Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ നിരാശ ബാധിച്ചു; ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദക്ഷിണേന്ത്യയില്‍ നിന്നാകാനുള്ള കാരണം ഇതാണ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു തിരഞ്ഞെടുപ്പുകളില്‍ തോറ്റതിനു ശേഷം കോണ്‍ഗ്രസിനെ നിരാശ ബാധിച്ചതായും അമിത് ഷാ പരിഹസിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതിപക്ഷത്തെ കടന്നാക്രമിച്ചുള്ള അമിത് ഷായുടെ പ്രതികരണം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും അദ്ദേഹം അഭിമുഖത്തില്‍ മറുപടി പറഞ്ഞു.

ഗുരുതരമായ കുറ്റങ്ങളില്‍ 30 ദിവസം ജയിലില്‍ കഴിയുന്ന പ്രധാനമന്ത്രിമാരെയോ മുഖ്യമന്ത്രിമാരെയോ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന മൂന്ന് ബില്ലുകളാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യാനും ബിജെപി ഇതര മുഖ്യമന്ത്രിമാരെ കേസില്‍ കുടുക്കാനും ജയിലിലടയ്ക്കാനും സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള മാര്‍ഗമാണിതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ അമിത് ഷാ തള്ളിക്കളഞ്ഞു.

Amit Shah

പ്രതിപക്ഷം ജയിലില്‍ പോയാല്‍, ജയിലില്‍ നിന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും. ജയിലിനെ മുഖ്യമന്ത്രി ഭവനമോ പ്രധാനമന്ത്രി ഭവനമോ ആക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഡിജിപി, ചീഫ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് ഉത്തരവുകള്‍ സ്വീകരിക്കും.

ബിജെപിക്ക് അത്തരം പ്രതിസന്ധിയില്ല. ജയിലില്‍ കഴിയുന്ന വ്യക്തിയില്ലാതെ ഈ രാജ്യം ഭരിക്കാന്‍ കഴിയില്ല എന്ന ആശയത്തെ എന്റെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നു. ഒരാള്‍ ജയിലില്‍ പോയാല്‍ പാര്‍ലമെന്റിലോ നിയമസഭയിലോ ആരുടെയും ഭൂരിപക്ഷത്തെ ബാധിക്കില്ല. ഒരു അംഗം പോകും, അത്രമാത്രം. പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ സര്‍ക്കാരിനെ മുന്നോട്ടു നയിക്കും. ജാമ്യം ലഭിക്കുമ്പോള്‍ അവര്‍ക്ക് വന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാം. ഇതില്‍ എന്താണ് എതിര്‍പ്പ്? അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജനങ്ങളില്‍ മിഥ്യാധാരണ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. അത് തീര്‍ച്ചയായും വിജയിക്കില്ല. കാരണം ജനങ്ങളുമായുള്ള ബിജെപിയുടെ നേരിട്ടുള്ള ഇടപെടല്‍ അവരുടേതിനേക്കാള്‍ പതിന്മടങ്ങ് വലുതാണ്. ഞങ്ങള്‍ ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നു. മൂന്നു തിരഞ്ഞെടുപ്പുകളില്‍ തോറ്റതിന് ശേഷം കോണ്‍ഗ്രസിന്റെ നിരാശ വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അത് മോദി സര്‍ക്കാരിന്റെ അനുവാദത്തോടു കൂടിയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും അമിത് ഷാ മറുപടി പറഞ്ഞു. സഭയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ അദ്ദേഹം ന്യായീകരിച്ചു.

പാര്‍ലമെന്റിനുള്ളില്‍ ഏതൊരു സുരക്ഷാ സേനയും സ്പീക്കറുടെ അധികാരത്തിന് കീഴിലാണ്. സേനയുടെ ഐഡന്റിറ്റി ഇവിടെ പ്രസക്തമല്ല. സഭയുടെ സുരക്ഷാ പരിധിക്കുള്ളില്‍ വരുമ്പോള്‍ അവരെ സിഐഎസ്എഫ് ഉദ്യോഗസ്ഥരായി കണക്കാക്കില്ല. അവരെ മാര്‍ഷലുകള്‍ ആയാണ് കണക്കാക്കുന്നത്. സ്പീക്കറുടെ അധികാരത്തിന് കീഴിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സ്പീക്കര്‍ ഉത്തരവിട്ടാല്‍ മാത്രമേ മാര്‍ഷലുകള്‍ സഭയില്‍ പ്രവേശിക്കൂ.

മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കാനുള്ള എന്‍ഡിഎയുടെ തീരുമാനത്തെക്കുറിച്ച് അമിത് ഷാ വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിലെ വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്ന വാദം അദ്ദേഹം തള്ളി.

രാഷ്ട്രപതി ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ പ്രതിനിധീകരിക്കുന്നു. പ്രധാനമന്ത്രി പടിഞ്ഞാറന്‍ മേഖലയെയും. അപ്പോള്‍ സ്വാഭാവികമായി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കരുതുന്നു. ഇപ്പോള്‍ പ്രാതിനിധ്യം പൂര്‍ത്തിയായതായും അമിത് ഷാ പറഞ്ഞു.

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന ആരോപണവും അമിത് ഷാ തള്ളി. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ്. ഭരണഘടനാ അനുസൃതമായി മികച്ച പ്രകടനമാണ് ഉപരാഷ്ട്ര പദവിയില്‍ ജഗ്ദീപ് ധന്‍കര്‍ കാഴ്ചവെച്ചത്. മുന്‍ ഉപരാഷ്ട്രപതിയെ ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+