കർണാടകയിൽ പോരിനൊരുങ്ങി കോൺഗ്രസ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്, 124 പേർ
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 124 പേർ ഉൾപ്പെടുന്ന ആദ്യ ഘട്ട പട്ടികയാണ് നേതൃത്വം പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മന്ത്രി കെഎച്ച് മുനിയപ്പ, പ്രിയങ്ക് ഖാർഖെ തുടങ്ങി പ്രമുഖരെല്ലാം തന്നെ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡി കെ ശിവകുമാർ കനകപുര മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും. സിദ്ധരാമയ്യ വരുണയിൽ നിന്നാണ് മത്സരിക്കുക. നേരത്തേ കോലാറിൽ നിന്നും മത്സരിക്കാൻ സിദ്ധരാമയ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശക്തമായ എതിർപ്പായിരുന്നു രാഹുൽ ഗാന്ധിയും കോൺഗ്രസ് ഹൈക്കമാന്റും ഉയർത്തിയത്. പാർട്ടിയുടെ ആഭ്യന്തര സർവ്വേകളിൽ ഒന്നിലും തന്നെ കോൺഗ്രസിന് മണ്ഡലത്തിൽ അനുകൂല തരംഗം പ്രവചിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ മുതിർന്ന നേതാവിനെ വിജയ സാധ്യതയില്ലാത്ത മണ്ഡലത്തിലേക്ക് അയച്ച് തിരിച്ചടി നേരിടാൻ ആവില്ലെന്നതായിരുന്നു പാർട്ടി നിലപാട്. ഇതോടെ ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ മുൻ മണ്ഡലമായ വരുണയിൽ നിന്ന് തന്നെയായിരിക്കും അദ്ദേഹം മത്സരിക്കുകയെന്ന് വ്യക്തമായിരിക്കുന്നത്.
നിലവിൽ ബദാമിയിൽ നിന്നുള്ള എംഎൽഎയാണ് സിദ്ധരാമയ്യ. സിദ്ധരാമയ്യയുടെ മകനായ യതീന്ദ്രയാണ് ഇവിടെ സിറ്റിംഗ് എംഎൽഎ. കോൺഗ്രസിന്റേയും സിദ്ധരാമയ്യയുടേയും ഉറച്ച കോട്ടയായ വരുണ കഴിഞ്ഞ തവണ മകന് വേണ്ടി അദ്ദേഹം വിട്ട് കൊടുക്കുകയായിരുന്നു. അതേസമയം ഇത്തവണ അച്ഛന് വേണ്ടി മനണ്ഡലം ഒഴിയാൻ തയ്യാറാണെന്ന് മകനായ യതീന്ദ്ര വ്യക്തമാക്കിയിരുന്നു.
അതേസമയം സിദ്ധരാമയ്യ ഇക്കുറി രണ്ട് മണ്ഡലത്തിൽ നിന്നും മത്സരിക്കുമോയെന്നതും ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ തവണ തന്റെ ഉറച്ച കോട്ട വിട്ടപ്പോൾ രണ്ട് മണ്ഡലത്തിൽ നിന്നും സിദ്ധരാമയ്യ ജനവിധി തേടിയിരുന്നു. ബദാമിയിൽ നിന്നും ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നുമായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്. എന്നാൽ ചാമുണ്ഡേശ്വരിയിൽ പരാജയം രുചിക്കുകയായിരുന്നു.

വരുണ ഉറച്ച മണ്ഡലമാണെന്നിരിക്കെ ഒരു മണ്ഡലത്തിൽ മാത്രം സിദ്ധരാമയ്യയെ മത്സരിപ്പിക്കാനായിരക്കും കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ താൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് അനുയായികൾ ആവശ്യപ്പെടുന്നതെന്നും ഇക്കാര്യത്തിൽ ഹൈക്കമാന്റഅ എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരിക്കാമെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്.
അപ്പോഴും സിറ്റിംഗ് മണ്ഡലമായ ബദാമിയിൽ മത്സരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ആദ്യ ഘട്ട പട്ടിയിൽ ബദാമിയിൽ നിന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിദ്ധരാമയ്യയെ നേതൃത്വം ബദാമിയിൽ വീണ്ടും മത്സരിപ്പിക്കുമോ അതോ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ച കോലാറിൽ നിന്നും അവസരം നൽകുമോയെന്നതും ഉറ്റുനോക്കപ്പെടുന്നത്.
അതിനിടെ കടുത്ത എതിർപ്പുകൾക്കിടയിലും മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെഎച്ച് മുനിയപ്പ ദേവനഹള്ളിയിൽ സ്ഥാനാർത്ഥിയായി ഇടംപിടിച്ചിട്ടുണ്ട്. മണ്ഡസത്തിൽ മുനിയപ്പയെ മത്സരിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പ്രവർത്തകർ ഉയർത്തിയത്. ചില പ്രാദേശിക നേതാക്കൾ ഇതിനെ ചൊല്ലി രാജിവെയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ചിറ്റാപൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. സംവരണ മണ്ഡലമാണ് ഇത്. മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര മറ്റൊരു സംവരണ മണ്ഡലമായ കൊരാട്ടഗരെയിൽ നിന്നാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications