ജയക്ക് ജാമ്യമില്ല, വാദം ഒക്ടോബർ 7 ന്
ബാംഗ്ലൂര്‍: ജയലളിതയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. തത്കാലം ജാമ്യം ലഭിക്കില്ല. ജാമ്യാപേക്ഷ കോടതി ഒക്ടോബര്‍ 7 ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പ്രോസിക്യൂഷന് മറുപടി സമര്‍പ്പിക്കാന്‍ വേണ്ടിയാണ് കോടതി സമയം നല്‍കിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഒക്ടോബര്‍ ആറിന് പരിഗണിക്കാം എന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. പിന്നീട് ചീഫ് ജസ്റ്റിസിന് നല്‍കിയ പ്രത്യേക മെമ്മോറാണ്ടത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 1 ന് ജാമ്യാപേക്ഷ ഹരിഗണിക്കാന്‍ തീരുമാനമായത്.
കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്ഥിരം ബഞ്ച് തന്നെ ഹര്‍ജി പരിഗണിക്കുന്നതാകും ഉത്തമമെന്ന് കോടതി വിലയിരുത്തി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ജയലളിത ഇപ്പോള്‍ അഞ്ച് ദിവസമായി ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. പ്രത്യേക കസേര അനുവദിക്കണം എ്ന്ന ജയയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും വിഐപി പരിഗണനയാണ് ജയിലില്‍ ലഭിക്കുന്നത്. പുറത്ത് നിന്നുള്ള ഭക്ഷണമാണ് ജയക്ക് നല്‍കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനിയാണ് ജയലളിതക്ക് വേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരായത്. ലണ്ടനില്‍ നിന്നാണ് അദ്ദേഹം കേസിന്റെ വാദത്തിനായി ബാംഗ്ലൂരില്‍ എത്തിയത്.