'എത്തിയത് സന്യാസിനി വേഷത്തില്‍, കുന്തീദേവിയായി തോന്നി'; കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍. മാപ്പ് പറയാന്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബോബി നല്‍കിയ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
കണ്ണൂര്‍ ആലക്കോട്ടെ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹം ഹണി റോസിനെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചത്. ഹണി റോസിനെ കുന്തീദേവിയോടാണ് ബോബി ഉപമിച്ചത്. എന്നാല്‍ ഇതില്‍ തെറ്റൊന്നും ഇല്ല എന്നും കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നുമാണ് ബോബിയുടെ വാദം.

'സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയര്‍ സ്‌റ്റൈലിലാണ് അന്ന് ഹണി റോസ് വന്നത്. ഞാന്‍ കുന്തീദേവി എന്ന് വിളിച്ചപ്പോള്‍ അവര്‍ (ഹണി റോസ്) ചിരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ കോടതിക്ക് മുന്‍പില്‍ ഹാജരാക്കാം,' ബോബി ചെമ്മണ്ണൂരിന് വേണ്ടി പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ വീഡിയോ ഹാജരാക്കുന്നതില്‍ നിന്ന് കോടതി പ്രതിഭാഗത്തെ തടയുകയായിരുന്നു.
താന്‍ കയറിപ്പിടിച്ചു എന്ന ആരോപണവും ബോബി ചെമ്മണ്ണൂര്‍ തള്ളി. കൈ കാണിച്ചപ്പോള്‍ കൈ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും നടി തന്നെ ഇതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും അവരുടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ആ ദൃശ്യങ്ങളും ഫോട്ടോകളും അവരുടെ അക്കൗണ്ടില്‍ തന്നെയുണ്ട് എന്നും അതിന്റെ ലിങ്ക് ഹാജരാക്കാം എന്നും പറഞ്ഞു.
അന്നൊന്നും നടിക്ക് അത് അപമാനിച്ചതായി തോന്നിയിരുന്നില്ല എന്നും ഇപ്പോഴാണോ അങ്ങനെ തോന്നിയത് എന്നും ബോബി ചെമ്മണ്ണൂര്‍ ചോദിച്ചു. മുമ്പും തന്റെ സ്ഥാപനങ്ങളുടെ ചടങ്ങുകളില്‍ അതിഥിയായി ഹണി റോസ് ക്ഷണം സ്വീകരിച്ച് വന്നിട്ടുണ്ട് എന്നും ബോബി പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നും ജാമ്യം ലഭിക്കാവുന്ന കേസാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'നിരവധി പേര്‍ക്ക് ജോലി നല്‍കുന്ന സംരംഭകനാണ് ഞാന്‍. ഞാന്‍ ജയിലില്‍ കിടന്നാല്‍ അത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. എന്റെ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. അന്വേഷണത്തിന് ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിപ്പിച്ചാല്‍ ഹാജരാകുന്നതാണ്,' അദ്ദേഹം പറഞ്ഞു. അതേസമയം രണ്ട് ദിവസം മുമ്പ് വീണ തനിക്ക് നട്ടെല്ലിന് പരിക്ക് ഉണ്ട് എന്നും എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചിട്ടില്ല എന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു.
ബോബി ചെമ്മണ്ണൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് കോടതിയില്‍ ഹാജരാകുന്നത്. ജാമ്യം നിഷേധിക്കാന്‍ പോലീസ് നിരത്തിയ കാരണങ്ങള്‍ നിലനില്‍ക്കില്ല. ബോബി ചെമ്മണ്ണൂര്‍ മാന്യനായ വ്യക്തിയാണ് എന്നും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജിയെ പൊലീസ് എതിര്‍ത്തു. കുറ്റം ഗൗരവമേറിയതാണെന്നും മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാവുംവരെ ജാമ്യം നല്‍കരുതെന്നും പൊലീസ് വാദിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിന് ഐടി ആക്ടിലെ 67ാം വകുപ്പ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ രാവിലെയാണ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റില്‍നിന്ന് ബോബിയെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications