സിദ്ദിഖ് കാപ്പന് ഉടന്‍ പുറത്തിറങ്ങാനാകില്ല; ഉത്തര്‍ പ്രദേശ് ജയില്‍ മേധാവി പറയുന്നത് ഇങ്ങനെ
ലഖ്‌നൗ: യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഉടന്‍ മോചനം സാധ്യമാകില്ലെന്ന് ഉത്തര്‍ പ്രദേശ് ജയില്‍ വകുപ്പ് മേധാവി സന്തോഷ് വര്‍മ. അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇഡി അന്വേഷണം തുടരുന്ന സാഹചര്യത്തിലാണിതെന്ന് വര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹത്രാസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി യുപിയിലെ പ്രാദേശിക കോടതി റിലീസ് ഓര്‍ഡര്‍ പുറത്തിറക്കുകയും ചെയ്തു.

എങ്കിലും കാപ്പന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരുദ്ധ് മിശ്രയാണ് റിലീസ് ഓര്‍ഡര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ രണ്ട് ബോണ്ടുകളും തുല്യ തുകയുടെ ഒരു വ്യക്തിഗത ബോണ്ടും കെട്ടിവച്ചാലാണ് പുറത്തിറങ്ങാന്‍ സാധിക്കുക എന്നും പ്രാദേശിക കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും ജഡ്ജി ഉത്തരവില്‍ പറയുന്നു. ഇഡി കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗ കോടതിയില്‍ കാപ്പന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഈ മാസം 19ന് പരിഗണിക്കുമെന്നാണ് വിവരം.
2020 ഒക്ടോബര്‍ 5നാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസറ്റ് ചെയ്തത്. ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു കാപ്പന്‍. കാപ്പനൊപ്പം യാത്ര ചെയ്തിരുന്ന അതീഖുര്‍ റഹ്മാന്‍, ആലം, മസൂദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് നാലു പേരും എത്തിയത് എന്നാണ് പോലീസ് ആരോപിച്ചത്. ആലമിനും കാപ്പനുമാണ് ഇതില്‍ ജാമ്യം ലഭിച്ചിട്ടുള്ളത്.
കാപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ വന്ന 45000 രൂപ സംഘര്‍ഷമുണ്ടാക്കുന്നതിന് നല്‍കിയതാണെന്നും പോലീസ് പറയുന്നു. എന്നാല്‍ വീടുപണിക്കുള്ള പണമായിരുന്നു ഇതെന്നും കുറച്ച് തുക ചെലവാക്കിയിരുന്നുവെന്നും കാപ്പന്റെ ഭാര്യ റൈഹാനത്ത് വിശദീകരിച്ചു. പ്രധാന കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനാല്‍ ഇഡിയുടെ കേസിലും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സുപ്രീംകോടതിയുടെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇഡി കേസ് പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കുമെന്നും കാപ്പന്റെ കുടുംബം അറിയിച്ചു.












Click it and Unblock the Notifications