ഹിജാബ് നിരോധനത്തില്‍ പിന്നോട്ടില്ലെന്ന് മന്ത്രി; പിഎഫ്‌ഐ പങ്ക് അന്വേഷിക്കും, നിഷേധിച്ച് എസ്ഡിപിഐ
ബെംഗലൂരു: ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കര്‍ണാടക വി്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി. ന്യൂസ്18യോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ക്യാമ്പസ് ഫ്രണ്ടിനോ പോപ്പുലര്‍ ഫ്രണ്ടിനോ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തും. ഹിജാബ് വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. സര്‍ക്കുലറില്‍ പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ഥികളെ വേര്‍ത്തിരിക്കാനാകില്ലെന്ന് മന്ത്രി നാഗേഷ് പറഞ്ഞു.

ഫെബ്രുവരി ഒന്നിന് ചിലര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അതാണ് പ്രകോപനത്തിന് കാരണം. ചില സംഘനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നു. ഈ പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് വരാന്‍ അവര്‍ അനുവദിക്കില്ല. ഉഡുപ്പിയില്‍ നിന്നാണ് സമരം ആരംഭിച്ചത്. പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബിജെപി നേതാക്കളുടെ ആരോപണം നിഷേധിച്ച് എസ്ഡിപിഐ നേതൃത്വം രംഗത്തുവന്നു. സര്‍ക്കാര്‍ ആരോപണം തള്ളിക്കളയുന്നു. പ്രതിഷേധക്കാരെ ഇളക്കിവിടുന്നത് എസ്ഡിപിഐ ആണ് എന്ന ആരോപണം ശരിയല്ല. പാര്‍ട്ടിക്ക് പ്രതിഷേധങ്ങളില്‍ പങ്കില്ല. ബിജെപിയും രഘുപതി ഭട്ട് എംഎല്‍എയുമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കുന്നതെന്നും എസ്ഡിപിഐ സെക്രട്ടറി സലീ അഹമ്മദ് പറഞ്ഞു. വിദ്യാര്‍ഥികളെ കാവി ഷാള്‍ നല്‍കി പ്രകോപിപ്പിച്ചത് എബിവിപി ആണെന്ന് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.
അതേസമയം, ശിവമോഗ ജില്ലയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ടെങ്കിലും എന്‍എസ്‌യുഐ അംഗങ്ങള്‍ ഇന്ന് രാവിലെ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളജിലും പിജി റിസര്‍ച്ച് സെന്ററിലും പ്രവേശിച്ചു. കാവി കൊടി ഇവര്‍ എടുത്തു മാറ്റി. പകരം ത്രിവര്‍ണ പതാക ഉയര്‍ത്തി. ഉടന്‍ പോലീസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ദേശീയ പതാക എടുത്തു മാറ്റിയ ശേഷമാണ് കാവിക്കൊടി കെട്ടിയത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഒരു കൊടിയും ഇല്ലാത്തിടത്താണ് കാവിക്കൊടി നാട്ടിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
അതേസമയം, സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കലാലയങ്ങള്‍ക്ക് മുമ്പില്‍ രണ്ടാഴ്ചത്തേക്ക് പ്രതിഷേധിക്കരുതെന്ന് പുതിയ നിര്‍ദേശം ഇറക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇന്ന് ഹിജാബ് കേസ് കര്‍ണാടക ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുത്തില്ല. വിശാല ബെഞ്ചിന് വിടുകയാണ് കോടതി ചെയ്തത്. വേഗത്തില്‍ തീര്‍പ്പുണ്ടാകണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും ഹര്‍ജിക്കാരായ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications