപയ്ക്കാണ് സോഹ്ന സീറ്റ് വില്‍പ്പന നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.












Click it and Unblock the Notifications