വീട്ടമ്മമാർക്ക് മാസം 3000 രൂപ, 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; കാശ്‌മീരിൽ വാഗ്‌ദാന പെരുമഴയുമായി കോൺഗ്രസ്
ശ്രീനഗർ: ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ താഴ്വരയിലെ ജനങ്ങളെ കൈയിലെടുക്കാൻ അഞ്ച് വാഗ്‌ദാനങ്ങളുമായി കോൺഗ്രസ്. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്നതാണ് ഈ പുതിയ നീക്കം. പ്രധാനമായും കാശ്‌മീരിലെ സ്ത്രീ വിഭാഗങ്ങളെ ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ നടത്തിയിരിക്കുന്നത്. വനിതാ സംരംഭകർക്ക് പലിശരഹിത വായ്‌പ നൽകുന്നത് ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങളും ഇതിലുണ്ട്.
പത്ത് വർഷത്തിന് ശേഷം ജമ്മു കാശ്‌മീർ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോൾ ഏത് വിധേനയും താഴ്വരയിലെ ഭരണം പിടിച്ചടക്കുക എന്ന ലക്ഷ്യം വ്യക്തമായി തെളിയുന്നതാണ് കോൺഗ്രസിന്റെ പുതിയ പ്രഖ്യാപനം. വീട്ടമ്മമാർക്ക് മാസം 3000 രൂപ വീതം നൽകുമെന്നും കൂടാതെ ഒരു കുടുംബത്തിലെയും ഒരു അംഗത്തിന് 11 കിലോഗ്രാം ധാന്യങ്ങൾ വീതം ലഭ്യമാക്കുമെന്നും കോൺഗ്രസ് പറയുന്നു.

വനിതാ വോട്ടർമാരെ ആകർഷിക്കുക എന്ന ;ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്ത്രം തന്നെയാണ് കോൺഗ്രസ് നിയമസഭയിലും പയറ്റുന്നതെന്ന് വ്യക്തമാണ്. ഇതിന്റെ ഭാഗമായാണ് പലിശ രഹിത വായ്‌പ ഉൾപ്പെടയുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് അവർ അറിയിച്ചിരിക്കുന്നത്. വനിതാ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് പലിശ രഹിത വായ്‌പ നൽകുക.
കൂടാതെ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ഓരോ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും വാഗ്‌ദാനമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. കാശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിൽ മൻമോഹൻ സിംഗിന്റെ കാലത്ത് നടത്തിയ പ്രഖ്യാപനം പൂർത്തിയാക്കുമെന്നതും ഖാർഗെ അറിയിച്ചു.
ഒബിസി വിഭാഗത്തിന് ഭരണഘടന നിഷ്‌കർഷിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, സുബോധ് കാന്ത് എന്നിവർക്ക് പുറമേ സഖ്യ കക്ഷിയായ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറുഖ് അബ്‌ദുള്ളയുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ജമ്മു കാശ്‌മീർ ജനത എന്നും ദാരിദ്ര്യത്തിൽ തുടരണമെന്നാണ് ബിജെപി സർക്കാരിന്റെ ആവശ്യമെന്നും അതുകൊണ്ട് ഇവിടെ നിലവിലുള്ള ഒരു ലക്ഷത്തോളം ജോലി ഒഴിവുകൾ നികത്താതിരിക്കുന്നതെന്നാണ് ഖാർഗെ ആരോപിച്ചത്. നാലായിരത്തിൽ അധികം സ്‌കൂളുകൾ കാശ്‌മീരിൽ അടച്ചുപൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ തിരഞ്ഞെടുപ്പ് സന്നാഹങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ് കാശ്‌മീരിൽ. അവസാനമായി 2014ലാണ് ജമ്മു കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇക്കുറി വോട്ടർമാരുടെ പങ്കാളിത്തം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ നേതാക്കളെയും പാർട്ടി പ്രവർത്തകരെയും അനാവശ്യമായി തടങ്കലിൽ വയ്ക്കരുതെന്നും സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പോളിംഗ് ബൂത്തുകൾ എവിടേക്കും മാറ്റരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് അറിയിച്ചതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ അവസാന നിമിഷങ്ങളിൽ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കുക എന്ന പതിവ് രീതി വേണ്ടെന്നും കമ്മീഷൻ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications