ഞാനും ഒരമ്മയാണ്, എനിക്കൊരിക്കലും അത് ചെയ്യാൻ കഴിയില്ല, വികാരാധീനയായി പ്രിയങ്കാ ഗാന്ധി
Recommended Video
ദില്ലി: അമേഠിയും റായ്ബറേലിയും അടക്കം രാജ്യത്തെ വിഐപി മണ്ഡലങ്ങളിൽ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ അമേഠിയിൽ രാഹുലിന് വേണ്ടി പ്രിയങ്കാ ഗാന്ധിയാണ് പ്രചാരണം നടത്തുന്നത്.
വലിയ സ്വീകരണമാണ് അമേഠിയിലെ ജനങ്ങൾ പ്രിയങ്കയ്ക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം പ്രിയങ്കയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു കൂട്ടം കുട്ടികൾ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വലിയ വിമർശനമാണ് ഇതിന്റെ പേരിൽ പ്രിയങ്കയ്ക്ക് കേൾക്കേണ്ടി വന്നത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഏറ്റവും രൂക്ഷമായ ആക്രമണം പ്രിയങ്കയ്ക്ക് നേരെ നടത്തിയത്. സ്മൃതിയുടെ വിമർശനങ്ങൾക്ക് വൈകാരികത നിറഞ്ഞ മറുപടി നൽകിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി.
ഭാര്യയ്ക്കും പാർട്ടിക്കും ഇടയിൽ കുഴങ്ങി ബിജെപിയുടെ 'ഷോട്ട് ഗൺ', കോൺഗ്രസിന് തലവേദന
ചൗക്കിദാർ ചോർ ഹേ
റാഫേൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യമാണ് കാവൽക്കാരൻ കള്ളനാണ് എന്ന് അർത്ഥം വരുന്ന ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യം. പങ്കെടുത്ത മിക്ക തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ പ്രയോഗം ഉയർത്തിക്കാട്ടിയിട്ടുണ്ട്. അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ വരവിനായി കാത്തുനിന്ന കുട്ടികൾ പ്രിയങ്ക എത്തിയപ്പോൾ ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു.
മോദിക്കെതിരെ
പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കുട്ടികൾ മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. കുട്ടികളുടെ മുദ്രവാക്യം വിളി നോക്കി പ്രിയങ്ക ചിരിതൂകി നിൽക്കുന്നത് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
വിലക്കി പ്രിയങ്ക
എന്നാൽ മോദിക്കെതിരായ മുദ്രാവാക്യം വിളി അതിരുവിട്ടതോടെ പ്രിയങ്കാ ഗാന്ധി കുട്ടികളെ വിലക്കുകയാണ് ചെയ്തത്.. നമുക്ക് നല്ല മുദ്രാവാക്യങ്ങൾ മാത്രം മതിയെന്ന് പ്രിയങ്ക കുട്ടികളെ ഉപദേശിച്ചു. തുടർന്ന് കുട്ടികൾ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന് വിളിച്ചു. എങ്കിലും കുട്ടികൾ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ അത് ആസ്വദിക്കുകയാണെന്ന് ആരോപിച്ച് കടുത്ത വിമർശനമാണ് പ്രിയങ്കയ്ക്കെതിരെ ഉയർന്നത്.
ആഞ്ഞടിച്ച് സ്മൃതി ഇറാനി
കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയും സംഭവത്തിൽ ആഞ്ഞടിച്ചു. സംസ്കാരമുള്ള കുട്ടികൾ തങ്ങളുടെ കുടുംബത്തിൽ നിന്നും പ്രിയങ്കയെ അകറ്റി നിർത്തണമെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. സ്ഥാനാർത്ഥി അല്ലാതിരിന്നിട്ട് കൂടി അമേഠിയിൽ പ്രചാരണത്തിന് പ്രിയങ്ക എത്തിയത് രാഹുലിന്റെ കഴിവില്ലായ്മയാണെന്നും സ്മൃതി ഇറാനി വിമർശിച്ചു.
കുട്ടികളോട് ക്രൂരത
കുട്ടികളെ അവർ മോശം പെരുമാറ്റമുള്ളവരാക്കി മാറ്റി. പ്രധാനമന്ത്രിയെ അപമാനിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. ഇതിലൂടെ നിങ്ങൾ കുട്ടികളെ എന്താണ് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു. മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് പ്രിയങ്ക കുട്ടികളെ വിലക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയ ശേഷം ഈ വീഡിയേ സ്മൃതി ഇറാനി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രിയങ്കയ്ക്ക് നോട്ടീസ്
പ്രധാനമന്ത്രിക്കെതിരെ കുട്ടികൾ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ കേന്ദ്ര ബാലാവകാശ കമ്മീഷൻ പ്രിയങ്കാ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകിയിരുന്നു.
മറുപടി
എന്നാൽ സ്മൃതി ഇറാനിയുടെ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ഞാനും ഒരമ്മയാണ്, എന്തെങ്കിലും തെറ്റായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് സാധിക്കില്ല. കുട്ടികളെ വളർത്താനാണ് ഞാൻ എന്റെ ജീവിതം ചെലവഴിച്ചത്. ഇതുവരെ രാഷ്ട്രീയത്തിലേക്ക് വരാതിരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള ഞാൻ കുട്ടികളെ തെറ്റായ മൂല്യങ്ങൾ പഠിപ്പിക്കുമോ? പ്രിയങ്ക ചോദിച്ചു. ആ ദൃശ്യങ്ങൾ മുഴുവൻ കണ്ടാൽ അവിടെ എന്താണ് നടന്നതെന്ന് വ്യക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ