യുഎസിന്റെ ഭീഷണി; കളി മാറ്റി ഇന്ത്യ..ചൈനയുമായി കൈകോർക്കും, നിയന്ത്രണങ്ങൾ നീക്കും
നാലരവർഷം നീണ്ട സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം 'വീണ്ടെടുക്കലിന്റെ' പാതയിലേക്ക് കടന്നിരിക്കുകയാണ്. പ്രശ്നങ്ങൾ അയഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-ഉഭയകക്ഷി ബന്ധങ്ങൾ കൂടുൽ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇറക്കുമതി തീരുവയെ ചൊല്ലി ഇന്ത്യയോട് യുഎസ് ഇടഞ്ഞ് നിൽക്കുന്ന ഈ ഘട്ടത്തിൽ. യുഎസിനെ നേരിടാൻ ചൈനയുമായി വ്യാപാരവും നിക്ഷേപം പുനഃരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
കൂടാതെ ചൈനീസ് ഉദ്യോഗസ്ഥർക്കുള്ള വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചരക്ക് ഇറക്കുമതിയിലെ താരിഫ് തടസങ്ങൾ നീക്കുക, 5 വർഷം മുൻപ് നിരോധിച്ച ചൈനീസ് ആപ്പുകൾ വീണ്ടും അനുവദിച്ചേക്കുക , നിർത്തലാക്കിയ വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുക, ചൈനീസ് പണ്ഡിതർക്ക് വിസ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിലും ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചേക്കും.

വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി നികത്താൻ ചൈനയിൽ നിന്ന് നിക്ഷേപം അനുവദിക്കുന്നതിനെ കുറിച്ചും ഇന്ത്യ പരിഗണുക്കുന്നുണ്ട്. നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യയിലേക്കുളള ചൈനീസ് ഇറക്കുമതി കയറ്റുമതിയേക്കാൾ ഉയർന്ന് തന്നെ നിൽക്കുകയാണ്. അതിനാൽ ചൈന ഉൾപ്പെടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധമാക്കുന്ന 2020 ലെ നയത്തിൽ ഇളവ് വരുത്തുന്ന കാര്യവും സർക്കാരിന്റെ ആലോചനയിലുണ്ട്.
ചൈനയുമായി പ്രശ്നപരിഹാരം ഉണ്ടെക്കുന്നതും വ്യാപര ചർച്ചകൾ പുനഃരാരംഭിക്കുന്നതും യുഎസിനുള്ള വ്യക്തമായ സന്ദേശമാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. 'ട്രംപിന്റെ വരവോടെ ചൈനയുമായുള്ള വ്യാപാര-വ്യാപാരേതര ബന്ധം പുനഃസ്ഥാപിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഈ ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ എങ്ങനെ വ്യാപാരബന്ധം പുനഃസ്ഥാപിക്കണമെന്നത് സംബന്ധിച്ച് സർക്കാരാണ് തീരുമാനം കൈക്കൊള്ളേണ്ടത്', സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ വ്യാപകമായി നിർമ്മിക്കാത്ത ഉൽപ്പന്നങ്ങൾക്കുള്ള വ്യാപാര തടസങ്ങൾ നീക്കാനുള്ള തീരുമാനം രാജ്യത്തിന് ഗുണം ചെയ്യുക തന്നെ ചെയ്യും. അതേസമയം ചൈനയുമായുള്ള വ്യാപാരം സജീവമാക്കുന്നതിനോട് സർക്കാരിന് സമ്പൂർണ താത്പര്യം ഇല്ല. എന്നിരുന്നാലും ഇന്ത്യൻ വ്യവസായികൾ അടക്കം സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ഇന്ത്യൻ തുറമുഖങ്ങളിലെ ചൈനീസ് കയറ്റുമതിക്കുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും നീക്കുന്നതിലേക്ക് നയിച്ചേക്കാം എന്നാണ് വിലയിരുത്തലുകൾ.
2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം 118.40 ബില്യൺ ഡോളറിലെത്തിയിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് യുഎസിനെ മറികടന്ന് ചൈന തങ്ങളുടെ സ്ഛാനം തിരിച്ചുപിടിച്ചത്. നിലവിൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 15 ശതമാനം ചൈനയുടേതാണ്. എന്നാൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ചൈനയുടെ സ്ഥാനം 22ാമതാണ്. 2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ മൊത്തം 2.5 ബില്യൺ ഡോളറിന്റെ എഫ്ഡിഐ മാത്രമാണ് ചൈന നടത്തിയത്. അതേസമയം ഇന്ത്യയിലുള്ള നിക്ഷേപം വർധിപ്പിക്കാൻ ബീജീംഗ് താത്പര്യപ്പെടുന്നുണ്ടെന്നാണ് സർക്കർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
2020 മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം വർധിച്ചിട്ടുണ്ടെങ്കിലും കയറ്റുമതി ചെയ്യുന്നതിനേക്കാൾ ഉത്പന്നങ്ങൾ ഇന്ത്യ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റേത് രാജ്യത്തേക്കാളും ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ വളരെ കൂടുതലാണ്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ, ഐടി മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ,കാർഷിക ഉൽപ്പന്നങ്ങൾ, ഔഷധങ്ങൾ എന്നിവയ്ക്ക് ചൈനീസ് മാർക്കറ്റുകളിൽ നിയന്ത്രണം ഉണ്ട്. ഇതും ഒരു കാരണമാണ്. ചൈനയുമായുള്ള വ്യാപാരം പൂർണമായി അവസാനിപ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രായോഗികമല്ല. അതേസമയം ചൈനീസ് നിക്ഷേപങ്ങൾ അനുവദിക്കണോ അതോ വൻതോതിലുള്ള ഇറക്കുമതി തുടരണോ എന്നത് സംബന്ധിച്ച് ഇന്ത്യ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.
ചൈനീസ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് 2023-24 ലെ ഇന്ത്യൻ സാമ്പത്തിക സർവ്വെ റിപ്പോർട്ടും സൂചിപ്പിക്കുന്നത്. കൂടുതൽ നിക്ഷേപങ്ങൾ അനുവദിക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കോ പ്രാദേശിക ഉൽപാദനത്തിനോ കാര്യമായ സംഭാവന നൽകാത്ത പൂർണ്ണമായും ഉൽപാദിപ്പിച്ച വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications