കോണ്‍ഗ്രസ് തകർക്കും: 131 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് സർവ്വെ, ബിജെപി കൂപ്പുകുത്തും, ജെഡിഎസിനും തകർച്ച
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ജെ ഡി എസ് ആവട്ടെ പരമാവധി സീറ്റുകള്‍ നേടി ഇത്തവണയും കിങ്മേക്കർ ആയി മാറാനുള്ള ശ്രമത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഭരണ വിരുദ്ധ വികാരമൊക്കെ ഉണ്ടായിരുന്നെങ്കിലും അധികാരം നിലനിർത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി. എന്നാല്‍ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് പാർട്ടിയിലുണ്ടായത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി എന്നീ പ്രമുഖർ തന്നെ ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തി. ഇതെല്ലാം കോണ്‍ഗ്രസിന്റെ പ്രതീക്ഷകളും വർധിപ്പിക്കുന്നു.

കോണ്‍ഗ്രസിന്റെ ഈ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നാണ് അടുത്തിടെ പുറത്ത് വന്ന ചില സർവ്വേകള്‍. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്നാണ് 'ലോക് പോൾ' നടത്തിയ പ്രീ-പോൾ സർവേയും അവകാശപ്പെടുന്നത്. കോൺഗ്രസ് നില മെച്ചപ്പെടുത്തിയതായും സർവേ സൂചിപ്പിക്കുന്നു. ഫെബ്രുവരി മാസത്തിൽ നടത്തിയ സമാനമായ സർവേയിൽ നിന്നും ബിജെപിയുടെ എണ്ണത്തിൽ കൂടുതൽ കുറവുണ്ടായെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 65,000-ലധികം പേർ പങ്കെടുത്ത സർവേയെ അടിസ്ഥാനമാക്കി 'ലോക് പോൾ' നടത്തിയ അഭിപ്രായ സർവേയിൽ 42-45 ശതമാനം വോട്ട് ഷെയറോടെ കോൺഗ്രസ് 128-131 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബി ജെ പിക്ക് 30-33 ശതമാനം വോട്ട് വിഹിതത്തോടെ 66-69 സീറ്റുകളും ജെ ഡി എസിന് 15-18 ശതമാനം വോട്ട് വിഹിതത്തോടെ 21-25 സീറ്റുകളും മറ്റുള്ളവർക്ക് 1-4 സീറ്റുകളും ലഭിക്കുമെന്നും പ്രവചിക്കുന്നു.
ഫെബ്രുവരിയില്‍ നടത്തിയ സർവേയിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. അന്ന് 116 മുതല്‍ 122 സീറ്റുകള്‍വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നായിരുന്നു പ്രവചനം. ബി ജെ പിക്ക് 77 മുതല്‍ 83 വരെ സീറ്റും ജെ ഡി എസിന് 21 മുതല്‍ 27 വരെ സീറ്റും പ്രവചിച്ചു. വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിലും കോണ്‍ഗ്രസ് തന്നെയായിരുന്നു മുന്നില്‍ 42 ശതമാനം വരെ വോട്ട് വിഹിതം കോണ്‍ഗ്രസ് പിടിക്കുമെന്നായിരുന്നു പ്രവചനം.

2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തൂത്തുവാരിയ മധ്യ കർണാടകയിൽ പാർട്ടിക്ക് കാര്യമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കർണാടകയിലെ കിറ്റൂർ മേഖലയിലെ മികച്ച പ്രകടനവും തീരദേശ കർണാടകയിൽ ആധിപത്യം നിലനിർത്തുന്നതിലൂടെയാണ് ബി ജെ പിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുക.
കിത്തൂർ കർണാടക മേഖലയിൽ ബിജെപി 21-23 സീറ്റുകളിലും കോൺഗ്രസ് 26-28 സീറ്റുകളിലും ജെഡിഎസ് 0-1 സീറ്റിലും ശക്തമായ സാന്നിധ്യം നിലനിർത്തുമെന്നാണ് പ്രതീക്ഷ. കല്യാണ കർണാടക മേഖലയിലും കോൺഗ്രസിന് പരമാവധി 27-30 സീറ്റുകൾ ലഭിച്ചേക്കും. ബിജെപി 8-11, ജെഡിഎസ് 0-2, മറ്റുള്ളവർ 0-2 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവിൽ കോൺഗ്രസിന് 22-24, ബിജെപിക്ക് 9-11, ജെഡിഎസ് 1-4 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. തീരദേശ കർണാടകയിൽ ഭരണകക്ഷിയായ ബിജെപി 14-16 സീറ്റുകളിലും കോൺഗ്രസിന് 8-10 സീറ്റുകളിലും ജെഡിഎസ് 0-1 സീറ്റിലും വിജയിച്ചേക്കും. മധ്യ കർണാടകയിൽ ബിജെപിക്ക് 10-12 സീറ്റുകളും കോൺഗ്രസിന് 9-11 സീറ്റുകളും ജെഡിഎസിന് 0-1 സീറ്റും ലഭിച്ചേക്കും.
ഓൾഡ് മൈസൂരു മേഖലയിൽ ബിജെപി 9-11 സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് പരമാവധി 27-30 സീറ്റുകളും ജെഡിഎസിന് 20-22 സീറ്റുകളും ലഭിക്കുമെന്നും ലോക്‌പോൾ അഭിപ്രായ സർവേ പ്രവചിക്കുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി(എസ്) മേഖലയിൽ 27 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസും ബിജെപിയും യഥാക്രമം 17, 11 സീറ്റുകളായിരുന്നു നേടിയത്.












Click it and Unblock the Notifications