'ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധം'; അമിത് ഷായുടെ പ്രസംഗത്തിനെതിരെ ഉദയനിധി
ചെന്നൈ: കേന്ദ്രമന്ത്രി അമിത് ഷായുടെ ഹിന്ദി ദിവസ് പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ഡി എം കെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. അഞ്ചിൽ താഴെ സംസ്ഥാനങ്ങളിൽ മാത്രം സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്ന് ഉദയനിധി പറഞ്ഞു. ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.
'ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നുവെന്നുമാണ് പതിവുപോലെ ഹിന്ദിയോടുള്ള സ്‌നേഹം ചൊരിഞ്ഞുകൊണ്ട് അമിത് ഷാ പറഞ്ഞത്. ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന ആക്രോശത്തിന്റെ ഒരു ബദൽ രൂപമാണ് ഇത്. തമിഴ്നാട്ടിൽ തമിഴും കേരളത്തിൽ മലയാളവുമാണ് സംസാരിക്കുന്നത്. ഹിന്ദി എവിടെയാണ് ഈ രണ്ട് സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത്', ഉദയനിധി എക്സിൽ കുറിച്ചു.

നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി പറഞ്ഞു. 'ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണം', എന്നും ഉദയനിധി കുറിച്ചു. #StopHindiImposition എന്ന കുറിപ്പോടെയാണ് ഉദയനിധി ട്വീറ്റ് പങ്കുവെച്ചത്.
ഹിന്ദി ജനകീയ ഭാഷയാണെന്നും പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. 'ഇന്ത്യ വൈവിധ്യമാർന്ന ഭാഷകളുടെ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ ഭാഷകളുടെ വൈവിധ്യത്തെ ഹിന്ദി ഏകീകരിക്കുന്നു. ഹിന്ദി ഒരു ജനകീയ ഭാഷയാണ്', ഷാ പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിന്റെ ദുഷ്‌കരമായ നാളുകളിൽ രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ഹിന്ദി ഭാഷ അഭൂതപൂർവമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും നിരവധി ഭാഷകളും പ്രാദേശിക ഭാഷകളും ഉള്ള ഒരു രാജ്യത്ത് ഐക്യത്തിന്റെ വികാരം വളർത്തിയിട്ടുണ്ടെന്നും ഷാ പറഞ്ഞു.
'സ്വാതന്ത്ര്യസമരത്തെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഹിന്ദി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തരവുമുള്ള ഹിന്ദിയുടെ പങ്ക് പരിഗണിച്ച് 1949 സെപ്തംബർ 14 ന് ഭരണഘടനാ ശിൽപ്പികൾ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. ഒരു രാജ്യത്തിന്റെ മൗലികവും സർഗ്ഗാത്മകവുമായ ആവിഷ്കാരം സ്വന്തം ഭാഷയിലൂടെ മാത്രമേ സാധ്യമാകൂ വെന്നും ഷാ പ്രസംഗത്തിൽ പറഞ്ഞു.












Click it and Unblock the Notifications