അമേരിക്കന്‍ പണിയില്‍ ഇന്ത്യ തളരില്ല; ക്രൂഡില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുണയാകും: കൂടെ ഗയാനയും ബ്രസീലും
റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പ്രതിസന്ധി സൃഷ്ടിച്ച് അമേരിക്കന്‍ ഉപരോധം. റഷ്യന്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും ഏർപ്പെടുത്തിയ പുതിയ ഉപരോധം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തെ വലിയ തോതില്‍ ബാധിച്ചേക്കുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ റിഫൈനറികള്‍ ക്രൂഡ് ഓയിലിനായി ബദല്‍ നീക്കങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നുണ്ട്.
2022 ലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് മുമ്പ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയുടെ വിഹിതം 2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തോടെ സാഹചര്യം കീഴ്മേല്‍ മറിഞ്ഞു. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് ഏർപ്പെടുത്തിയതോടെ റഷ്യ വലിയ വിലക്കിഴിവില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു.

അവസരം മുതലെടുത്ത പൊതുമേഖല റിഫൈനറികള്‍ അടക്കം റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ പരമ്പരാഗത വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി മാറി. ഒരു ഘട്ടത്തില്‍ രാജ്യം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 40 ശതമാനത്തിലേറെയും റഷ്യയില്‍ നിന്നായിരുന്നു.
അടുത്തകാലത്തായി ഇളവുകളില്‍ കുറവ് വന്നതോടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവ് നേരിട്ട് തുടങ്ങിയിരുന്നു. ഈ പ്രവണത തുടരുന്നതിനിടയിലാണ് ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ റഷ്യന്‍ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുന്നത്.
അമേരിക്കന്‍ ഉപരോധം ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്കിനെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കും. ഈ സാഹചര്യത്തില്‍ അറബ് രാഷ്ട്രങ്ങള്‍, അമേരിക്ക, ഗയാന, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളെ ക്രൂഡ് ഓയിലിനായി കൂടുതല്‍ ആശ്രയിക്കുമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ചെയർമാന്‍ അരവിന്ദ് സിങ് സാഹ്നിയെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങുന്നുണ്ടെങ്കിലും, ഇന്ത്യൻ ഓയിൽ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള ടേം സപ്ലൈ കരാറുകൾ പാലിക്കുന്നത് തുടരുകയാണ്. ഞങ്ങൾക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ സ്രോതസ്സുകളുണ്ട്. എല്ലാ രാജ്യങ്ങളുമായും മികച്ച രീതിയില്‍ സഹകരണവും വേണ്ടത്ര ഭൗമരാഷ്ട്രീയവും വാണിജ്യപരവുമായ സഖ്യങ്ങളും ഇന്ത്യക്കുണ്ട്. അതിനാല്‍ ക്രൂഡ് ഓയില്‍ വിതരണത്തില്‍ പ്രതിസന്ധികളില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ വൈവിധ്യമാർന്ന അസംസ്‌കൃത വിതരണ സ്രോതസ്സുകൾ കാരണം റഷ്യക്കുമേലുള്ള അമേരിക്കന്‍ ഉപരോധം ഇന്ത്യയിൽ നേരിയ പ്രത്യാഘാതം മാത്രമേ ഉണ്ടാക്കൂകയുള്ളുവെന്നും അരവിന്ദ് സിങ് സാഹ്നി പറഞ്ഞു.
ഇൻ്റർനാഷണൽ എനർജി ഏജൻസിയായ കെപ്ലറിന്റെ കണക്കനുസരിച്ച് ഡിസംബറിൽ റഷ്യ പ്രതിദിനം 4.6 ദശലക്ഷം ബാരൽ ക്രൂഡ് ഓയില് കയറ്റുമതി ചെയ്തു. ഇതില്‍ പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ബാരൽ ഇന്ത്യയിലേക്ക് വന്നതായും കണക്കുകള്‍ കാണിക്കുന്നു.












Click it and Unblock the Notifications