കോടതിയിൽ ദന്പതികളുടെ 'അടി' അതിരുവിട്ടപ്പോൾ ജഡ്ജി ചെയ്തത്; എല്ലാവർക്കും പാഠമാവും ഇത്...
പരസ്പരം അടി കൂടുന്ന ദന്പതികൾ 5 വയസ്സുകള്ള കുഞ്ഞിനെ കുറിച്ച് മറന്ന് പോയെന്നും ജഡ്ജി കുറ്റപ്പെടുത്തി
അഹമ്മദാബാദ്: വിവാഹമോചന കേസുകള്‍ പരിഗണിയ്ക്കുന്ന ജഡ്ജിമാര്‍ക്ക് പല രംഗങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വരും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ല്, പരസ്പരം ചളി വാരി എറിയല്‍, ബന്ധുക്കള്‍ തമ്മിലുള്ള പോര്‍ വിളി, കുഞ്ഞുങ്ങളെ നിസ്സഹായാവസ്ഥ. അങ്ങനെ പലതും. എന്നാല്‍ ഇത്തരം ഒരു രംഗത്തിന് സാക്ഷ്യം വഹിച്ച അലഹാബാദ് ഹൈക്കോടതി ജഡ്ജി ജെ ബി പര്‍ഡിവാല ചെയ്തത് എന്തെന്നോ...?
പരസ്പരം പോര്‍ വിളിക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും മുന്നിലേക്ക് ഒരു ഒടിഞ്ഞ പെന്‍സില്‍ ജഡ്ജ് നീട്ടി. എന്നിട്ട് അത് നേരെ ആക്കാന്‍ ആവശ്യപ്പെട്ടു. അതിന് കഴിയില്ലെന്ന് ദമ്പതികള്‍ മറുപടി നല്‍കി. അപ്പോള്‍ ജഡ്ജി ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. ''ഇതാണ് ജീവിതത്തിന്‌റെ അവസ്ഥ, നീങ്ങള്‍ തല്ല് കൂടുമ്പോള്‍ ഒരിക്കലും നേരെയാക്കാന്‍ കഴിയാത്ത മുറിവുകള്‍ ഉണ്ടാകുന്നത് നിങ്ങളുടെ കുഞ്ഞിന്‌റെ ജീവിതത്തിൽ ആണ്, '' ജഡ്ജി ദന്പതികളോട് പറഞ്ഞു.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരനായ ഭര്‍ത്താവും എയര്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാര്യയും വിവാഹ മോചനത്തിനും 5 വയസ്സുള്ള കുഞ്ഞിന്‌റെ അവകാശത്തിനും ആയാണ് കോടതിയില്‍ എത്തിയത്.
ഭര്‍ത്താവ് കുടുംബം നോക്കുന്നില്ലെന്നതാണ് യുവതിയുടെ പരാതി. മദ്യപാനിയായ ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും ഉപദ്രവിക്കുന്നു. അതിനാല്‍ 5 വയസ്സുള്ള മകളെ തനിക്ക് വിട്ട് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നു.
നേരത്തെ കൗണ്‍സിലിങ്ങിന് ഹാജരാകാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും തയ്യാറായിരുന്നില്ല. കൗണ്‍സിലിങ്ങിന് ശേഷം മാത്രമേ കേസില്‍ വിധി പറയൂ എന്ന് ജഡ്ജി വ്യക്തമാക്കി
ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ബന്ധുക്കള്‍ ഇടപെടണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. 5 വയസ്സുള്ള കുഞ്ഞിന്റെ സംരക്ഷണം ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് മാത്രമേ കൈമാറൂ എന്നും ജഡ്ജി അറിയിച്ചു.
അച്ഛനമ്മമാരുടെ നിരന്തര കലഹത്തിന് ഇടയില്‍ ജീവിയ്ക്കുന്ന കുഞ്ഞിന്‌റെ കാര്യത്തില്‍ ജഡ്ജി ആശങ്ക രേഖപ്പെടുത്തി. അടിയും ബഹളവും കണ്ട് കുഞ്ഞ് പേടിച്ചിരിക്കുകയാണെന്നും കുഞ്ഞിന് കൗണ്‍സിലിങ് നല്‍കണമെന്നും ജഡ്ജി ഉത്തരവിട്ടു.