കർണാടക ഫലം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം; കേവല ഭൂരിപക്ഷം മറികടന്ന് ലീഡ്... ബിജെപി നമ്പര്‍ ഇടിയുന്നു
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമേറി. വലിയ മുന്നേറ്റമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടതും സമാനമായ വിജയമായിരുന്നു. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് കുതിക്കുകയാണ് കോണ്‍ഗ്രസ്.
വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂറാകുമ്പോള്‍ 115 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. പലിയടത്തും വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാാര്‍ഥികള്‍ക്കുള്ളത്. വോട്ടിങ് ശതമാനം കൂടിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഫലമാണ് വരുന്നത്. ബെംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. സാധാരണ ബിജെപിക്കൊപ്പം നില്‍ക്കുന്ന മണ്ഡലങ്ങളാണ് ബെംഗളൂരുവിലേത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടന്ന നഗരമാണ് ബെംഗളൂരു. മാത്രമല്ല, മോദി ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കര്‍ണാടകയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. എന്നിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല എന്ന് മാത്രമല്ല, സീറ്റുകളുടെ എണ്ണം കുറയുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന പിന്നാലെ കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ വീട്ടില്‍ മധുരവിതരണം തുടങ്ങി. അദ്ദേഹത്തിന് വീടിനോട് ചേര്‍ന്ന് വലിയ കൂട്ടം പ്രവര്‍ത്തകരുണ്ട്. ഇവര്‍ ആവേശത്തിലാണ്. പാര്‍ട്ടി പതാക വീശി മുദ്രാവാക്യം വിളിക്കുകയാണ്. മധുര വിതരണം നേരത്തെ ആരംഭിച്ചത് കോണ്‍ഗ്രസ് നേതൃത്വം വിജയം ഉറപ്പിച്ചു എന്ന തെളിവാണ്.
ബെംഗളൂരുവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ച പിന്നാലെ ട്രെന്‍ഡ് മനസിലായതോടെ പ്രവര്‍ത്തകര്‍ കൂട്ടമായി പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇനി എത്ര സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് അറിയേണ്ടത്.
അതേസമയം, കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ ചില അപസ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. തന്റെ പിതാവ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകണം എന്നാണ് സിദ്ധരാമയ്യയുടെ മകന്‍ പ്രതികരിച്ചത്. കര്‍ണാടകയില്‍ വളരെ ജനപിന്തുണയുള്ള കോണ്‍ഗ്രസ് നേതാവാണ് സിദ്ധരാമയ്യ. ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള നേതാവാണ്.
ഒബിസി-ദലിത്-മുസ്ലിം ഐക്യത്തിനാണ് സിദ്ധരാമയ്യ ശ്രമിച്ചിരുന്നത്. സംസ്ഥാനത്തെ പ്രധാന വൊക്കലിഗ സമുദായ നേതാവാണ് ഡികെ ശിവകുമാര്‍. ഇതു രണ്ടും ചേര്‍ന്നുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്. മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപിയുടെ നടപടി മരവിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ ജനക്ഷേമ പദ്ധതികളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനം സ്വീകരിച്ചുവെന്നാണ് നിലവില്‍ മനസിലാകുന്നത്.












Click it and Unblock the Notifications