കനത്ത വെല്ലുവിളി ഉയർത്തി ബിജെപി..തല പുകഞ്ഞ് കെസിആർ..നിർണായക നീക്കങ്ങൾ
ദില്ലി; 'രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവ്', 2016 ൽ തന്റെ മണ്ഡലമായ ഗാജ്വൽ ആദ്യമായി സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. തെലങ്കാനയിലെ എല്ലാ വീട്ടിലും പൈപ്പ് കുടിവെള്ളം എത്തിക്കാനുള്ള കെസിആറിന്റെ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. കെഎസിആറിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അന്ന് മോദിയും ഏറെ വാചാലനായി.
എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം 2019 ൽ ബിജെപിക്കെതിരെ ദേശീയ സഖ്യം രൂപീകരിക്കാൻ ഓടി നടക്കുന്ന കെസിആറിനെയായിരുന്നു പിന്നീട് ദേശീയ രാഷ്ട്രീയം കണ്ടത്. ഇതിനായി 2019 ൽ തൃണമൂൽ നേതാവ് മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായെല്ലാം റാവു നിരവധി തവണ ചർച്ച നടത്തി. പക്ഷേ ആ നീക്കങ്ങൾ വിജയിച്ചില്ല. മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബിജെപിക്കെതിരായ നീക്കം ശക്തിപ്പെടുത്തിയിരിക്കുകയാണ് കെഎസിആർ.

തെലങ്കാനയിലെ ബി ജെ പി വളർച്ചയാണ് കെസിആറിനേയും മാറി ചിന്തിക്കാൻ ഇപ്പോൾ പ്രേരിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സംസ്ഥാനം തെലങ്കാന തന്നെ. സംസ്ഥാനത്തെ കോൺഗ്രസിന്റെ തകർച്ച മുതലെടുത്ത് ബിജെപി കളം നിറഞ്ഞതോടെയാണ് കെ സി ആറിന്റെ ഉറക്കം കെട്ടത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സി ആറിനെ ഞെട്ടിച്ച് കൊണ്ട് നാല് സീറ്റുകളാണ് ബി ജെ പി നേടിയത്. സംസ്ഥാനത്തെ ആകെയുള്ള 17 സീറ്റിൽ 14 സീറ്റുകൾ നേടാമെന്ന ടിആർഎസ് പ്രതീക്ഷയാണ് അന്ന് പൊലിഞ്ഞത്. തന്റെ മകൾ കെ കവിത മത്സരിച്ച നിസാമാബാദിൽ അടക്കം ടി ആർ എസ് പരാജയം രുചിച്ചത് കെ എസി ആറിന് കനത്ത തിരിച്ചടിയായിരുന്നു.

അതേസമയം തിരിച്ചടി നേരിട്ടിട്ടും ബി ജെ പിയോട് കെ സി ആർ നിലപാട് മയപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയിൽ രാജ്യം ഉലഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കെ സി ആർ പിന്തുണ പ്രഖ്യാപിച്ചു. എന്തിന് കൊവിഡ് മുന്നണി പോരാളികളെ പിന്തുണയ്ക്കാൻ പാത്രം കൊട്ടാനും വിളക്ക് തെളിക്കാനുള്ള മോദിയുടെ ആഹ്വാനത്തെ ട്രോളിവർക്കെതിരെ കേസെടുക്കാൻ പോലും കെ സി ആർ തന്റെ പോലീസിനോട് നിർദ്ദേശിച്ചു.

എന്നാൽ 2020 ൽ ഉപതിരഞ്ഞെടുപ്പിൽ ടി ആർ എസിനെ നിലംപരിശാക്കിയുള്ള ബി ജെ പിയുടെ പ്രകടനം ടി ആർ എസ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തിൽ ബി ജെ പിയുടെ എം രഘൂന്ദർ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആർഎസ് എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ടിആർഎസിലെ പ്രമുഖർ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിട്ട് പോലും ബിജെപിക്ക് മുന്നിൽ ടി ആർ എസ് തോൽവി രുചിച്ചു.

തുടർന്നും ബി ജെ പി സംസ്ഥാനത്ത് തങ്ങളുടെ ആധിപത്യം അരക്കിട്ട് ഉറപ്പിക്കുന്നതായിരിന്നു കാഴ്ച. ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പിലും ഹുസുറാബാദ് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ബി ജെ പി വൻ മുന്നേറ്റം കാഴ്ച വെച്ചു. ടി ആർ എസ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്ന എടാല രാജേന്ദർ ഉപതിരഞ്ഞെടുപ്പിൽ ടിആർഎസിനെ വിറപ്പിച്ച് മണ്ഡലം ബി ജെ പിക്ക് വേണ്ടി പിടിച്ചെടുത്തു.
സംസ്ഥാനത്ത് നിലവിൽ കോൺഗ്രസ് ആണ് തങ്ങളുടെ മുഖ്യശത്രുവെന്ന് റാവു ആവർത്തിക്കുമ്പോഴും ബി ജെപിയുടെ വളർച്ച റാവുവിനെ ചില്ലറയൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഇനി 2023 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നേറുകയാണ് തെലങ്കാനയിൽ ബി ജെ പി. ഈ സാഹചര്യത്തിൽ ബി ജെ പിക്കെതിരായ കടന്നാക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കെ സി ആർ.

ഇക്കഴിഞ്ഞ ദിവസം പാക് അധീന കാശ്മീവരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിച്ച് കൊണ്ടായിരുന്നു കെ സി ആർ ബി ജെ പിക്കെതിരെ രംഗത്തെത്തിയത്. ജനാധിപത്യമാണ് രാജ്യത്തെങ്കിലും ഏകാധിപതിയെ പോലെയാണ് ബി ജെ പി നേതാക്കളുടെ ഭരണമെന്നും കെ സി ആർ കുറ്റപ്പെടുത്തി. അടുത്തിടെ സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തിലും ബി ജെ പിക്കെതിരെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.സംസ്ഥാനത്ത് നെല്‍വിളകള്‍ സംഭരിക്കുമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷരെ കബളിപ്പിച്ചുവെന്നായിരുന്നു റാവു ആഞ്ഞടിച്ചത്. കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും തെലങ്കാനയിലെ കര്‍ഷകരെ വഞ്ചിക്കാനോ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനോ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ദിവസം തന്റെ എതിർപ്പ് കൂടുതൽ പ്രകടമാക്കി തെലങ്കാന സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാനും കെ സി ആർ സ്വീകരിക്കാൻ എത്തിയിരുന്നില്ല. ഐ സി ആർ ഐ എസ് എ ടിയുടെ 50ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിനായിട്ടായിരുന്നു പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന മുഴുവൻ പരിപാടികളിൽ നിന്നും മുഖ്യമന്ത്രി വിട്ട് നിന്നിരുന്നു. പനിയായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.

എന്തായാലും ബി ജെ പിക്കെതിരെ ദേശീയ സഖ്യം രൂപീകരിക്കാനുള്ള തന്റെ പദ്ധതികൾക്ക് കെ സി ആർ വേഗം കൂട്ടുകയാണെന്നാണ് ഈ നീക്കങ്ങൾ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജനതാദള്‍ സെക്കുലര്‍ നേതാവുമായ ദേവഗൗഢയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായുമെല്ലാം കെസിആർ ഇതിനോടകം തന്നെ ചർച്ച നടത്തി കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ നേതാക്കളുമായി കെ സി ആർ ചർച്ച നടത്തിയേക്കും എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. എന്തായാലും 2019 ആവർത്തിക്കുമോ അതോ ബിജെപിക്കതിരായ ദേശീയ സഖ്യമെന്ന നീക്കം വിജയിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടി വരും.
പ്രണയം വെളിപ്പെടുത്തി ഫോട്ടോ പങ്കുവെച്ച് നടി ഗോപിക..പ്രണയതാവിനെ കണ്ടെത്തി ആരാധകർ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications