കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ തരൂർ യോഗ്യനോ? താരിഖ് അൻവറിന്റെ പ്രതികരണം ഇങ്ങനെ
കോൺഗ്രസ് പ്ലീനറി യോഗത്തിലാണ് സമിതിയിലെ മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയം പാസാക്കിയത്

കൊച്ചി: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് വരാൻ ശശി തരൂർ യോഗ്യനെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അതേസമയം നേതാക്കളെ സമിതിയിലേക്ക് പരിഗണിക്കുമ്പോൾ ജാതി മത സമവാക്യങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നുവെങ്കിൽ വലിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്കായിരിക്കും പ്രാതിനിധ്യം ലഭിക്കുമായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് നിശ്ചയിക്കുകയും പുതിയ പ്രവർത്തക സമിതിയെ നാമനിർദേശം ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ചുമതലപ്പെടുത്തിയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ മേഖലകളിൽ നിന്നുള്ള നേതാക്കളുടേയും പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
തരൂരുനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ എനിക്ക് വ്യക്തതയില്ല. അത് കോൺഗ്രസ് അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം വർക്കിംഗ് സമിതിയിൽ ഉൾപ്പെടാൻ യോഗ്യനാണെന്നും താരിഖ് അൻവർ പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കളും യോഗ്യരാണ്. എന്നിരുന്നാലും മേഖല, ജാതി മത സമവാക്യങ്ങൾ എന്നിവ പരിശോധിക്കേണ്ടതുണ്ട്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് . എല്ലാ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യും', എന്നും താരിഖ് അൻവർ പറഞ്ഞു.
നിലവിൽ ശശി തരൂരിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്താനുള്ള ആലോചനകളാണ് കോൺഗ്രസിൽ നടക്കുന്നത്. അദ്ദേഹത്തെ വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയരാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ആലോചനകൾ. എന്നാൽ പ്രത്യേക ക്ഷണിതാവാക്കിയാൽ പ്രവർത്തക സമിതിയിലേക്ക് ഇല്ലെന്നാണ് തരൂരിന്റെ നിലപാട്. പ്രത്യേകം ക്ഷണിതാവായാൽ എല്ലാ യോഗങ്ങളിലും പങ്കെടുക്കാനാവില്ലെന്നതാണ് പ്രധന കാരണം. മാത്രമല്ല നേതൃത്വം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ മാത്രമേ പങ്കെടുക്കാനും കഴിയുകയുള്ളൂ. അതോടൊപ്പം തന്നെ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിലും പരിമിതി ഉണ്ടാകും. ഈ സാഹചര്യത്തിലാണ് തരൂർ നീക്കം.
റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി യോഗത്തിലാണ് സമിതിയിലെ മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയം പാസാക്കിയത്. പ്രവർത്തക സമിതിയംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 35 ആയി വർധിപ്പിച്ചിരുന്നു. കോൺഗ്രസ് പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, മുൻ പ്രധാനമന്ത്രിമാർ, ലോക്സഭാ, രാജ്യസഭാ കക്ഷിനേതാക്കൾ എന്നിവർക്കു സ്ഥിരാംഗത്വം നൽകാനും തീരുമാനം എടുത്തിരുന്നു.












Click it and Unblock the Notifications