കുമാരസ്വാമിയെ ചതിച്ചവർ ഇടഞ്ഞേക്കും;വിമത നീക്കം തടയാൻ ബിജെപിയുടെ 'പ്ലാൻ ബി' ,രഹസ്യധാരണ
ദില്ലി; ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. യെദ്യൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് വിഭാഗം നേതാവുമായ ബസവരാജ് ബൊമ്മെയാണ് പുതിയ മുഖ്യമന്ത്രി. പുതിയ മുഖ്യനൊപ്പം മന്ത്രിസഭയിൽ സമ്പൂർണ പൊളിച്ചെഴുത്ത് നടത്താനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്. ഇപ്പോഴുയർന്ന അതൃപ്തികളെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും നിയമനം.
അതേസമയം യെഡിയൂരപ്പ തെറിച്ചതോടെ കോൺഗ്രസും ജനതാദളും വിട്ട് ബിജെപിയിൽ മന്ത്രിസ്ഥാനം നേടിയവരുടെ രാഷ്ട്രീയ ഭാവി ഇനിയെന്താകും എന്നാണ് ഉയരുന്ന ചോദ്യം. എല്ലാവരേയും നിലനിർത്തുമെന്ന് യെഡിയൂരപ്പ നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് അങ്ങനെയാകില്ലെന്ന് നേതാക്കൾക്ക് അറിയാം. പലർക്കും മന്ത്രിസ്ഥാനം നഷ്ടമായേക്കും. അങ്ങനെയെങ്കിൽ വിമത നീക്കം ഉണ്ടാകുമെന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ അത്തരമൊരു സാഹചര്യത്തെ മറികടക്കാനുള്ള പ്ലാൻ ബിയും ബിജെപി ഒരുക്കിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

ലിംഗായത്ത് നേതാവായ യെഡിയൂരപ്പയെ മാറ്റുന്നതിലൂടെ ഉണ്ടാകാൻ ഇടയുള്ള ഭരണ പ്രതിസന്ധി മുൻകൂട്ടി കണ്ട് ജെഡിഎസുമായി ബിജെപി ദേശീയ നേതൃത്വം രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. മാധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. യെഡിയൂരപ്പ രാജി നടപടികളിലേക്ക് നീങ്ങിയപ്പോൾ തന്നെ ജെഡിഎസ് പാർട്ടി അധ്യക്ഷനും എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച്ഡി രേവണ്ണയും മകൻ പ്രജ്വൽ രേവണ്ണയുമായും ദില്ലിയിലേക്ക് തിരിച്ചിരുന്നത്രേ.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ ബിഎൽ സന്തോഷാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം. ഇതുകൂടാതെ ജെഡിഎസിന്റെ നിയമസഭ ഡെപ്യൂട്ടി ലീഡർ ബന്ദപ്പ കാശംപൂരും ദില്ലിയിൽ ദേശീയ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നീക്കം തിരിച്ചറിഞ്ഞ് കൊണ്ടാണ് തന്റെ വിടവാങ്ങൾ പ്രസംഗത്തിൽ യെഡിയൂരപ്പ ജെഡിഎസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

2007 ൽ ദേവഗൗഡയും കുമാരസ്വാമിയും ചേർന്ന് തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചിരുന്നുവെന്നായിരുന്നു യെഡിയൂരപ്പയുടെ വാക്കുകൾ. അതേസമയം ഈ പ്രതികരണത്തോടെ ജെഡിഎസ് നേതൃത്വം കാര്യമായി പ്രതികരിച്ചിട്ടില്ലെന്നതും പ്രസക്തമാണ്. കോൺഗ്രസുമായി സഖ്യം പിരിഞ്ഞ ശേഷം ജെഡിഎസ് സംസ്ഥാനത്ത് രാഷ്ട്രീയമായി കടുത്ത തിരിച്ചടിയാണ് നേരിടുന്നത്.നേരത്തേ ബിജെപിയുമായി സഖ്യത്തിന് സാധ്യതകൾ തേടിയിരുന്നുവെങ്കിലും ഈ ബാന്ധവത്തിന് തടസമായത് യെഡിയൂരപ്പയായിരുന്നു.

യെഡിയൂരപ്പ പടിയിറങ്ങുന്നതോടെ ഇനി ബിജെപി-ജെഡിഎസ് സഖ്യം ഏത് നിമിഷവും ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കോൺഗ്രസും ജെഡിഎസും വിട്ടെത്തിയ നേതാക്കൾ വിമത നീക്കം ഉയർത്താൻ സാധ്യതയുണ്ടെന്നത് കൂടി മുൻകൂട്ടി കണ്ടാണ് ജെഡിഎസുമായി രഹസ്യധാരണയിലെത്തിയത് എന്നാണ് കണക്കാക്കപ്പെടുന്നത്.

2019ൽ ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 17 പേരെ പാർട്ടിയിലേക്കെത്തിച്ചാണ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകത്തിൽ ബിജെപി അധികാരം പിടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച 11 പേർക്കും മന്ത്രിസ്ഥാനം നൽകുകയും ചെയ്തു. സംസ്ഥാനത്തെ നേതൃമാറ്റത്തിൽ ഇക്കൂട്ടർക്ക് കനത്ത നഷ്ടം ഉണ്ടായേക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നേരത്തേ തന്നെ വിമതർക്കെതിരെ ബിജെപിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ട്.

യെഡിയൂരപ്പയുടെ അധികാരമോഹമാണ് മറ്റ് പാർട്ടികളിൽ നിന്നുള്ളവരെ ബിജെപിക്ക് ചുമക്കേണ്ടി വന്നതെന്നായിരുന്നു നേതാക്കൾ അന്ന് വിമർശനം ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ യെഡ്ഡി ഒഴിഞ്ഞതോടെ പകുതി പേരെയെങ്കിലും മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയേക്കാം. സമുദായ സമവാക്യങ്ങൾ പാലിക്കണമെങ്കിൽ കൂടുതൽ പേരെ ഉൾപ്പെടുത്തേണ്ടതായി വരും.

മാത്രമല്ല യെഡിയുടെ വിശ്വസ്തരിൽ ചിലരും ഈ ഘട്ടത്തിൽ പുറത്തായേക്കും. ഇവർ വിമത നീക്കം നടത്തിയാലും ജെഡിഎസിനെ ഒപ്പം കൂട്ടി ഭരണം നിലനിർത്തുകയെന്നതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ 225 അംഗ നിയമസഭയിൽ ബിജെപിക്ക് 121 അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് 68 അംഗങ്ങളുടേയും ജെഡിഎസിന് 32 അംഗങ്ങളുടേയും പിന്തുണ ഉണ്ട്.












Click it and Unblock the Notifications