ബിജെപി പ്രമുഖന്‍, യെഡിയൂരപ്പയുടെ വിശ്വസ്തന്‍, മുന്‍ എംഎല്‍സി: കോണ്‍ഗ്രസില്‍ ചേർന്ന് മോഹന്‍ ലിംബികൈ
കർണാടക പിടിക്കുകയെന്ന ലക്ഷ്യത്തോടെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, വീട്ടുകാർക്ക് 2,000 രൂപ പണം, 10 കിലോ സൗജന്യ അരി എന്നീ മൂന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്

ബെംഗളൂരു: രണ്ടാഴ്ചയ്ക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന കർണാടകയില്‍ മുന്നൊരുക്കങ്ങള്‍ സജീവമാക്കി ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും. ഇരുകക്ഷികളും തങ്ങള്‍ക്ക് വിജയം അവകാശപ്പെടുന്നതിനോടൊപ്പം തന്നെ സ്ഥാനാർത്ഥി ചർച്ചകളും സജീവമാക്കിയിരിക്കുകയാണ്. വോട്ടർമാരുടെ ശ്രദ്ധ ആകർഷിക്കാന്‍ കഴിയുന്ന നിരവധി പ്രഖ്യാപനങ്ങളും ഇരു കൂടാരങ്ങളില്‍ നിന്നും ഉണ്ടാവുന്നു.
മോദിയുടേയും അമിത് ഷായുടേയും റാലികളാണ് ബി ജെ പി പ്രതീക്ഷയെങ്കില്‍ ഭരണവിരുദ്ധ വികാരവും സർക്കാർ പക്ഷത്തെ അഴിമതിയുമാണ് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം. അടുത്തിടെയായി വന്ന സർവേകളും പ്രതിപക്ഷ കക്ഷിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസിന് കരുത്ത് പകർന്നുകൊണ്ട് മറ്റൊരു പ്രമുഖ നേതാവ് കൂടി ബി ജെ പി വിട്ട് തങ്ങളുടെ കൂടെ പോന്നിരിക്കുന്നത്.

മുൻ എം എൽ സി മോഹൻ ലിംബികൈ
മുൻ എം എൽ സി മോഹൻ ലിംബികൈ ആണ് ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ബെലഗാവിയില്‍ വെച്ച് ഇദ്ദേഹത്തിന് പാർട്ടി വലിയ സ്വീകരണം നല്‍കി. മുന്‍ മുഖ്യമന്ത്രിയും ബി ജെ പിയിലെ കരുത്തനുമായ ബി എസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയിരുന്ന ലിംബികൈഹുബ്ബള്ളിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകനും ലിംഗായത്ത് നേതാവുമാണ്. യദ്യൂരപ്പയുടെ നിയമോപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉപാധികളൊന്നുമില്ലാതെയാണ് താൻ കോൺഗ്രസിൽ ചേർന്നതെന്നും ഭാവിയിൽ പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും ലിംബികൈ പറഞ്ഞു. 'പതിറ്റാണ്ടുകളായി ഞാൻ ബി ജെ പിയുടെ അച്ചടക്കമുള്ള സൈനികനാണ്. എന്നാൽ എന്റെ നേതൃഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടു. മിസ്റ്റർ യെദ്യൂരപ്പയുടെ ആന്തരിക വൃത്തത്തിലെ അംഗമായിട്ടാണ് ഞാൻ അറിയപ്പെട്ടിരുന്നത്.'- കോണ്‍ഗ്രസ് അംഗ്വത്വം സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.

ചില ബി ജെ പി നേതാക്കളുടെ പെരുമാറ്റം
ചില ബി ജെ പി നേതാക്കളുടെ പെരുമാറ്റം എന്നെ വേദനിപ്പിക്കുകയും ബി ജെ പിയുടെ ചില ആശയങ്ങളിൽ തൃപ്തനല്ലാതിരിക്കുകയും ചെയ്തു. ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. തുടർന്നാണ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ ഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കെ പി സി സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നിവർ ചേർന്നാണ് ബെലഗാവിയിലെ കോൺഗ്രസ് ഭവനിൽ വെച്ച് സ്വീകരണം നല്‍കിയത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം, കർണാടക പിടിക്കുകയെന്ന ലക്ഷ്യത്തോടെ200 യൂണിറ്റ് സൗജന്യ വൈദ്യുതി, വീട്ടുകാർക്ക് 2,000 രൂപ പണം, 10 കിലോ സൗജന്യ അരി എന്നീ മൂന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്. മറ്റ് പാർട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ കഴിയുന്നതും കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. മോഹൻ ലിംബികൈക്ക് പുറമെ , കെ.എസ് കിരൺ കുമാർ, എച്ച്.ഡി തമ്മയ്യ തുടങ്ങിയ ആർ എസ് എസ് പശ്ചാത്തലമുള്ള പ്രമുഖരാണ് അടുത്തിടെ മാത്രം കോണ്‍ഗ്രസിലേക്ക് എത്തിയത്.

ബി ജെ പി പ്രധാനമന്ത്രി മോദിയുടെ
അതേസമയം ബി ജെ പി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ആവേശഭരിതമായ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപി അതിന്റെ 'ഡബിൾ എഞ്ചിൻ ഗവൺമെന്റിന്റെ' (കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന ഒരേ പാർട്ടി) നേട്ടങ്ങൾ കൊട്ടിഘോഷിച്ചുകൊണ്ട് സംസ്ഥാനത്തിന് സ്വപ്നം കാണാൻ കഴിയുന്ന വികസനത്തിന്റെ ഒരു നേർക്കാഴ്ച നൽകാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളും ഇപ്പോള്‍ നടന്ന് വരുന്നു.

ജനുവരി മുതൽ ആറ് തവണ കർണാടക സന്ദർശിച്ച മോദി മാർച്ച് 25 ന് ദാവൻഗരെയിലും റാലിക്ക് നേതൃത്വം നൽകും, അവിടെ നടന്നുകൊണ്ടിരിക്കുന്ന ജനസങ്കൽപ യാത്രയുടെ സമാപനത്തിലാകും അദ്ദേഹം പങ്കെടുക്കുക. 'മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കരിസ്മാറ്റിക് സാന്നിദ്ധ്യം തിരഞ്ഞെടുപ്പ് സീസണിന്റെ രുചി കൂട്ടിയതിനാൽ നമ്മൾ മറ്റ് പാർട്ടികളെ അപേക്ഷിച്ച് വളരെ മുന്നിലാണ്," സംസ്ഥാന ബി ജെ പി വൈസ് പ്രസിഡന്റ് നിർമൽ കുമാർ സുരാന പറഞ്ഞു.












Click it and Unblock the Notifications