'ഇടഞ്ഞ' യെഡ്ഡിയുടെ പച്ചക്കൊടി: ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഉടൻ!! തിയ്യതി പ്രഖ്യാപനം പാർട്ടിക്ക്
ബെംഗളൂരു: ഡികെ ശിവകുമാറിന്റെ സ്ഥാനാരോഹണ ചടങ്ങിന് ആദ്യം ബിജെപി സർക്കാർ ഇടഞ്ഞുനിന്നെങ്കിലും അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ. മൂന്നുതവണ കോൺഗ്രസ് സത്യപ്രതിജ്ഞയ്ക്കായി നിശ്ചയിച്ച തിയ്യതികളിലും സർക്കാർ അനുമതി നിഷേധിച്ചതോടെ സത്യപ്രതിജ്ഞാ ചടങ്ങ് അനന്തമായി നീണ്ടുപോകുകയായിരുന്നു.

പച്ചക്കൊടി
വ്യാഴാഴ്ചയാണ് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് അനുമതി നൽകിയത്. മാർച്ച് 11 ന് തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നുവെങ്കിലും സ്ഥാനമേറ്റെടുക്കൽ ഏറെ വൈകുകയായിരുന്നു. മൂന്ന് തവണ കർണാടക സർക്കാർ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതോടെയാണിത്. ഇതിനെല്ലാം ഒടുവിലാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിന് അനുമതി നൽകുന്നത്. പരിപാടിയ്ക്ക് അനുമതി നൽകാത്ത സർക്കാർ നീക്കം രാഷ്ട്രീയ പകയാണെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.

നന്ദി..
കെപിസിസി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് നന്ദിയറിച്ച് ഡികെ ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുമായി മുന്നോട്ടുപോകാൻ അനുവദിച്ചതിനാൽ നന്ദിയുണ്ടെന്നാണ് ഡികെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചത്. പാർട്ടിനേതാക്കളുമായി ചർച്ച ചെയ്ത ശേഷം സത്യപ്രതിജ്ഞയ്ക്കുള്ള പുതിയ തിയ്യതി അറിയിക്കാമെന്നും ഡികെ വ്യക്തമാക്കി.

സർക്കാർ ഉടക്കി
മുഖ്യമന്ത്രിയ്ക്ക് ജൂൺ അഞ്ചിന് സമർപ്പിച്ച അഭ്യർത്ഥന അനുസരിച്ച് ജൂൺ 14നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരുന്നത്. 150 ഓളം പേർ പങ്കെടുക്കുന്ന പരിപാടി ബെംഗളൂരു കെപിസിസി പരിസരത്ത് നടത്താമെന്നായിരുന്നു തീരുമാനിച്ചത്. പരിപാടി എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് പ്രദേശങ്ങൾ, ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസുകൾ, ലോക്കൽ പാർട്ടി നേതാക്കളുൾപ്പെടെയുള്ളവർ പ്രത്യേക സ്ഥലത്ത് ഒത്തുചേർന്ന് പരിപാടിയുടെ ഭാഗമാകുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.

മാർച്ച് 11ന്
മുൻ മന്ത്രിയും കനകപുര എംഎൽഎയുമായ ഡികെ ശിവകുമാറിനെ മാർച്ച് 11നാണ് കെപിസിസി പ്രസിഡന്റായി നിയമിച്ചത്. 2019 നവംബറിൽ 15 മണ്ഡലങ്ങളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റായിരുന്ന ദിനേശ് ഗുണ്ടുറാവു രാജിവെച്ചത്. ഇതോടെയാണ് കെപിസിസിയുടെ തലപ്പത്തേക്ക് ഡികെ ശിവകുമാറിനെ നിയോഗിക്കുന്നത്.

പഴി കൊവിഡിന്
കൊറോണ വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതാണ് സത്യപ്രതിജ്ഞാ ചടങ്ങിന് വിലങ്ങുതടിയായി മാറിയത്. ആദ്യം മെയ് 31നാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച ചടങ്ങ് നടത്താൻ കോണ്‍ഗ്രസ് പദ്ധതിയിട്ടത്. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂണ്‍ ഏഴിലേക്ക് മാറ്റി. ഇതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനെല്ലാമൊടുലിവാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്.












Click it and Unblock the Notifications