കർഷകർക്ക് വേണ്ടി രാജി, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബിജെപിയെ ഹരിയാനയിൽ വീഴ്ത്തി ചൗട്ടാല
ദില്ലി: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഹരിയാനയിലെ എലെനാബാദ് മണ്ഡലത്തില്‍ ബിജെപിയെ വീഴ്ത്തി അഭയ് സിംഗ് ചൗട്ടാല. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കും അഭയ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിലും വളരെ നിര്‍ണായകമായിരുന്നു ഈ തിരഞ്ഞെടുപ്പ്.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒരു വര്‍ഷത്തോളമായി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ജനുവരിയില്‍ അഭയ് ചൗട്ടാല എംഎല്‍എ സ്ഥാനം രാജി വെച്ചത്. തന്റെ വിജയം കര്‍ഷകരുടെ വിജയമാണെന്നാണ് ചൗട്ടാലയുടെ പ്രതികരണം.

ഈ വര്‍ഷമാദ്യം ഹരിയാന നിയമസഭാ അംഗത്വം രാജി വെച്ച ഐഎന്‍എല്‍ഡി നേതാവ് അഭയ് സിംഗ് ചൗട്ടാല ട്രാക്ടറില്‍ കര്‍ഷക സമര വേദിയില്‍ എത്തി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് വിജയിക്കുക എന്നത് അഭയ് ചൗട്ടാലയ്ക്ക് എന്ന പോലെ ബിജെപി-ജെജെപി സഖ്യത്തിനും നിര്‍ണായകമായിരുന്നു. ഗോബിന്ദ് കാണ്ഡയെ ആണ് ഇലെനാബാദില്‍ ചൗട്ടാലയെ നേരിടാന്‍ ബിജെപി രംഗത്ത് ഇറക്കിയത്.

തിരഞ്ഞെടുപ്പില്‍ ഈസി വാക്കോവര്‍ അല്ല ചൗട്ടാലയ്ക്ക് ലഭിച്ചിരിക്കുന്നത്. കടുത്ത മത്സരത്തില്‍ 65,897 വോട്ടുകള്‍ ആണ് ചൗട്ടാലയ്ക്ക് ലഭിച്ചത്. കാണ്ഡയ്ക്ക് 59,189 വോട്ടുകളും മൂന്നാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പവന്‍ ബെനിവാളിന് 20,857 വോട്ടുകളും ലഭിച്ചു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷമാണ് ഇക്കുറി മണ്ഡലത്തില്‍ ചൗട്ടാലയ്ക്ക് ലഭിച്ചത്.

വോട്ട് ശതമാനത്തിലും ബിജെപി-ജെജെപി സഖ്യവും ഐഎന്‍എല്‍ഡിയും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്.. ചൗട്ടാലയ്ക്ക് 43. 5 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 39 ശതമാനം വോട്ട് ലഭിച്ചു. ബിജെപിയില്‍ നിന്നെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബേനിവാളിന് 14 ശതമാനം വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് ചൗട്ടാലയ്ക്ക് തന്നെ ആയിരുന്നു.

16 റൗണ്ടുകളായിട്ടായിരുന്നു വോട്ടെണ്ണല്‍. പത്ത് റൗണ്ട് വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ ഐഎന്‍എല്‍ഡി അണികള്‍ വിജയാഘോഷം തുടങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ചൗട്ടാലയുടെ വിജയം. അന്ന് ബിജെപിയും ജെപിപിയും സഖ്യമായിട്ടായിരുന്നില്ല മത്സരിച്ചത്. ചൗട്ടാലയ്ക്ക് 57,000 വോട്ടുകളും അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പവന്‍ ബേനിവാളിന് 45,000 വോട്ടുകളും ലഭിച്ചു.

ബിജെപി വോട്ടിന് വേണ്ടി പണം വിതരണം നടത്തിയെന്നും അല്ലെങ്കില്‍ മുപ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടി താന്‍ വിജയിക്കുമായിരുന്നു എന്നാണ് തിരഞ്ഞെടുപ്പിന് ശേഷം ചൗട്ടാല പ്രതികരിച്ചത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ രാജി വെയ്ക്കണം എന്നും ചൗട്ടാല ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയാണ് തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിന് വേണ്ടി ബിജെപി ചിലവിട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു. താനത് സ്വന്തം കണ്ണ് കൊണ്ട് കണ്ടതാണെന്നും ചൗട്ടാല വ്യക്തമാക്കി.
Recommended Video

ഈ വിജയം തന്റെതല്ല, മറിച്ച് കര്‍ഷകരുടേതാണ് എന്നും ചൗട്ടാല പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരം സര്‍ക്കാരും കര്‍ഷകരും തമ്മിലായിരുന്നു. കോണ്‍ഗ്രസും ബിജെപിയുടെ ഒപ്പം ചേര്‍ന്ന് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ എല്ലാവരും പരാജയപ്പെട്ടുവെന്നും ചൗട്ടാല പറഞ്ഞു. എന്നാല്‍ ചൗട്ടാലയുടെ വിജയം സാങ്കേതികം മാത്രമാണ് എന്നാണ് ബിജെപിയുടെ പ്രതികരണം. ചൗട്ടാല ഉയര്‍ത്തിയ വിഷയം വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. കര്‍ഷക സമരത്തോടുളള ചൗട്ടാലയുടെ നിലപാടിനോട് വോട്ടര്‍മാര്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നുവെങ്കില്‍ ഭൂരിപക്ഷം കൂടിയേനെ എന്ന് ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ് പ്രതികരിച്ചു.












Click it and Unblock the Notifications