ദില്ലിയിൽ സമൂഹവ്യാപനമില്ലെന്ന് കെജ്രിവാൾ: നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ സൈബർ സെൽ
ദില്ലി: ദില്ലിയിൽ സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തലസ്ഥാനത്ത് 120 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 49 പേർക്ക് വിദേശയാത്രക്കിടെയാണ് രോഗം പടർന്നിട്ടുള്ളത്. 29 പേർക്ക് രോഗം ബാധിച്ചിട്ടുള്ളവരിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ആണ് രോഗം വ്യാപിച്ചിട്ടുള്ളത്. പിന്നീട് രോഗം സ്ഥിരീകരിച്ച 24 പേരും നിസാമുദ്ദീനിൽ നിന്ന് ഒഴിപ്പിച്ചിട്ടുള്ളവരാണ്. ഇസ്ലാമിക് സെന്ററിൽ നിന്ന് ബുധനാഴ്ച രാവിലെയോടെ 2,346 പേരെയാണ് ഒഴിപ്പിച്ചത്. 536 പേരെ ആശുപത്രിയിൽ പ്രവേശിച്ചതിന് പുറമേ ആണിത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 766 പേരെ വിവിധി ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അധികൃതർ
നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഫോൺ ട്രാക്ക് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോം ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സർക്കാർ ബുധനാഴ്ച 14,345 ഫോൺ നമ്പറുകളാണ് ട്രാക്ക് ചെയ്യുന്നതിനായി ദില്ലി പോലീസിന് നൽകിയിട്ടുള്ളത്. 11, 084 ഫോൺ നമ്പറുകൾ ചൊവ്വാഴ്ചയും പോലീസിന് കൈമാറിയിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർ വീട് വിട്ടുപുറത്ത് പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി പല രാജ്യങ്ങളും ഇതേ മാർഗ്ഗമാണ് പിൻതുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദില്ലിയിൽ 112 കൊറോണ കേസുകളാണ് സജീവമായിട്ടുള്ളത്. കൊറോണ പരിശോധനാ കിറ്റുകളും മറ്റ് വൈദ്യോപകരണങ്ങളും നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കെജ്രിവാൾ വ്യക്തമാക്കി. റേഷൻ കാർഡില്ലാത്തവർത്തും സർക്കാർ റേഷൻ അരി വിതരണം ചെയ്യുന്നതായും കെജ്രിവാൾ കൂട്ടിച്ചേർത്തു.
മാർച്ചിൽ ദില്ലിയിലെ മർക്കസ് സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 41 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൌലാനാ സാദിനും മറ്റ് ആറുപേർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം ഇവരെ കണ്ടിട്ടില്ലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ഭീഷണി നിലനിൽക്കെ മുന്നറിയിപ്പുകൾ ലംഘിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത ഒമ്പത് പേരാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മൂന്ന് ദിവസത്തിനിടെ നിസാമുദ്ദീനിലെ തബ്ലിഗി ആസ്ഥാനത്ത് കഴിഞ്ഞിരുന്ന 2000 ഓളം പേരെ ഒഴിപ്പിച്ചിരുന്നു.












Click it and Unblock the Notifications