'ദിവസവും തല്ല് കൊള്ളാൻ വയ്യ', ന്യൂയോർക്കിൽ ഇന്ത്യന്‍ വംശജയായ യുവതിയുടെ ആത്മഹത്യയിൽ പ്രതിഷേധം
ദില്ലി: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. മുപ്പതുകാരിയായ മന്‍ദീപ് കൗര്‍ ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് ആത്മഹത്യ ചെയ്യും മുന്‍പ് മന്‍ദീപ് കൗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
പെണ്‍മക്കള്‍ മാത്രമുണ്ടായതിന് വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്നും പീഡനം അനുഭവിക്കുകയാണെന്ന് മന്‍ദീപ് കൗര്‍ വീഡിയോയില്‍ പറയുന്നു. ഭര്‍ത്താവ് എപ്പോഴെങ്കിലും നേരായ വഴിയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച് താന്‍ ഇത്രയും കാലം എല്ലാം സഹിക്കുകയായിരുന്നുവെന്നും മന്‍ദീപ് കൗര്‍ പറയുന്നു.
''എട്ട് വര്‍ഷമായിരിക്കുന്നു. എനിക്ക് ഇനിയും എല്ലാ ദിവസവും തല്ല് കൊള്ളാന്‍ വയ്യ'', എന്നാണ് കരഞ്ഞ് കൊണ്ട് പഞ്ചാബിയില്‍ മന്‍ദീപിന്റെ വാക്കുകള്‍. രണ്ട് പെണ്‍മക്കളുടെ അമ്മയാണ് മന്‍ദീപ് കൗര്‍. ഒരാള്‍ക്ക് നാലും ഒരാള്‍ക്ക് രണ്ടുമാണ് വയസ്സ്. ''അച്ഛാ ഞാന്‍ മരിക്കാന്‍ പോകുന്നു, എന്നോട് ക്ഷമിക്കൂ'' എന്നും വീഡിയോയില്‍ മന്‍ദീപ് കൗര്‍ പറയുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനമ്മമാരും തന്നോട് പോയി മരിക്കാന്‍ പറയുകയാണ് എന്നും മന്‍ദീപ് കൗര്‍ വീഡിയോയില്‍ ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിനിയാണ് മന്‍ദീപ് കൗര്‍. 2015ല്‍ രഞ്‌ജോധ്ബീര്‍ സിംഗ് സന്ധുവുമായുളള വിവാഹത്തിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറിയത്. മന്‍ദീപിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്ന വിവരം കുടുംബത്തിന് അറിയാമായിരുന്നു. എന്നാല്‍ രഞ്‌ജോധ്ബീര്‍ സിംഗ് കുറച്ച് നാള്‍ കഴിയുമ്പോള്‍ മര്‍ദ്ദനം അവസാനിപ്പിക്കും എന്നുളള പ്രതീക്ഷയിലായിരുന്നു തങ്ങളെന്ന് അവര്‍ പറയുന്നു. മന്‍ദീപിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ കുടുംബം സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്.
മന്‍ദീപിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയില്‍ മന്‍ദീപിന്റെ പെണ്‍കുട്ടികള്‍ ഭയന്ന് ശബ്ദമുണ്ടാക്കുന്നതും കരയുന്നതും കേള്‍ക്കാം. മറ്റൊരു വീഡിയോയില്‍ മന്‍ദീപ് തന്നെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ തടയുന്നതും ഇനി ഇത് സഹിക്കാനാകില്ലെന്ന് പറയുന്നതും കാണാം. എന്നാല്‍ തുടര്‍ന്നും അയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. മന്‍ദീപ് ക്ഷമ പറയുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു. വീടിനുളളിലെ സിസിടിവി ക്യാമറകളില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. മന്‍ദീപ് സുഹൃത്തുക്കള്‍ക്ക് അയച്ചതാണ് ഈ വീഡിയോകള്‍ എന്നാണ് കരുതുന്നത്.












Click it and Unblock the Notifications