തോല്‍വി സമ്മതിച്ച് ബിജെപി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം തെളിഞ്ഞതോടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി തോല്‍വി സമ്മതിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്ന് ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്.
തോല്‍വി സംബന്ധിച്ച് വിശദമായി പഠിക്കും. ശേഷം പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരും. തിരഞ്ഞെടുപ്പ് ഫലം ആത്മപരിശോധനയ്ക്ക് അവസരം നല്‍കുന്നതാണ്. എവിടെയാണ് പിഴച്ചത് എന്ന് പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും ബൊമ്മൈ പറഞ്ഞു. അതേസമയം, ബൊമ്മൈ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. നിരവധി പ്രമുഖ ബിജെപി നേതാക്കള്‍ തോറ്റു.

ഷിഗ്ഗോണ്‍ മണ്ഡലത്തില്‍ നിന്നാണ് ബൊമ്മൈ മല്‍സരിച്ചത്. കോണ്‍ഗ്രസിന്റെ യാസിര്‍ അഹമ്മദ് ഖാന്‍ പത്താനെയാണ് ബൊമ്മൈ തോല്‍പ്പിച്ചത്. ജെഡിഎസിന് വേണ്ടി ഇവിടെ ചന്നബസപ്പ യലിഗാര്‍ ആണ് ജനവിധി തേടിയത്. 2008 മുതല്‍ ഈ മണ്ഡലത്തില്‍ ബൊമ്മൈ ആണ് ജയിക്കുന്നത്. നേരത്തെ ബിഎസ് യെഡിയൂരപ്പ നേതൃത്വം നല്‍കിയ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അദ്ദേഹം 2021ലാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിയായത്.
ബിജെപിയുടെ പ്രമുഖ നേതാക്കളായ സിടി രവി ചിക്കമംഗളൂരുവില്‍ തോറ്റു. ശ്രീരാമുലു ബെല്ലാരിയിലും തോറ്റു. വരുണയിലും ചാമരാജ് നഗറിലും വി സോമ്മണ പരാജയപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിലെ പ്രധാന നേതാവ് സിദ്ധരാമയ്യയാണ് വരുണയില്‍ ജയിച്ചത്. ഡികെ ശിവകുമാര്‍ കനകപുരയിലും ജയിച്ചു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ തോറ്റു.
224 അംഗ നിയമസഭയില്‍ 127 സീറ്റില്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഒരുമണിക്കുള്ള വിവരമാണിത്. ബിജെപി 68 സീറ്റിലും ജെഡിഎസ് 22 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ മികച്ച പ്രവര്‍ത്തനം നടത്തിയെങ്കിലും തോറ്റുവെന്ന് ബൊമ്മൈ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സധാരണ പ്രവര്‍ത്തകര്‍ വരെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് മികച്ച വിജയത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ അടുത്ത മുഖ്യമന്ത്രിയായി ആര് വരും എന്ന ചോദ്യമാണ് ഉയരുന്നത്. സിദ്ധരാമയ്യയോ ഡികെ ശിവകുമാറോ... ആരാകും കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി. ഹൈക്കമാന്റ് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. അതിനിടെ ചില അവകാശവാദങ്ങള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications