ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാം, എയിംസിലെത്തിക്കണമെന്ന് ഡോക്ടർ!
Recommended Video
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തീഹാര്‍ ജയിലില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദ് പീഡിപ്പിക്കപ്പെടുന്നതായി ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി നേരത്തെ ആരോപിച്ചിരുന്നു.
ജയിലില്‍ വെച്ച് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എയിംസില്‍ ചികിത്സ നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിനെ അനുവദിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു.. വിശദാംശങ്ങളിലേക്ക്:
14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി
ദില്ലി ജുമാ മസ്ജിദില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ചന്ദ്രശേഖറിന്റെ ജാമ്യാപേക്ഷ തളളുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പുരാതന ദില്ലിയിലെ ദരിയാഗഞ്ചിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തമാണ് പോലീസ് ചന്ദ്രശേഖര്‍ ആസാദിന് മേല്‍ ചുമത്തിയിരിക്കുന്നത്.
പീഡിപിക്കുന്നുവെന്ന് ജിഗ്നേഷ്
ചന്ദ്രശേഖര്‍ നടത്തിയ പ്രസംഗം കലാപത്തിലേക്ക് വഴിവെച്ചുവെന്ന് പോലീസ് ആരോപിക്കുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന അടക്കമുളള വകുപ്പുകളാണ് ചന്ദ്രശേഖറിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തീഹാര്‍ ജയിലില്‍ വെച്ച് പോലീസ് ചന്ദ്രശേഖറിനെ പീഡിപ്പിക്കുന്നതായി അടുത്തിടെ ജിഗ്നേഷ് മേവാനി ആരോപിച്ചിരുന്നു. ചന്ദ്രശേഖറിനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
എംയിസിലേക്ക് മാറ്റണം
അതിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍ ഹര്‍ജീത് സിംഗ് ഭാട്ടി ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചന്ദ്രശേഖറിനെ അടിയന്തരമായി ദില്ലി എംയിസിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ ഹൃദയാഘാതമുണ്ടാകാനോ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോകാനോ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു വർഷമായി ചികിത്സ തേടുന്നു
ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായേയും ദില്ലി പോലീസിനേയും ടാഗ് ചെയ്ത് നിരവധി ട്വീറ്റുകളാണ് ഡോക്ടര്‍ ഹര്‍ജീത് സിംഗ് ഭാട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ടിലുളളത്. എയിംസില്‍ നിന്നും ആഴ്ചയില്‍ രണ്ട് തവണ ഫ്‌ളെബോട്ടമി ആവശ്യമുളള അസുഖമാണ് ചന്ദ്രശേഖറിന്റേതെന്ന് ഡോക്ടര്‍ പറയുന്നു. ഒരു വര്‍ഷത്തോളമായി ഹെമറ്റോളജി വിഭാഗത്തില്‍ ചന്ദ്രശേഖര്‍ ആസാദ് ചികിത്സ തേടുന്നുണ്ട്.
മനുഷ്യാവകാശ ലംഘനം
ചികിത്സ മുടങ്ങിയാല്‍ അദ്ദേഹത്തിന്റെ രക്തം കട്ട പിടിക്കാനും തുടര്‍ന്ന് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുമുളള സാധ്യതയുണ്ട്. തീഹാര്‍ ജയിലിലെ പോലീസിനോട് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചന്ദ്രശേഖര്‍ ആസാദ് നിരന്തരം പറയുന്നുണ്ട്. എന്നാല്‍ എയിംസില്‍ ചികിത്സ തേടാന്‍ പോലീസ് അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്നും ഡോക്ടര്‍ ആരോപിക്കുന്നു. ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഡോക്ടര്‍ ആരോപിക്കുന്നു.