ഡൽഹിയിൽ മഴ ശക്തം, വ്യാപക നാശനഷ്‌ടങ്ങൾ; റോഡുകളിൽ വെള്ളക്കെട്ട്, 200 വിമാന സർവീസുകളെ ബാധിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നലെ രാത്രി പെയ്‌ത കനത്ത മഴയിൽ വ്യാപക നാഷനഷ്‌ടങ്ങൾ. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും രാത്രിയിൽ കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടതിനാൽ തെരുവുകളും പ്രധാന റോഡുകളും ഉൾപ്പെടെ വെള്ളത്തിനടിയിലായ സാഹചര്യമാണ്. പലയിടത്തും മരങ്ങൾ കടപുഴകി വീണതോടെ റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്‌തിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് വിമാന സർവീസുകളെ സാരമായി ബാധിച്ചു. മോത്തി ബാഗ്, മിന്റോ റോഡ്, ഡൽഹി കന്റോൺമെന്റ്, ദീൻ ദയാൽ ഉപാധ്യായ മാർഗ് എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിൽ ഇതോടെ യാത്രയും ബുദ്ധിമുട്ടിലായി. റോഡുകളിലും ഇടവഴികളിലും തെരുവുകളിലും ഒക്കെ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്, ഗതാഗത സംവിധാനങ്ങൾ താറുമാറാവുകയും ചെയ്‌തു.

രാത്രി 11.30 നും പുലർച്ചെ 5.30 നും ഇടയിൽ ആറ് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിൽ കാറ്റും 81.2 മില്ലിമീറ്റർ മഴയും ലഭിച്ചതായി നഗരത്തിലെ പ്രാഥമിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് വിവിധ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായതും മരങ്ങൾ കടപുഴകി വീഴുകയും ചെയ്‌തത്.
മോശം കാലാവസ്ഥയും മഴയും കാറ്റും ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഐജിഐഎ) പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ വിമാന പ്രവർത്തനങ്ങളിൽ താൽക്കാലിക തടസങ്ങൾ സൃഷ്ടിച്ചതായി ഇൻഡിഗോ പുലർച്ചെ 3.59ന് പങ്കുവച്ച ഒരു പോസ്‌റ്റിൽ പറയുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് പ്രവർത്തനം സാധാരണഗതിയിലായത്.
ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് രാവിലെ 7.30 വരെയുള്ള കണക്കനുസരിച്ച്, ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ ശരാശരി 46 മിനിറ്റ് വൈകിയാണ് പുറപ്പെടുന്നത്. താപനില 22 ഡിഗ്രി സെൽഷ്യസായിരുന്നു. ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും കനത്ത മഴ പെയ്‌തത് വലിയ വെല്ലുവിളി ഉണ്ടാക്കിയിരുന്നു.
അതിനിടെ ഗാസിയാബാദില്‍ അകുര്‍ വിഹാറിലെ എസിപി ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. 58 വയസുകാരനായ വിരേന്ദ്ര മിശ്രയാണ് മരിച്ചത്. ഇടിമിന്നലുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഡൽഹിയിൽ, മെയ് 25ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയതോ നേരിയതോ ആയ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാകുമെന്നും പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഡൽഹിക്ക് പുറമേ മഹാരാഷ്ട്രയിലും കനത്ത മഴ തുടരുകയാണ്. രത്‌നഗിരിക്കും ദാപോളിക്കും ഇടയിൽ ന്യൂനമർദ്ദം കടന്നുപോകുന്നതിനാൽ മഹാരാഷ്ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മേഖലയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന് പുറമേ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ, കോലാപ്പൂർ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റായ്‌ഗഡ് ഓറഞ്ച് അലേർട്ട് വിഭാഗത്തിൽ പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഔദ്യോഗിക മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഗോവയിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗോവയിൽ കനത്ത മഴ പെയ്‌തിരുന്നു. സൗത്ത് ഗോവയിലെ പോണ്ടയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്‌തത് 162 മില്ലിമീറ്റർ, ധർബന്ദോറ (124.2 മില്ലിമീറ്റർ), മർഗോവ (123.4 മില്ലിമീറ്റർ). വെള്ളിയാഴ്‌ച പുറപ്പെടുവിച്ച ഐഎംഡിയുടെ റെഡ് അലേർട്ട് ഞായറാഴ്‌ച വരെ പ്രാബല്യത്തിലുണ്ടാവും.












Click it and Unblock the Notifications