ചരിത്രം കുറിക്കാൻ കോൺഗ്രസ്, 21 വർഷങ്ങൾക്ക് ശേഷം ഇതാദ്യം! രാഹുലിന്റെ പകരക്കാരൻ ചരിത്രമെഴുതും!
Recommended Video
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായ സംഘടനാ തകര്‍ച്ചയില്‍ നിന്നും കരകയറണമെങ്കില്‍ കോണ്‍ഗ്രസിന് കുറച്ചേറെ കാലം വേണ്ടി വരും. അതിനൊക്കെ മുന്‍പ് പാര്‍ട്ടിക്കൊരു നേതൃത്വം വേണം എന്ന വലിയ കടമ്പ കോണ്‍ഗ്രസിന് മുന്നിലുണ്ട്. രാഹുല്‍ ഗാന്ധിക്ക് പകരമാര് എന്നതാണ് ചോദ്യം.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ട് രാജി ഭീഷണി അടക്കം മുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ രാഹുല്‍ തയ്യാറല്ല. രാഹുല്‍ ഗാന്ധിക്ക് ഒരു പകരക്കാരന്‍ വരികയാണ് എങ്കില്‍ അത് കോണ്‍ഗ്രസിലൊരു ചരിത്ര സംഭവം തന്നെ ആയിരിക്കും.
ഊരാക്കുടുക്കിൽ നേതൃത്വം
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസ് നേതൃത്വം പെട്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കോണ്‍ഗ്രസ് നേതൃസ്ഥാനം ഏല്‍പ്പിക്കുന്നതിനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ആലോചന പോലും ഇതുവരെ ഉയര്‍ന്നിട്ടില്ല. രാഹുല്‍ ഒഴിഞ്ഞാലും പ്രിയങ്കയോ സോണിയയോ എന്നതായിരുന്നു നേതാക്കളുടെ മുന്നിലുണ്ടായിരുന്ന ഓപ്ഷന്‍.
ആ വരവ് ചരിത്രമാകും
എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വരട്ടെ എന്ന് രാഹുല്‍ നിര്‍ദേശിച്ചതോടെ ആ വഴി അടഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പകരക്കാരന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നാണെങ്കില്‍ അത് കോണ്‍ഗ്രസില്‍ ഒരു ചരിത്രമായിരിക്കും. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്.
ഖാർഗെയോ ഷിൻഡെയോ
സീതാറാം കേസരിയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തിയ വ്യക്തി. 1996 മുതല്‍ 1998 വരെ ആയിരുന്നു സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നത്. രാഹുല്‍ മാറിയാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡേ അടക്കമുളളവരുടെ പേരാണ് പുതിയ അധ്യക്ഷന് വേണ്ടി പരിഗണിക്കപ്പെടുന്നത്.
രാജി തുടരുന്നു
രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജി വെച്ച് കൊണ്ടിരിക്കുകയാണ്. പുതിയ സംഘടനാ സംവിധാനം കെട്ടിപ്പൊക്കാന്‍ രാഹുലിന് ജോലി എളുപ്പമാക്കുകയാണ് രാജിയുടെ ഉദ്ദേശം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയത്. അപ്പോള്‍ രാഹുലിന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.
ഒരാളും ഒപ്പം ഇറങ്ങിയില്ല
മറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങളും തോല്‍വിയുടെ ഉത്തരവാദിത്തം പങ്കുവെച്ച് രാജി വെക്കും എന്നായിരുന്നു രാഹുല്‍ കണക്ക് കൂട്ടിയത്. എന്നാല്‍ ഒരാള്‍ പോലും രാഹുലിനൊപ്പം രാജി പ്രഖ്യാപിച്ചില്ല. ഇതുവരെ 150 പാര്‍ട്ടി ഭാരവാഹികള്‍ രാജി വെച്ച് കഴിഞ്ഞു. എന്നിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഒരാളും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി രാജി വെക്കാന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പ്രവർത്തക സമിതി ഉടൻ
രാഹുല്‍ ഗാന്ധി അടുത്ത് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗംവിളിച്ച് ചേര്‍ത്തേക്കും. ഈ യോഗത്തില്‍ വെച്ചാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുക. പാര്‍ട്ടിയുടെ മുന്നോട്ടുളള നീക്കങ്ങള്‍ ഈ അധ്യക്ഷനാവും തീരുമാനിക്കുക. സംഘടനയെ പൊളിച്ച് പണിയാനുളള ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി തന്നെ ഏറ്റെടുത്ത് വരും ദിവസങ്ങളില്‍ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻ