ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ജാമിയത്ത് ഉലമ
ലഖ്‌നൊ: നിരോധനങ്ങള്‍ ആര്‍ എസ് എസിന് പുത്തരിയല്ല. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോഴും അടിയന്തിരാവസ്ഥക്കാലത്തും സംഘം നിരോധിക്കപ്പെട്ടതാണ്. പക്ഷേ അതല്ല ഇപ്പോഴത്തെ സ്ഥിതി. കേന്ദ്രം ഭരിക്കുന്നത് ബി ജെ പി യുടെ നരേന്ദ്ര മോദിയാണ്. ബി ജെ പി കേന്ദ്രം ഭരിക്കുമ്പോള്‍ ആര്‍ എസ് എസിനെ നിരോധിക്കുകയോ. അങ്ങനെ ഒരു കാര്യം ആലോചിക്കാന്‍ പോലും സാധാരണ ഗതിയില്‍ ആരും തയ്യാറാകില്ല.
എന്നാല്‍ അങ്ങനെ ആവശ്യമുള്ളവരും ഉണ്ട്. ജാമിയത്ത് ഉലമ ഇ ഹിന്ദ് ആണ് ആര്‍ എസ് എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. വംശീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നു എന്നാണ് ആരോപണം. ബാബ്‌റി മസ്ജിദ്, ഘര്‍ വാപസി, രാമരാജ്യ പ്രസ്താവനകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ജാമിയത്ത് ഉലമ ആര്‍ എസ് നിരോധനം ആവശ്യപ്പെടുന്നത്.
നിരോധനം വേണം
ലഖ്‌നൊവില്‍ ചേര്‍ന്ന ജാമിയത് ഉലമ ഇ ഹിന്ദിന്റെ വാര്‍ഷിക യോഗത്തിലാണ് ആര്‍ എസ് എസിനെ നിരോധിക്കണം എന്ന ആവശ്യം ഉയര്‍ന്നത്.
ആക്രമണം മോദിക്ക് നേരെയും
ആര്‍ എസ് എസിനെ പിന്തുണക്കുന്നു എന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും സമ്മേളനം കുറ്റപ്പെടുത്തലുകള്‍ ഉയര്‍ത്തുന്നുണ്ട്.
ഫാസിസ്റ്റ് സംഘടന
ജാമിയത്ത് പ്രസിഡണ്ടായ അര്‍ഷാദ് മദനി സമ്മേളനത്തില്‍ ആര്‍ എസ് എസിനെ വിശേഷിപ്പിച്ചത് ഫാസിസ്റ്റ് സംഘടന എന്നാണ്, സംഘത്തിനെ ഉടന്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാണ് കാരണം
1992 ലെ ബാബ്‌റി മസ്ജിദ് ആക്രമണമാണ് ഇവര്‍ നിരോധനത്തിന് പ്രധാനമായി ഉയര്‍ത്തുന്ന കാരണം. പക്ഷേ അത് കഴിഞ്ഞിട്ട് 23 വര്‍ഷങ്ങള്‍ കഴിഞ്ഞു. അക്കാലത്ത് അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലും ഇങ്ങനെ ഒരു കാര്യം ആലോചിച്ചിരുന്നില്ല.
ഘര്‍ വാപസികള്‍
ആര്‍ എസ് എസ് നേതാക്കളുടെ തുടര്‍ച്ചയായ വര്‍ഗീയ പരാമര്‍ശങ്ങളും ഘര്‍ വാപസിയുമാണ് ഇപ്പോള്‍ ഈ ആവശ്യം ഉയര്‍ന്നതിന് പിന്നില്‍ എന്ന് വേണം കരുതാന്‍.
രാമനവമിക്ക് പിന്നാലെ
രാമനവമി പ്രമാണിച്ച് വി എച്ച് പി അയോധ്യയില്‍ പരിപാടികള്‍ സംഘടിപ്പിച്ചതിന് പിറ്റേന്നാണ് മുസ്ലിം സംഘടനയായ ജാമിയത് ഈ ആവശ്യവുമായി രംഗത്ത് വന്നത്.