ജെഎൻയുവിൽ ഇടപെട്ട് അമിത് ഷാ, ലഫ്. ഗവർണറെ വിളിച്ചു, വിദ്യാർത്ഥികളുമായി ചർച്ച
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഇടപെട്ട് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ട് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്താനുളള നീക്കമാണ് നടക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി ഫോണില്‍ സംസാരിച്ച അമിത് ഷാ വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ നിര്‍ദേശിച്ചു.
തിങ്കളാഴ്ച രാത്രി മുതല്‍ ജെഎന്‍യുവില്‍ അരങ്ങേറിയ ഗുണ്ടായിസത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ സമരമുഖത്താണ്. മുഖം മറച്ചെത്തിയ അക്രമി സംഘം ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷിനെ അടക്കം ക്രൂരമായി ആക്രമിച്ചു. ഐഷിയും രണ്ട് അധ്യാപകരും അടക്കം മുപ്പതോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സര്‍വ്വകലാശാലയിലെ ഫീസ് വര്‍ധനവിന് എതിരെ സമരം ചെയ്തവരാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ ദില്ലി പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി അമിത് ഷാ ദില്ലി പോലീസ് കമ്മീഷണറെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്. അക്രമികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പേര്‍ പിടിയിലായതായും ഇവര്‍ ക്യാംപസ്സിന് പുറത്ത് നിന്നുളളവരാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video
ജെഎന്‍യുവിലെ അക്രമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. അതിനിടെ വൈസ് ചാന്‍സലര്‍, പ്രോക്ടര്‍, രജിസ്റ്റാര്‍ എന്നിവര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി കൂടിക്കാഴ്ച നടത്തി. ക്യാംപസ്സിലെ സ്ഥിതിഗതികളെ കുറിച്ച് ലഫ്. ഗവര്‍ണറെ ധരിപ്പിച്ചു. വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ രാജി വെയ്ക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കിയിട്ടുളളത്. അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം വിസിക്കാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അതിനിടെ ജെഎന്‍യു ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി.