മുള്ളിനെ മുള്ള് കൊണ്ടെടുക്കാൻ മമത ബാനർജി, 'ഞാൻ ഹിന്ദു, ആരുടെ മുന്നിലും തെളിവ് നൽകേണ്ട കാര്യമില്ല'!
കൊല്‍ക്കത്ത: പശ്ചിമ ബംഗാളും കേരളവും പോലുളള സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുക എന്നത് ബിജെപിയുടെ ചിരകാല സ്വപ്‌നങ്ങളിലൊന്നാണ്. കേരളത്തില്‍ വലിയ മുന്നേറ്റമൊന്നും ഇതുവരെ ബിജെപിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച നേടാനായിട്ടുണ്ട്.
ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാനുളള നീക്കങ്ങള്‍ മറുവശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസുമായി കൈ കോര്‍ക്കുന്നത് അടക്കമുളള അറ്റകൈ പ്രയോഗങ്ങളെക്കുറിച്ചാണ് മമത ബാനര്‍ജി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയവും മമത ബംഗാളില്‍ പയറ്റിത്തുടങ്ങിയിരിക്കുകയാണ്.
ബിജെപിക്ക് കുത്തനെ വളർച്ച
2014ലെ മോദി തരംഗത്തിലും പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ലഭിച്ചത് വെറും 2 സീറ്റുകള്‍ മാത്രമായിരുന്നു. 17 ശതമാനം മാത്രം വോട്ടും. സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താന്‍ മമത നടത്തിയ നീക്കങ്ങള്‍ അവര്‍ക്ക് തന്നെ വന്‍ വിപത്തായി മാറുകയായിരുന്നു. മമതയുടെ തൃണമൂലിനെ ചെറുക്കാന്‍ സിപിഎമ്മില്‍ നിന്നടക്കം ബിജെപിയിലേക്ക് വോട്ടൊഴുകി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് ബിജെപിയുടെ സീറ്റുകളുടെ എണ്ണം 18ലേക്ക് കുതിച്ചുയര്‍ന്നു.
പുതുവഴികൾ തേടി മമത
പിന്നാലെ തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍ അടക്കമുളള പ്രമുഖ നേതാക്കളും കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക് ഒഴുകി. മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ ബിജെപി ഒരറ്റത്ത് നിന്നും പിടിച്ചെടുത്ത് തുടങ്ങി. ഇതോടെയാണ് മമത ബാനര്‍ജിക്ക് അപകടം മണത്തത്. 2021ല്‍ പശ്ചിമ ബംഗാള്‍ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ബിജെപിയെ ചെറുക്കാന്‍ ശത്രുക്കളായ സിപിഎമ്മിനോടോ കോണ്‍ഗ്രസിനോടോ ഒത്ത് പ്രവര്‍ത്തിക്കാന്‍ പോലും മമത ബാനര്‍ജി ഇപ്പോള്‍ തയ്യാറാണ്.
അതേ നാണയത്തിൽ മറുപടി
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയുണ്ടായി. ഇത് ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിലേക്കുളള ചുവട് വെപ്പാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ ബിജെപി മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനും മമത ശ്രമിക്കുന്നുണ്ട്. ദുര്‍ഗാപൂജ സംഘടിപ്പിക്കുന്ന സംഘാടക സമിതികള്‍ക്ക് നികുത്തി ചുമത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ മമത വീണ്ടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
താനൊരു ഹിന്ദുവാണ്
ഒരു പൂജ മഹോത്സവത്തിനും സര്‍ക്കാരിന് നികുതി ആവശ്യമില്ലെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ സര്‍ക്കാരുകള്‍ നടത്തിയതിനേക്കാള്‍ അധികം ദുര്‍ഗാ പൂജകള്‍ ഇക്കുറി തന്റെ സര്‍ക്കാര്‍ നടത്തും. താനൊരു ഹിന്ദുവാണ്. തന്നെ കുറ്റപ്പെടുത്താന്‍ നടക്കുന്നവരേക്കാള്‍ കൂടുതല്‍ സംസ്‌കൃത ശ്ലോകങ്ങള്‍ തനിക്കറിയാം. മറ്റ് മതങ്ങളെ തനിക്ക് ബഹുമാനമാണെന്നും വിശ്വാസം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മമത ബാനര്‍ജി പറയുന്നു.
അതിലും ഭേദം മരണം
താനൊരു ഹിന്ദുവാണ് എന്ന് ആരുടെ മുന്നിലും തെളിയിക്കേണ്ട കാര്യമില്ല. ഒരു ഹിന്ദു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മതം തെളിയിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് മരണമാണ്. നിങ്ങളുടെ മുന്നില്‍ എനിക്ക് എന്റെ മതം തെളിയിക്കേണ്ട കാര്യമില്ല എന്നാണ് ബിജെപിയുടെ പേരെടുത്ത പറയാതെ മമത ബാനര്‍ജി പറഞ്ഞത്. കൊല്‍ക്കത്തയില്‍ ഒരു മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. ദുര്‍ഗാ പൂജയ്ക്ക് നികുതി ഏര്‍പ്പെടുത്തിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സമരമുഖത്താണ്. ചൊവ്വാഴ്ച കേന്ദ്രത്തിനെതിരെ ഒരു ദിവസം നീളുന്ന പ്രതിഷേധ ധര്‍ണ തൃണമൂല്‍ സംഘടിപ്പിച്ചിരുന്നു.