ഭ്രമയുഗം വിമർശിക്കപ്പെടുന്നു: 'അതിലും വലിയ ഒരു ഗ്ലോറിഫിക്കേഷൻ ബ്രാഹ്മണിസത്തിന് വേറെയില്ല'
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രത്തിന് തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൊറർ എന്നതിന് അപ്പപുറം കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രം കൂടിയാണ് ഭ്രമയുഗം എന്ന വിലയിരുത്തലും ശക്തമമാണ്. വേട്ടക്കാരൻ്റെയും ഇരകളുടെയും ചൂഷണവും അതിജീവന പോരാട്ടവും കൃത്യമായി വരച്ചുകാട്ടുന്ന രാഷ്ട്രീയവും സംവിധായകന്‍ രാഹുല്‍ സദാശിവന്‍ മുന്നോട്ട് വെക്കുന്നുവെന്നും ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നു.
ഒരു നിയമസംഹിതയെയും വിലവയ്ക്കാതെ തൻ്റെ ചെയ്തികളാണ് തൻ്റെ ശരികളെന്ന് ഉറച്ചുവിശ്വസിക്കുന്ന ക്രൂരനായ ഏകാധിപധി ഒരു വശത്ത്. വ്യത്യസ്ത സാഹചര്യങ്ങളിലൂടെ ഈ ക്രൂരൻ്റെ അടിമകളാക്കപ്പെട്ട ഇരകൾ മറുവശത്ത്. ഇവരോടൊപ്പം അടിമത്തം ഉറപ്പിക്കുന്ന 'പകിട കളി' വർത്തമാനകാല ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ ഓർമിപ്പിക്കുന്നുവെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വിലയിരുത്തലുകള്‍ക്ക് ഒപ്പം തന്നെയാണ് ഭ്രമയുഗം ബ്രാഹ്മണ്യത്തെ ഗ്ലോറിഫൈ ചെയ്യുന്നുവെന്ന വിമർശനം ദീപക് ശങ്കരനാരായണന്‍ ഉയർത്തുന്നത്. സിനിമയുടെ ദൃശ്യഭാഷ, മമ്മൂട്ടിയെ കാണിക്കുമ്പോഴുള്ള ക്യാമറയുടെ പൊസിഷനുകൾ തുടങ്ങിയവയൊക്കെ ഗ്ലോറിഫിക്കേഷന്റേതാണ്. ക്യാമറാ ആംഗിളുകൾ ന്യൂട്രലേ അല്ല മിക്കപ്പോഴുമെന്നും അദ്ദേഹം കുറിക്കുന്നു. ദീപക് ശങ്കരനാരായണന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഭ്രമയുഗം രാഷ്ട്രീയമായി വടിവൊത്ത ഒരുസിനിമാരൂപമാണോ? അല്ല, അല്ലെന്ന് മാത്രമല്ല അത് ബ്രാഹ്മണ്യത്തെ ഗ്ലോറിഫൈ ചെയ്യുകയും അതിന്റെ ആന്തരികവും അനിവാര്യവുമായ കുടിലതയുടെ കർതൃത്വസ്ഥാനത്ത് ദ്രാവിഡമായ ചാത്തനെ സമർത്ഥമായി പ്രതിഷ്ഠിക്കുന്നുണ്ട്.
ഭ്രമയുഗത്തിൽ ഉടനീളം ബ്രാഹ്മണ്യത്തിന്റെ subtle ഗ്ലോറിഫിക്കേഷന്‍ ഉണ്ട്. സിനിമയുടെ ദൃശ്യഭാഷ, മമ്മൂട്ടിയെ കാണിക്കുമ്പോഴുള്ള ക്യാമറയുടെ പൊസിഷനുകൾ തുടങ്ങിയവയൊക്കെ ഗ്ലോറിഫിക്കേഷന്റേതാണ്. ക്യാമറാ ആംഗിളുകൾ ന്യൂട്രലേ അല്ല മിക്കപ്പോഴും.
ബ്രാഹ്മണ്യത്തോടല്ല appropriated ആയ ബ്രാഹ്മണ്യത്തോടാണ് സിനിമക്ക് പ്രശ്നമുള്ളത്. കൊടുമൺ പോറ്റി എന്ന ബ്രാഹ്മണനല്ല, പകരം ആ ശരീരത്തിൽ ജീവിക്കുന്ന ചാത്തനാണ് വില്ലൻ. മാംസം കഴിക്കുന്ന ക്രൂരനും ചതിയനും വാക്കിന് വിലയില്ലാത്തവനുമായ കുടിലബുദ്ധി കൊടുമൺ പോറ്റിയല്ല, ചാത്തനാണ്.
ചാത്തൻ ബ്രാഹ്മണനല്ല സിനിമയിൽ, അയാൾ ബ്രഹ്മശരീരത്തിൽ ആവേശിച്ച പിശാചാണ്. അർഹതയില്ലാതെ നല്ലവനും കുലീനനുമായ യഥാർത്ഥ ബ്രാഹ്മണനെ കൊന്ന് അയാളുടെ ശരീരം മോഷ്ടിച്ച് അതുകൊണ്ട് ആടുകയാണ് ചാത്തൻ.
യഥാർത്ഥ ബ്രാഹ്മണൻ നല്ലവനും നീതിമാനുമാണ് അപ്പോഴും. പ്രശ്നം adulterated ആയ, അവകാശമില്ലാത്തവർ കയ്യേറിയ, ബ്രാഹ്മണ്യത്തോടാണ്. ശുദ്ധബ്രാഹ്മണ്യത്തെ സിനിമ തൊടാതെ വിടുന്നു. ചിത്പവൻ ബ്രാഹ്മണൻ ഇരിക്കേണ്ടിടത്ത് കയറിയിരിക്കുന്ന ഗുജറാത്തി വൈശ്യൻ എന്ന് വായിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
കുടിലത എന്ന ബ്രാഹ്മണിസത്തിന്റെ കാരക്ടറിസ്റ്റിക് പ്രോപർട്ടി ഭ്രമയുഗത്തിൽ അർദ്ധബ്രാഹ്മണനും ബ്രഹ്മശരീരത്തിൽ കയറിയ ചാത്തനും outsource ചെയ്തിരിക്കുകയാണ്. അതിലും വലിയ ഒരു ഗ്ലോറിഫിക്കേഷൻ ബ്രാഹ്മണിസത്തിന് വേറെയില്ല. സിനിമയുടെ മൊത്തത്തിലെ രാഷ്ട്രീയം ആ ഗ്ലോറിഫിക്കേഷനെ നെ മറികടക്കുന്നു എന്നേയുള്ളൂ, അതവിടെ ഉണ്ട് അപ്പോഴും.
അപ്പോൾ അതൊരു മോശം സിനിമയാണോ?
അല്ല.
അപ്പോഴും സമകാലികരാഷ്ട്രീയത്തിന്റെ ഒന്നാന്തരം അലിഗറിയാണ് ഭ്രമയുഗം.ആനചോരുന്നിടത്ത് കടുകുചോരുന്നത് മാത്രം കാണാൻ നമ്മള് പോമോ അല്ലല്ലോ!












Click it and Unblock the Notifications