അഖിലേഷും മുലായവും കുരുക്കില്‍; തിരഞ്ഞെടുപ്പ് അടുക്കവെ നടപടി, ആ കേസ് എന്തായി എന്ന് കോടതി
Recommended Video
ദില്ലി: സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിങ് യാദവിനും മകന്‍ അഖിലേഷ് യാദവിനും കോടതിയുടെ കുരുക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് കോടതി ഇരുവര്‍ക്കുമെതിരായ പഴയ കേസുകള്‍ എന്തായി എന്ന് ചോദിച്ചത്. 2007ല്‍ സിബിഐ അന്വേഷിച്ച കേസിനെ കുറിച്ചാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
2007ലാണ് മുലായത്തിനും അഖിലേഷിനുമെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ മുലായംസിങ് യാദവ് അധികാരം ദുര്‍വിനിയോഗം ചെയ്ത് പരിധിയില്‍ കവിഞ്ഞ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് കേസ്.
ഈ കേസിന് പിന്നീട് എന്തു സംഭവിച്ചു. അറിയാന്‍ താല്‍പ്പര്യമുണ്ട്. അന്വേഷണം എവിടെയെത്തി.രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം- ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലോ മജിസ്‌ട്രേറ്റ് കോടതിയിലോ സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിച്ചത്.
സിപിഎം പതനം പൂര്‍ണം: 1500 പേര്‍ ബിജെപിയില്‍ ചേര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ബിപ്ലബ്
മുലായം, അഖിലേഷ്, ഭാര്യ ഡിംപിള്‍, മുലായത്തിന്റെ മറ്റൊരു മകന്‍ പ്രതീക് എന്നിരുടെ പേരുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. 2005ല്‍ വിശ്വനാഥ് ചതുര്‍വേദി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. മുലായം, അഖിലേഷ്, ഡിംപിള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സിബിഐക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത് 2007 മാര്‍ച്ച് ഒന്നിനാണ്. 2012ല്‍ ഡിംപിളിനെ കേസില്‍ നിന്ന് സുപ്രീംകോടതി ഒഴിവാക്കി. മറ്റു രണ്ടുപേര്‍ക്കെതിരെ അന്വേഷണം തുടരാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്.