'ഞാൻ ഹിന്ദു, ദൈവത്തിന്റെ അനുഗ്രഹമില്ലെങ്കിൽ എത്ര കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല'; കെജരിവാൾ
ദില്ലി: ഗുജറാത്തിൽ ഹിന്ദുത്വയുടെ പേരിൽ അല്ല വോട്ട് തേടിയതെന്നും കോൺഗ്രസിനും ബി ജെ പിക്കും എതിരെ വോട്ട് ചെയ്യണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെട്ടതെന്നും ആം ആദ്മി തലവൻ അരവിന്ദ് കെജരിവാൾ. തീവ്ര ഹിന്ദുത്വ ആശയത്തിലേക്ക് എ എ പി കടന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയായിട്ടായിരുന്നു കെജരിവാളിന്റെ വാക്കുകൾ. നമ്മൾ എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും ദൈവത്തിന്റെ അനുഗ്രഹമില്ലെങ്കിൽ യാതൊന്നും നേടാനാകില്ലെന്നും കെജരിവാൾ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗാന്ധിജിക്കൊപ്പം തന്നെ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്ന പ്രസ്താവന സംബന്ധിച്ച വിമർശനങ്ങൾക്കും കെജരിവാൾ മറുപടി നൽകി. 'ദൈവത്തിന്റെ അനുഗ്രഹമില്ലെങ്കിൽ നിങ്ങൾ എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. നോട്ടുകളിൽ ഗണേശ ഭഗവാനും ലക്ഷ്മി ദേവിയും ഉണ്ടെങ്കിൽ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. അത്തരത്തിൽ നമ്മൾ അനുഗ്രഹിക്കപ്പെട്ടാൽ തീർച്ചയായും നമ്മുടെ കഠിനാധ്വാനം ഫലം കാണും', കെജരിവാൾ പറഞ്ഞു.

അതേസമയം താൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചപ്പോൾ എതിർത്ത ഒരേ ഒരു പാർട്ടി ബി ജെ പിയാണെന്നും കെജരിവാൾ പറഞ്ഞു. 'എന്താണ് ഇതിലെ പ്രശ്നമെന്ന് മനസിലാകുന്നില്ല. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ അവരുടെ കറൻസി നോട്ടിൽ ഗണേശനെ ആലേഖനം ചെയ്തിട്ടുണ്ട്. അവിടെ ആരും അതിനെ എതിർക്കുന്നില്ലല്ലോ, കെജരിവാൾ പറഞ്ഞു.

ഹിന്ദുത്വയുടെ പേരിൽ അല്ല ഞാൻ ഗുജറാത്തിൽ വോട്ട് തേടിയത്. ആളുകൾക്ക് എ എ പിയിൽ വലിയ പ്രതീക്ഷയുണ്ട്, സ്കൂളുകളുടെയും ആശുപത്രികളുടെയും കാര്യത്തിൽ രാജ്യവ്യാപകമായി പരിവർത്തനം വരുത്താൻ കഴിവുള്ള ഒരു ദേശസ്നേഹിയായ പൗരനാണ് ഞാൻ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എനിക്ക് മൊഹല്ല ക്ലിനിക്കുകൾ ആരംഭിക്കാൻ സാധിക്കും', കെജരിവാൾ പറഞ്ഞു.

'ഓരോ തെരഞ്ഞെടുപ്പും വെല്ലുവിളിയാണ്. ജനങ്ങളാണ് ടാർഗെറ്റ് നിശ്ചയിക്കുക. ആം ആദ്മി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കും. നേരത്തേ സർവേകൾ ഡൽഹിയിലും പഞ്ചാബിലും വ്യത്യസ്തമായ ഫലങ്ങളായിരുന്നു പ്രവചിച്ചിരുന്നത്. പക്ഷേ ആം ആദ്മിയല്ലേ സർക്കാർ രൂപീകരിച്ചത്, കെജരിവാൾ ചോദിച്ചു. ഗുജറാത്തിലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചെന്ന് പറഞ്ഞ കെജരിവാൾ ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം പൂർണമായും നഷ്ടമായെന്നും ആവർത്തിച്ചു.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് എന്നത് ഗോവയിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഗുജറാത്തിലെ സംസ്കാരം വ്യത്യസ്തമാണ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലെയുള്ള പ്രശ്നങ്ങൾ എല്ലായിടത്തും ഒരുപോലെയാണ്, എഎപിക്ക് അതിന് പരിഹാരം കാണാൻ സാധിക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും വലിയ രീതിയിലുള്ള കഠിനാധ്വാനം ചെയ്യുന്നുണ്ട്', കെജരിവാൾ പറഞ്ഞു.

ഇന്നാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ്. 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ സൗരാഷാട്ര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 90 ന് മുകളിൽ സീറ്റുകൾ നേടാൻ സാധിക്കുമെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്.












Click it and Unblock the Notifications