രാവിലെ പാര്‍ട്ടി വിട്ടു: വൈകിട്ട് തിരിച്ചെത്തി, കോണ്‍ഗ്രസിൽ നിന്ന് പോയത് ബിജെപിയിലേയ്ക്
മംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം അവശേഷിക്കെ കർണാടകത്തില്‍ നാടകീയ നീക്കങ്ങൾ. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാർട്ടി നേതാക്കൾ. ഈ ആവേശത്തിനിടയിലാണ് ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേയ്ക്ക് ചാടുന്നത്. സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവാണ് ചിരിക്കാനുള്ള വക നൽകിയിട്ടുള്ളത്. രാവിലെ പാർട്ടി പദവി രാജിവെച്ചു പുറത്തുപോയ നേതാവ് മണിക്കുറുകൾക്ക് ശേഷം വൈകിട്ട് പാർട്ടിയിലേക്ക് തിരികെയെത്തുകയായിരുന്നു.
കോൺഗ്രസിന്റെ പനമംഗളൂരു ബ്ലോക്ക് സെക്രട്ടറി സുന്ദരല ദേവിനഗരയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി ബിജെപിക്കൊപ്പം ചേർന്നത്. ശനിയാഴ്ച രാവിലെ മംഗളൂരുവില്‍ വച്ച് നടന്ന ഒരു പൊതുപരിപാടിയിൽ വച്ചാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയിൽ ചേരുന്നത്. ബിജെപി നേതാവ് യു രാജേഷ് നായിക്കാണ് സുന്ദര ദേവിനഗരയ്ക്ക് പാർട്ടി പതാക കൈമാറിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വനമന്ത്രി ബി രാമനാഥ് റായിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയാണ് രാജേഷ് നായിക്.
എന്നാൽ ബിജെപിയില്‍ ചേർന്ന സുന്ദര ദേവിനഗര വൈകിട്ടോടെ കോൺഗ്രസ് പാർട്ടിയിൽ തന്നെ തിരിച്ചെത്തുകയും ചെയ്തുു. കോൺഗ്രസ് പാര്‍ട്ടി നേതാക്കളായ ചന്ദ്രപ്രകാശ് ഷെട്ടി തുമ്പെ ഉൾപ്പെടെയുള്ള നേതാക്കളാണ് മംഗളൂരൂവിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ഇദ്ദേഹത്തെ തിരികെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പാര്‍ട്ടി നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചകളെ തുടർന്നാണ് ഇദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തിയതെന്നാണ് പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മടങ്ങിവരുന്നതിനായി പാർട്ടി മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.
കോൺഗ്രസിൽ നിന്ന് ആറ് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലികയ്യ വെങ്കയ്യ ഗുട്ടേദാർ കഴിഞ്ഞ ആഴ്ച ബിജെപിയില്‍ ചേർന്നിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വം നല്ല പദവികള്‍ നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് റിപ്പോർട്ടുകള്‍. ഏഴ് എംഎൽഎമാർ ജനതാദൾ എസില്‍ നിന്ന് പുറത്തുവന്ന് ബിജെപിക്കൊപ്പം ചേർന്നിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയായിരുന്നു രാജി.