'പഴകിയ ഭക്ഷണം നൽകിയാൽ അയാളെ പൂട്ടിയിട്ട് പൊട്ടിച്ചേക്ക്, ബാക്കി ഞാൻ നോക്കിക്കോളാം'; വിദ്യാർത്ഥികളോട് എംഎൽഎ
ന്യൂഡൽഹി: ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് മോശം ഭക്ഷണം നൽകിയ വാർഡനെതിരെ രൂക്ഷ പ്രതികരണവുമായി എംഎൽഎ. കർണാടക ചിത്രദുർഗയിലെ കോൺഗ്രസ് എം എൽ എ കെ സി വിരേന്ദ്രയാണ് ഹോസ്റ്റൽ വാർഡന് എതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ഇനിയും വാർഡൻ മോശം ഭക്ഷണം നൽകിയാൽ രണ്ട് പൊട്ടിച്ചാലും സാരമില്ല എന്നാണ് എംഎൽഎ പറഞ്ഞത്. അയാളെ പാഠംപഠിപ്പിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറയുന്നുണ്ട്.
ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകുന്നതിനെതിരെ ചിത്രദുർഗ ലോ കോളേജിലെ കുട്ടികൾ പ്രതിഷേധിച്ചിരുന്നു. ഹോസ്റ്റലിൽ എത്തിയ എംഎൽഎ വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും ഇനിയും മോശം ഭക്ഷണം നൽകിയാൽ അയാളെ പൂട്ടിയിട്ട് അടിച്ചോളൂ എന്നാണ് എം എൽ എ വിദ്യാർത്ഥികളോട് പറഞ്ഞത്.

ഇത് ആവർത്തിച്ചാൽ, ചീഞ്ഞ പച്ചക്കറികൾ തിന്നിച്ചാൽ അയാളെ പൂട്ടിയിട്ട് അടിച്ചോളൂ, നിങ്ങൾ വിഷമിക്കേണ്ട ഞാൻ ഇവിടെയുണ്ട്. ഇത് കുറച്ച് അധികമാണ്, ചീഞ്ഞളിഞ്ഞ പച്ചക്കറികളിലെ മുഴുവൻ പുഴുക്കളേയും എടുത്ത് അയാൾക്ക് കഴിക്കാൻ കൊടുക്കുക. എന്നിട്ട് അയാളെ അടിച്ച് ശരിയാക്കണം, അത് കഴിഞ്ഞ് എന്ത് വന്നാലും ബാക്കി കാര്യം ഞാൻ നോക്കിക്കോളാം,'' എംഎൽ എ വിരേന്ദ്ര പറഞ്ഞു.
കഴിക്കാൻ പറ്റാത്ത സാധനങ്ങൾ കൊണ്ടാണ് വാർഡൻ ഭക്ഷണം തയ്യാറാക്കുന്നതെന്നും മോശപ്പെട്ട ഭക്ഷണം ആണ് നൽകുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇക്കാര്യം പലതവണ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും മോശമായ ഭക്ഷണം കഴിച്ച് പല കുട്ടികൾ അസുഖം ബാധിച്ചു. തുടർന്നാണ് സമരം ചെയ്യാൻ തീരുമാനിച്ചതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications