വ്യാപാരയുദ്ധം തുടരുന്നതിനിടെ അമേരിക്കയിൽ നിന്നും ഇന്ത്യ 1000 വിമാനങ്ങൾ വാങ്ങുന്നു
ദില്ലി: അമേരിക്കയുമായി വിവിധ രാജ്യങ്ങൾ വ്യാപാരയുദ്ധം തുടരുന്നതിനിടെ യുഎസിൽ നിന്ന് ആയിരം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നു. അടുത്ത 8 വർഷത്തിനുള്ളിൽ 1000 വിമാനങ്ങളാണ് വാങ്ങുന്നത്. സിവിലിയൻ എയർക്രാഫ്റ്റ് വിഭാഗത്തിൽപെട്ട വിമാനങ്ങൾ വാങ്ങുന്നതിനാണ് ധാരണയായിട്ടുള്ളത്. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത് .ഒപ്പം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.
വിമാനം വാങ്ങുന്നതിന് പ്രതിവർഷം 5 ബില്യൺ ഡോളറും പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് പ്രതിവർഷം 4 ബില്യൺ ഡോളറും കൊടുക്കേണ്ടിവരുമെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. പ്രതിരോധാവശ്യങ്ങൾക്ക് വാങ്ങുന്നത് കൂടാതെയാണ് സിവിലിയൻ വിമാന ഇടപാട്.

പ്രതിരോധത്തിനായി
പ്രതിരോധ ആവശ്യത്തിനായി നാവിക നിരീക്ഷണത്തിന് ഉപയോഗിക്കുന്ന 12 പി8ഐ വിമാനം കൂടി വാങ്ങുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. അമേരിക്ക കഴിഞ്ഞാൽ പി8ഐ വിമാനങ്ങളുടെ ഏറ്റവും വലിയ ശേഖരമുള്ളത് ഇന്ത്യയ്ക്കാണ്. മണിക്കൂറില്‍ 789 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ നീളം 39.47 മീറ്ററാണ്. അത്യധികം പ്രഹര ശേഷിയുള്ള ഹാര്‍പൂണ്‍ ബ്‌ളോക്ക് 2 മിസൈലുകള്‍, എം കെ-54 ടോര്‍പിഡോകള്‍, റോക്കറ്റുകള്‍ എന്നിവ പി 8 ഐയുടെ പ്രത്യേകതകളാണ്. ഇന്ത്യന്‍ തീരത്തേക്കണയുന്ന ശത്രുവിനെ കണ്ടെത്താനും ആവശ്യമെങ്കില്‍ അവയെ ഇല്ലാതാക്കാനും പി-8 ഐക്ക് കഴിയും.

വ്യാപാരതർക്കം
ഇറക്കുമതി തീരുവ സംബന്ധിച്ചുള്ള തർക്കം നിലനിൽക്കുമ്പോഴും അമേരിക്കയിൽ നിന്ന് വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ശ്രദ്ധേയമാണ്. ഉരുക്ക്, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യുഎസ് ഇറക്കുമതിത്തീരുവ ചുമത്തിയത് ഇന്ത്യയ്ക്ക് 24.1 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്. ഏതാണ്ട് അത്രതന്നെ തുകയ്ക്കാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയും നികുതി ചുമത്തിയത്. അമേരിക്കയിൽ നിന്നും ഇറക്കുമതിചെയ്യുന്ന 30 ഉൽപ്പന്നങ്ങളുടെ തീരുവ 50ശതമാനം വരെയാണ് ഇന്ത്യകൂട്ടിയിരിക്കുന്നത്. ഇന്ത്യയുടെ അതേ പാതയിൽ ചൈനയും അമേരിക്കയുടെ നീക്കത്തിന് തിരിച്ചടി നൽകിയിരുന്നു. 5000 കോടി ഡോളറിൻരെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയേർപ്പെടുത്താനുള്ള നീക്കത്തിന് അതേതുകയുടെ യുഎസ് ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയേർപ്പെടുത്തിയാണ് ചൈന പ്രതികരിച്ചത്.

തർക്കം പരിഹരിക്കാൻ
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഉടനെ തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ വ്യാപാര പ്രതിനിധി മാർക് ലിൻസ്കോട്ട് കേന്ദ്രവാണിജ്യ മന്ത്രാലയവുമായി ഞായറാഴ്ച ചർച്ച നടത്തും. ലോക വ്യാപാര സംഘടനയുടെ മാനണ്ഡമനുസരിച്ചാണ് യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്താൻ തീരുമാനിച്ചതെന്ന് ചർച്ചയിൽ ബോധ്യപ്പെടുത്തും.












Click it and Unblock the Notifications