കർണാടകയിൽ ബിജെപി വിജയം അത്ര 'സിംപിൾ' അല്ല; ശിവസേനയും ഇടഞ്ഞു, 60 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും
മുംബൈ: കർണാടക നിയമഭ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ്. അധികാരം നിലനിർത്തുക എന്നത് കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ്. എന്നാൽ അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും വൻ വിജയം കരസ്ഥമാക്കിയ ബിജെപി കർണാടകയും പിടിച്ചെടുക്കുമെന്ന വാശിയിലാണ്. അതുകൊണ്ട് കരുത്തുറ്റ പോരാട്ടമായിരിക്കും കർണാടകയിൽ നടക്കുക.
എന്നാൽ ബിജെപിക്ക് വൻ തിരിച്ചടി നൽകിയിരിക്കുകയാണ് ശിവസേന. കഴിഞ്ഞ വര്‍ഷം ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷിയായ ബിജെപിക്ക് എതിരായി ശിവസേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇതുപോലെ കർണാടകയിലും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. ആറുപതി സീറ്റുകളിൽ ശിവസേന മത്സരിക്കും. മഹാരാഷ്ട്ര-കര്‍ണാടക തര്‍ക്ക മേഖലയിലെ മറാത്തികളുടെ മഹാരാഷ്ട്ര ഏകീകരണ്‍ സമിതിക്ക് പിന്തുണ നൽകാനും ശിവസേന തീരുമാനിച്ചു.

സ്വതന്ത്രമായി മത്സരിക്കും
ഞങ്ങളുടെ പാര്‍ട്ടി സ്വതന്ത്രമായി മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലും ഒറ്റക്കാണ് മല്‍സരിക്കുന്നത്. 50-60 സീറ്റുകളിലാണ് ശിവസേന മത്സരിക്കുക, എങ്കിലും മഹാരാഷ്ട്ര-കര്‍ണാടക തര്‍ക്ക മേഖലയിലെ മറാത്തികളുടെ മഹാരാഷ്ട്ര ഏകീകരണ്‍ സമിതിക്ക് (എംഇഎസ്) പിന്തുണ നല്‍കാനാണ് തീരുമാനമെന്ന് പാര്‍ലമെന്റ് അംഗവും ശിവസേന നേതാവുമായ സഞ്ജയ് റൗത്ത് പറഞ്ഞു. അടുത്ത വർഷം ലോക്സഭയിലേക്കും മഹാരാഷ്ട്ര നിയമസഭയിലേക്കും ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ശിവസേന നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ശിവസേന ബിജെപിക്കെതിരെ മത്സരിച്ചത്.

കർണാടക തർക്ക പ്രദേശം
അതേസമയം കർണാടകയിലെ തർക്ക പ്രദേശങ്ങളിൽ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് റൗത്ത് അപേക്ഷിച്ചിട്ടുണ്ട്. തര്‍ക്ക മേഖലയില്‍ താമസിക്കുന്ന 20 ലക്ഷത്തിലധികം മറാത്തികളുടെ താല്‍പര്യത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും രാജ്യസഭാ എംപി കൂട്ടിച്ചേര്‍ത്തു. വോട്ടരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ട്ട് ധ്രുവീകരണം ലക്ഷ്യമിട്ടു മൈസൂരുവിൽ പ്രവർത്തിച്ചെന്ന പരാതിയുമായി കോൺഗ്രസ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കുടുംബത്തിന് കർണാടകയിലെത്തിയ അമിത് ഷാ അഞ്ചു ലക്ഷം രൂപകൈമാറിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ദിശ നിർണയിക്കും
കർണാടകയിൽ ബിജെപി ദേശീയ അധ്യക്ഷൻ നേരിട്ടെത്തിയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണയിക്കുന്ന ഘടകമായാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബിജെപിയും തുറന്ന പോരാട്ടമാണ് നടത്തുന്നത്. എച്ച്ഡി ദേവ ഗൗഡയുടെ ജനതാദള്‍ സെക്കുലറും അസദുദ്ദീന്‍ ഉവെസിയുടെ എഐഎംഐഎം പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിഎസ് യെദ്യൂരപ്പയാണ് ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സിഫോര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നിരുന്നു.

മെയ് 12ന് തിരഞ്ഞെടുപ്പ്
മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുക. 15നാണ് വോട്ടെണ്ണല്‍. 28ന് കാലാവധി അവസാനിക്കുന്ന കര്‍ണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ഭരണക കക്ഷിയായ കോണ്‍ഗ്രസിന് നിലവില്‍ 122 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 43 ഉം ജെ.ഡി.എസിന് 37 ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.












Click it and Unblock the Notifications