2023 ലെ വിജയം 2024 ലും ആവർത്തിക്കും: കർണാടക പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കോണ്‍ഗ്രസ്
ബെംഗളൂരു: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ 2023 ആവർത്തിക്കുമെന്ന് കോണ്‍ഗ്രസ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ കർണാടക ഘടകത്തിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി എഐസിസി ആസ്ഥാനത്ത് ബുധനാഴ്ച ചേർന്ന യോഗത്തിലാണ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റുകളിൽ 20 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി തന്ത്രം ഒരുക്കുന്നത്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എംപി രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. നിയമസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ചരിത്രപരമായ ജനവിധിയാണ് കർണാടക നൽകിയതെന്ന് യോഗം അവസാനിച്ചതിന് ശേഷം ട്വീറ്ററിലൂടെ വേണുഗോപാൽ പറഞ്ഞു.

"ഞങ്ങളുടെ ഉറപ്പുകൾ നിറവേറ്റുന്നതിനായി ഞങ്ങൾ അശ്രാന്തമായി പ്രവർത്തിക്കുന്നു. കൂടാതെ സംസ്ഥാനത്ത് പരിവർത്തനപരമായ മാറ്റങ്ങൾക്ക് കോണ്‍ഗ്രസ് സർക്കാർ തുടക്കമിടും," അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് 2023 ആവർത്തിക്കുമെന്നും അവകാശപ്പെട്ടു. 2023 ആവർത്തിച്ചാൽ, 2024-ലും കർണാടക ബിജെപിയെ ശക്തമായി നിരാകരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങൾ ഇനി പ്രധാനമന്ത്രി മോദിയെ വിശ്വസിക്കുകയോ ബിജെപിയുടെ കഴിവുകെട്ട എംപിമാരുടെയും കർണാടക നേതാക്കളേയും വിശ്വസിക്കുമെന്ന് കരുതുന്നില്ല. ലോക്‌സഭയായാലും വിധാന്‍ സഭയായാലും കോൺഗ്രസിന് പിന്നിൽ കർണാടക ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട്, എഐസിസി ആസ്ഥാനത്ത് സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് കർണാടകത്തിന്റെ ചുമതലയുള്ള കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാല മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, പാർട്ടി കുറഞ്ഞത് 20 സീറ്റുകളെങ്കിലും വിജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന്റെ പ്രകടനം പരിതാപകരമായിരുന്നു. 32.11% വോട്ട് നേടിയെങ്കിലും സംസ്ഥാനത്തെ 28 ലോക്‌സഭാ സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് അവർക്ക് ലഭിച്ചത്.
ബിജെപി 25 സീറ്റുകൾ നേടുകയും 51.75% വോട്ടുകളും നേടി.
കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച ജെഡിഎസും ഒരു സീറ്റിൽ മാത്രം വിജയിക്കുകയും 9.74 ശതമാനം വോട്ടും കരസ്ഥമാക്കി. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു.
അതേസമയം, മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തുവാരി. 224 അസംബ്ലി സീറ്റുകളിൽ 42.88% വോട്ടുകൾ നേടി 135 സീറ്റുകൾ വിജയിച്ച് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. മറുവശത്ത്, ബിജെപിക്ക് 66 സീറ്റുകൾ മാത്രമേ നേടാനായുള്ളു. 19 സീറ്റുകള്‍ മാത്രം ലഭിച്ച ജെഡിഎസിനും വലിയ തിരിച്ചടി നേരിടേണ്ടി വന്നു.












Click it and Unblock the Notifications