ബിജെപി റാലി നടത്തിയ പ്രദേശം ഗംഗാ ജലവും ചാണകവും കൊണ്ട് ശുദ്ധീകരിച്ച് തൃണമൂൽ പ്രവർത്തകർ
കൊൽക്കത്ത: ബിജെപി റാലി നടത്തിയ സ്ഥലം ഗംഗാജലവും ചാണകവും ഉപയോഗിച്ച് ശുദ്ധീകരിച്ച് തൃണമൂൽ പ്രവർത്തകർ. ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലാണ് തൃണമൂൽ പ്രവർത്തകരുടെ ശുദ്ധികലാശം നടന്നത്. റാലിക്കിടെ ബിജെപി വർഗീയ പ്രചാരണം നടത്തിയതുകൊണ്ടാണ് സ്ഥലം ചാണകവും ഗംഗാജലവും ഉപയോഗിച്ച് ശുദ്ധീകരിച്ചതെന്ന് തൃണമൂൽ നേതാവ് പങ്കജ് ഘോഷ് പറഞ്ഞു.
ഇത് മദൻ മോഹന്റെ നാടാണ്, ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണ് ഞങ്ങൾ ഇവിടെ വൃത്തിയാക്കിയത്. കൂച്ച് ബെഹാറുകാരുടെ ആരാധനാ മൂർത്തിയാണ് മദൻ മോഹൻ. കൂച്ച് ബെഹാറിൽ മദൻ മോഹന്റെ രഥമല്ലാതെ മറ്റാരുടെയും രഥം പ്രവേശിക്കാൻ അനുവദിക്കില്ല, തൃണമൂൽ നേതാവ് വ്യക്തമാക്കി.

7,9,14 തീയതികളിലായി ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനാണ് ബി ജെ പി തീരുമാനിച്ചിരുന്നത്. ബിജെപിയുടെ രഥ യാത്രയെ രാവൺ യാത്ര എന്നാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി പരിഹസിച്ചത്. അമിത്ഷാ നയിക്കുന്ന രഥയാത്ര കടന്നുപോകുന്ന ഇടങ്ങൾ ശുദ്ധീകരിക്കണമെന്ന് താൻ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മമതാ ബാനർജി പറഞ്ഞിരുന്നു.
വരിനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് മമതാ ബാനർജിക്കും അവരുടെ പാർട്ടിക്കുമെന്നാണ് ബിജെപി തിരിച്ചടിച്ചത്. സംസ്ഥാനത്ത് ജനാധിപത്യം പുന: സ്ഥാപിക്കാനായി നടത്തുന്ന ജാഥയെ അവർ ഭയപ്പെടുത്തതിൽ അത്ഭുതപ്പെടാനില്ലെന്നും ബിജെപി പരിഹസിക്കുന്നു. പ്രധാനമന്ത്രി പങ്കെടുക്കന്ന കൊൽക്കത്തയിലെ മഹാറാലിയോട് കൂടിയാണ് രഥയാത്രകൾ സമാപിക്കുന്നത്.












Click it and Unblock the Notifications