വ്യോമസേന പാക് അതിര്‍ത്തികടന്നു, പക്ഷെ ആള്‍നാശമുണ്ടായിട്ടില്ലെന്ന് ഇമ്രാന്‍ഖാന്‍, വിമര്‍ശനം
Recommended Video
ലാഹോര്‍: പുല്‍വാമ ഭീകരാക്രണത്തിന് തിരിച്ചടിയായി വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ ഇരുന്നൂറോളം ഭീകര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാൻ പറയുന്നത്.
അതേസമയം ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയെന്ന് ഇമ്രാന്‍ഖാനും സമ്മതിച്ചു. രാവീലെ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമെന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നു.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ഈ നടപടിയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ബോളിവുഡ് സിനിമാജ്വരം ബാധിച്ചിരിക്കുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് ട്വീറ്റ് ചെയ്തത്.
ബാലക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തതായും ആക്രമത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായുംവിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.