തെലങ്കാനയില്‍ മുന്‍തൂക്കം നഷ്ടമായി, ബിജെപി ഭയപ്പെടുന്നു...; നായിഡു-അമിത് ഷാ കൂടിക്കാഴ്ച പറയുന്നത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 2018 ല്‍ ആണ് ടിഡിപി, എന്‍ഡിഎ വിടുന്നത്. ആന്ധ്രാപ്രദേശിനോട് വിഭജനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനീതി കാണിക്കുന്നു എന്നാരോപിച്ചാണ് ടിഡിപി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സഖ്യം ഉപേക്ഷിക്കുന്നത്.
ഇതിന് പിന്നാലെ എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വരെ കൊണ്ടുവരുന്നതില്‍ ടിഡിപിയായിരുന്നു മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരന്‍' എന്ന് വിശേഷിപ്പിച്ച നായിഡു, മോദിയുടെ വിവാഹം സംബന്ധിച്ച് വരെ വലിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ ടിഡിപിക്കായി ഇനി ഒരിക്കലും എന്‍ഡിഎയുടെ വാതില്‍ തുറക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

പിന്നാലെ 2019 ലെ തിരഞ്ഞെടുപ്പില്‍ ടിഡിപി തകര്‍ന്നടിഞ്ഞു. അതോടെ വീണ്ടും എന്‍ഡിഎ ക്യാംപിലേക്ക് തിരികെ പോകാന്‍ ചന്ദ്രബാബു നായിഡു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മുന്‍നിലപാടില്‍ മാറ്റമില്ല എന്നായിരുന്നു ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നത്. അങ്ങനെയിരിക്കെ ഇപ്പോള്‍ അമിത് ഷാ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ സമ്മതിച്ചതാണ് എല്ലാവരിലും കൗതുകമുയര്‍ത്തുന്നത്.
കര്‍ണാടകയില്‍ പരാജയം രുചിച്ചതിന് ശേഷമാണ് ഈ മാറ്റം എന്നാണ് വിലയിരുത്തല്‍. അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ ബിജെപിക്ക് എല്ലാം അത്ര അനുകൂലമല്ല എന്നാണ് റിപ്പോര്‍ട്ട്. ബി ജെ പിയുടെ മിഷന്‍ സൗത്ത് പ്ലാനിന്റെ ആദ്യപടിയാണ് തെലങ്കാന. അതിനാല്‍ തന്നെ ഇവിടെ ജയത്തില്‍ കുറഞ്ഞതൊന്നും ബി ജെ പി ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എടേല രാജേന്ദറും ബന്ദി സഞ്ജയും തമ്മിലുള്ള വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
രാജേന്ദര്‍ ആവശ്യപ്പെട്ടിട്ടും പോങ്ങുലേട്ടി ശ്രീനിവാസ് റെഡ്ഡി, ജൂപ്പള്ളി കൃഷ്ണ റാവു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചത് കാറ്റ് പാര്‍ട്ടിക്ക് അനുകൂലമല്ലെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ തോല്‍വിക്ക് ശേഷം ബിജെപി സഖ്യകക്ഷികളെ തേടുകയാണ് എന്നാണ് ടിഡിപി വൃത്തങ്ങള്‍ പറയുന്നത്.
എന്‍ഡിഎ ഇപ്പോള്‍ ശൂന്യമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അടിത്തറ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും ടിഡിപി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ ബിജെപി വലിയ പ്രചരണം നടത്തി കളം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കര്‍ണാടകയിലെ പരാജയം തിരിച്ചടിയായി. ഇപ്പോള്‍ തെലങ്കാനയിലും ദയനീയമായി പരാജയപ്പെടുമെന്നാണ് ബിജെപി കരുതുന്നത് എന്ന് എഐസിസി അംഗം വംശി ചന്ദ് റെഡ്ഡി പറഞ്ഞു.

ചന്ദ്രബാബു നായിഡുവും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയുടെ കേന്ദ്ര ബിന്ദു തെലങ്കാനയാണെന്നും ആന്ധ്രാപ്രദേശ് അല്ല എന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ യോഗത്തിന്റെ വിശദാംശങ്ങള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തും എന്നാണ് അഭ്യൂഹങ്ങള്‍ നിഷേധിച്ചുകൊണ്ട് ടിഡിപി വക്താവ് കൊമ്മാറെഡ്ഡി പട്ടാബി പറയുന്നത്.
ഈ കൂടിക്കാഴ്ച സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ദേശീയ മാധ്യമ ഉപദേഷ്ടാവ് ദേവുലാപ്പള്ളി അമര്‍ പറയുന്നത്. ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരായ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമ്പോള്‍ രാജ്യസഭയില്‍ ടിഡിപിയുടെ പിന്തുണ നേടാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയിലെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വോട്ട് ലക്ഷ്യം വെച്ചാണ് ബി ജെ പിയുടെ പുതിയ നീക്കം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഹൈദരാബാദ് നഗരത്തില്‍ സ്ഥിരതാമസമാക്കിയ തീരദേശ ആന്ധ്രയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ടിഡിപി എന്ന പാര്‍ട്ടി അപരിചിതമല്ല. എന്നാല്‍ വിഭജനത്തിന് 10 വര്‍ഷത്തിന് ശേഷവും, ഈ കുടിയേറ്റക്കാര്‍ക്കിടയില്‍ ടിഡിപിക്ക് ഇപ്പോഴും പിന്തുണയുണ്ടോ എന്ന ഒരു ചോദ്യവും ഉദിക്കുന്നുണ്ട്. അതേസമയം ധാരാളം സീമാന്ധ്രക്കാര്‍ ഇപ്പോഴും ടി ഡി പിയെ പിന്തുണയ്ക്കുന്നു എന്നാണ് പട്ടാബി പറയുന്നത്.
ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളിലും അതിര്‍ത്തി ജില്ലകളായ ഖമ്മം, വാറംഗല്‍, മഹ്ബൂബ് നഗര്‍ എന്നിവിടങ്ങളിലും ടിഡിപിക്ക് വലിയ പിന്തുണയുണ്ട്. 2014ല്‍ തെലങ്കാനയില്‍ 15 നിയമസഭാ മണ്ഡലങ്ങളില്‍ ടിഡിപി വിജയിക്കാന്‍ കഴിഞ്ഞു. ഇതില്‍ 10 മണ്ഡലങ്ങളും ഹൈദരാബാദ്, രംഗറെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ നിന്നുള്ളവയാണ്. എന്നാല്‍ 2018 ല്‍ അതിര്‍ത്തിയായ ഖമ്മം ജില്ലയില്‍ ടിഡിപി രണ്ട് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.

ഇതിന് അര്‍ത്ഥം കുടിയേറ്റക്കാര്‍ ടിഡിപിക്ക് പകരം ടിആര്‍എസിനെ തിരഞ്ഞെടുത്തു എന്നാണ്. തെലങ്കാനയില്‍ 2018-ല്‍ ടിഡിപിയെ ബിജെപി അകറ്റിനിര്‍ത്തുകയായിരുന്നു. കാരണം ഒരു 'ആന്ധ്ര പാര്‍ട്ടി'യുമായുള്ള അടുപ്പം തെലങ്കാനയിലെ തങ്ങളുടെ സാധ്യതകളെ തടസ്സപ്പെടുത്തുമെന്ന് ബിജെപി ഭയപ്പെട്ടിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് ഇത് തിരിച്ചറിയുന്നത്. ഫലമോ ടിആര്‍എസിന് വന്‍ ഭൂരിപക്ഷത്തില്‍ ജയവും ലഭിച്ചു.
എന്നാല്‍ ഇപ്പോള്‍ ബിജെപി, ടിഡിപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്നതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. 2018 ല്‍ ടിആര്‍എസ് ഒരു പ്രാദേശിക പാര്‍ട്ടിയായിരുന്നു. അതിനാല്‍, തന്നെ ടിഡിപിക്കെതിരെ പ്രാദേശിക വികാരം മുതലാക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ടി ആര്‍ ആസ് ഇന്ന് ബി ആര്‍ എസ് എന്ന ദേശീയ പാര്‍ട്ടിയായി സ്വയം അവരോധിച്ച് കഴിഞ്ഞു.
ആന്ധ്രപ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടിയായി ബിആര്‍എസ് മാറി. അതിനാല്‍ ഇത്തവണ 2018 ലെ തന്ത്രം കെസിആറിന് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപി ഒരു പാന്‍-തെലങ്കാന പാര്‍ട്ടിയല്ലാത്തതിനാല്‍ തന്നെ ടിഡിപിയുമായി സഖ്യത്തിന് ശ്രമിക്കും എന്നാണ് കോണ്‍ഗ്രസിന്റെയും നിരീക്ഷണം.
ടിഡിപിക്ക് വോട്ട് വിഹിതമില്ലെങ്കിലും തെലങ്കാനയിലെ മിക്ക ജില്ലകളിലും ഇപ്പോഴും കേഡര്‍മാരുണ്ട് എന്നും കോണ്‍ഗ്രസ് നേതാവ് വംശി ചന്ദ് റെഡ്ഡി പറഞ്ഞു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം സത്യത്തില്‍ കെസിആറിനെ പരോക്ഷമായി പിന്തുണക്കുന്നതാണ് എന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനെതിരായ വോട്ടുകള്‍ വിഭജിക്കാന്‍ അമിത് ഷാ നായിഡുവുമായി കൂട്ടുനില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications